പടിയിറങ്ങുന്നതിന് മുമ്പ് റഷ്യയ്ക്ക് ഒബാമയുടെ പണി; 35 നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി
മൂന്ന് ദിവസത്തിനുള്ളില്‍ രാജ്യം വിടാനാണ് അമേരിക്ക റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശ നല്‍കിയിരിക്കുന്നത്. ഒബാമയുടേത് മുടന്തന്‍ ഭരണമാണെന്ന് റഷ്യ തിരിച്ചടിച്ചു
വാഷിംങ്ടൺ: അമേരിക്കന്‍ പ്രസിഡന്‌റ് പദവി ഡൊണാള്‍ഡ് ട്രംപിന് കൈമാറുന്നതിന് മുമ്പ് റഷ്യയ്‌ക്കെതിരെ തനിക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുകയാണ് ബരാക് ഒബാമ. ഇതിന്‌റെ ഭാഗമായി പ്രസിഡന്‌റ് തെരഞ്ഞെടുപ്പിനിടെ അനധികൃതമായി ഇടപെട്ടു എന്ന് ആരോപിച്ച് 35 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അമേരിക്ക പുറത്താക്കി. മൂന്ന് ദിവസത്തിനുള്ള രാജ്യം വിടാനാണ് ഉദ്യോഗസ്ഥര്‍ക്ക് അന്ത്യശാസനം നല്‍കിയിരിക്കുന്നത്.
പ്രസിഡന്‌റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡിന്‌റെ അട്ടിമറി വിജയത്തിന് ശേഷം ഹിലരിയും ഒബാമയും നിരന്തരം ആരോപിക്കുന്നതാണ് ട്രംപിന് റഷ്യയുടെ പിന്തുണ ലഭിച്ചു എന്നത്. ഹിലരിയുടെ ഇമെയില്‍ സന്ദേശങ്ങള്‍ ചോര്‍ന്നത് പൊതുസമൂഹത്തിന് മുന്നില്‍ അവരുടെ പ്രതിച്ഛായ ഇടിയുന്നതിനും കാരണമായി. അമേരിക്കന്‍ ഹാക്കര്‍മാരും ചാരന്മാരുമാണ് ഇതിന് പിന്നിലെന്നാണ് ഹിലരിയുടെയും ഡെമോക്രാറ്റുകളുടം ആരോപണം. അധികാരം നഷ്ടപ്പെടുന്നതിന് മുമ്പ് തങ്ങള്‍ക്ക് പണി തന്ന റഷ്യയ്ക്ക് പണി കൊടുത്തിയിരിക്കുകയാണ് പ്രസിഡന്‌റ് ബരാക് ഒബാമ.
നയതന്ത്ര പരിരക്ഷ ദുരുപയോഗം ചെയ്തു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് 35 റഷ്യന്‍ ഉദ്യോഗസ്ഥരോട് 3 ദിവസത്തിനുള്ളില്‍ അമേരിക്ക വിട്ട് പോകാന്‍ ഉത്തരവിട്ടിരിക്കുന്നത്. വാഷിങ്ടണിലെറഷ്യന്‍ എംബസി, സാന്‍ഫ്രാന്‍സിസ്‌കോയിലെ റഷ്യന്‍ കോണ്‍സുലേറ്റ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരാണ് ഇവര്‍. ന്യൂയോര്‍ക്കിലെയും, മെരിലാന്‌റിലെയും റഷ്യന്‍ ഓഫീസുകളിലും ഇവര്‍ക്ക് വിലക്ക് ഉണ്ട്.
ഇപ്പോഴത്തെ നടപടിക്ക് അമേരിക്ക വില നല്‍കേണ്ടി വരുമെന്നാണ് റഷ്യയുടെ ആദ്യ പ്രതികരണം. അമേരിക്കന്‍ പ്രസിഡന്‌റ് തെരഞ്ഞെടുപ്പ് റഷ്യ അട്ടിമറിച്ചെന്ന വാദം അടിസ്ഥാനമില്ലാത്തതാണെന്നും റഷ്യന്‍ വക്താവ് ദിമിത്രി പെസ്‌കോവ് വ്യക്തമാക്കി.
നയതന്ത്ര ഉദ്യോഗസഥര്‍ക്കെതിരായ നടപടിയെ റഷ്യ വിമര്‍ശിച്ചത് ഒബാമ ഭരണത്തെ കളിയാക്കിക്കൊണ്ടാണ്. മുടന്തനായ താറാവിനെ പോലെയാണ് ഒബാമ പ്രസിഡന്‌റ് ആയിരുന്ന 10 വര്‍ഷമെന്നാണ് ലണ്ടനിലെ റഷ്യന്‍ എംബസി ട്വീറ്റ് ചെയ്തിരിക്കുന്നത്.
റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി ഒബാമയുടെ ചെയ്യുന്ന മണ്ടത്തരമാണെന്നാണ് നിയുക്ത അമേരിക്കന്‍ പ്രസിഡന്‌റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം.