ഇറാന് വേണ്ടി ക്രൂഡ് ഓയില്‍ 'കള്ളക്കടത്ത് നടത്തി': ഇന്ത്യന്‍ കമ്പനിയെ അടക്കം വിലക്കി അമേരിക്ക
പശ്ചിമേഷ്യയിലെ സംഘർഷം ഉടലെടുത്ത ഉടന്‍ തന്നെ ക്രൂഡ് ഓയില്‍ വിലയില്‍ കാര്യമായ വർധനവാണ് രേഖപ്പെടുത്തിയത്. ഇറാനും ഇസ്രായേലും തമ്മില്‍ തുറന്ന യുദ്ധത്തിലേക്ക് നീങ്ങിയാല്‍ അത് ക്രൂഡ് ഓയില്‍ വിലയില്‍ വലിയ സ്വാധീനം ചെലുത്തും എന്ന കാര്യം ഉറപ്പാണ്. വില വർധനവിനോടൊപ്പം തന്നെ എണ്ണ വിതരണവും തടസ്സപ്പെട്ടേക്കും. ഇതിന് ഇടയില്‍ തന്നെയാണ് ഇറാനുമേലുള്ള നിയന്ത്രണവും അമേരിക്ക കൂടുതല്‍ ശക്തമാക്കുന്നത്.
ഇസ്രയേലിനെതിരായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഒക്‌ടോബർ ഒന്നിനായിരുന്നു ഇറാൻ്റെ ഊർജ വ്യാപാരം ലക്ഷ്യമിട്ട് അമേരിക്ക നിയന്ത്രണങ്ങൾ കൂടുതല്‍ ശക്തമാക്കിയത്. ഇതിന് പിന്നാലെയും ഏഷ്യയിലെ ഉപഭോക്താക്കൾക്ക് വിൽപനയ്ക്കായി ഇറാനിയൻ എണ്ണ കൊണ്ടുപോയി എന്നാരോപിച്ച് നിരവധി കമ്പനികള്‍ക്കാണ് അമേരിക്ക വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

അമേരിക്ക വിലക്കേർപ്പെടുത്തിയ കമ്പനികളില്‍ ഒരു ഇന്ത്യന്‍ കമ്പനിയും ഉള്‍പ്പെടുന്നുവെന്നതാണ് ശ്രദ്ധേയം. ഇന്ത്യന്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയായ ഗബ്ബാരോ ഷിപ്പ് സർവീസസാണ് അമേരിക്കയുടെ വിലക്ക് നേരിടേണ്ടി വന്ന ഇന്ത്യന്‍ കമ്പനി. ക്രൂഡ് ഓയിൽ ടാങ്കർ ഹോർനെറ്റിൻ്റെ ഭാഗമായി ഇറാനിയൻ പെട്രോളിയം ഗതാഗതത്തിൽ ഈ കമ്പനി ഏർപ്പെട്ടിരുന്നു.
ഒരു 'ഗോസ്റ്റ് ഫ്ലീറ്റിൻ്റെ' ഭാഗമായി ഇറാനിൽ നിന്ന് പെട്രോളിയം കൊണ്ടുപോകുന്നതിനുള്ള സുപ്രധാന ഇടപാടിൽ അറിഞ്ഞുകൊണ്ട് കമ്പനികള്‍ ഏർപ്പെടുകയായിരുന്നുവെന്നാണ് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് ആരോപിക്കുന്നത്. ഇസ്രായേലിനെതിരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് പിന്നാലെ തന്നെ ഇതിന് ശക്തമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു.
ഇറാൻ്റെ ഊർജ വ്യാപാരം കൂടുതൽ ഫലപ്രദമായി ലക്ഷ്യമിടുന്നതിനുള്ള പുതിയതും പ്രധാനപ്പെട്ടതുമായ നിയന്ത്രണങ്ങള്‍ ഇതോടെ ട്രഷറി, സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റുകള്‍ നടപ്പിലാക്കുകയും ചെയ്തു. ലോകമെമ്പാടുമുള്ള ഇടപാടുകാരിലേക്ക് അനധികൃതമായി ചരക്കുകള്‍ എത്തിക്കുന്ന കപ്പല്‍ ഗതാഗതമാണ് 'ഗോസ്റ്റ് ഫ്ലീറ്റ്' എന്ന് അറിയപ്പെടുന്നത്. അമേരിക്കയുടെ നിയന്ത്രണം നിലനില്‍ക്കെ തന്നെ ഇറാനിയന്‍ എണ്ണ ഇത്തരത്തില്‍ വിവിധ രാഷ്ട്രങ്ങളിലേക്ക് എത്തിക്കുന്ന കമ്പനികളുണ്ട്.
നടപടികള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി 'ഗോസ്റ്റ് ഫ്ലീറ്റിന്' എതിരായ നടപടികളും അമേരിക്ക സ്വീകരിക്കുകയായിരുന്നു. ഈ നടപടികൾ ഇറാൻ്റെ മിസൈൽ പദ്ധതികളെ പിന്തുണയ്ക്കാൻ ഉപയോഗിക്കുന്ന സാമ്പത്തിക സ്രോതസ്സുകളെ അനുകൂലിക്കുന്നതും അമേരിക്കയെയും സഖ്യകക്ഷികളെയും പങ്കാളികളെയും ഭീഷണിപ്പെടുത്തുന്ന തീവ്രവാദ ഗ്രൂപ്പുകൾക്ക് പിന്തുണ നൽകാനും സഹായിക്കുന്നതാണുമെന്നാണ് നാഷണല്‍ സെക്യൂരിറ്റി ഉപദേശകനായ ജെയ്ക് സള്ളിവൻ വ്യക്തമാക്കുന്നത്.
നിയന്ത്രണങ്ങള്‍ക്ക് ഇടയിലും ഇറാന്‍ തങ്ങളുടെ വ്യാപാരം തുടരുന്നത് ഇത്തരം അനധികൃതമായ വ്യാപാരത്തിലൂടെയാണ്. ഇതിനായി ഒരു ശൃംഖല തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും അമേരിക്ക ആരോപിക്കുന്നു. വിലക്ക് നേരിട്ട പ്രധാന കമ്പനി യു എ ഇ കേന്ദ്രീകരിച്ച് പ്രവർത്തിക്ക മാക്സ് മാരിടൈം സൊല്യൂഷൻസാണ്. നാഷണൽ ഇറാനിയൻ ടാങ്കർ കമ്പനിയുമായി ചേർന്ന് ഇറാനിയൻ എണ്ണയുടെ വിതരണത്തിനായി കമ്പനിയുടെ നിരവധി കപ്പലുകള്‍ പ്രവർത്തിച്ചുവെന്നാണ് ആരോപണം.
നാഷണൽ ഇറാനിയൻ ഓയിൽ കമ്പനിക്ക് വേണ്ടി ഇറാന്‍ എണ്ണ ചൈനലിയേക്ക് എത്തിക്കാനായിരുന്നു നാഷണൽ ഇറാനിയൻ ടാങ്കർ കമ്പനി പ്രവർത്തിച്ചിരുന്നത്. സ്ട്രോങ് റൂട്ട്സ് പ്രൊവൈഡർ എൻവി, ഗ്ലേസിംഗ് ഫ്യൂച്ചർ മാനേജ്‌മെൻ്റ് എൻവി, എൻജെൻ മാനേജ്‌മെൻ്റ് എൻവി, ആലിയ മറൈൻ സെന്ദിരിയൻ ബെർഹാദ്, സെലിയ അർമാസ് ലിമിറ്റഡ് തുടങ്ങിയ കമ്പനികളും വിലക്ക് നേരിട്ട കമ്പനികളില്‍ ഉള്‍പ്പെടുന്നു.












Click it and Unblock the Notifications