‘വിരൽ ട്രിഗറിലാണ്’, ഭീഷണി മുഴക്കിയ ട്രംപിന് മറുപടിയുമായി ഇറാൻ
ടെഹ്റാൻ: ഇറാനുമായുള്ള താൽക്കാലിക സമാധാന കരാർ അവസാനിച്ചെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്കെതിരെ തുറന്നടിച്ച് ഇറാൻ. ട്രംപിൻ്റെ വാക്കുകളും നിലപാടുകളും ഗൾഫ് മേഖലയെ വീണ്ടും യുദ്ധത്തിന്റെ വക്കിലേക്ക് എത്തിച്ചിരിക്കുകയാണെന്ന് ട്രംപിൻ്റേത് തീക്കളിയാണഎന്നും വെലായതി എക്സിൽ കുറിച്ചു. ഇറാൻ സമാധാനമാണ് ആഗ്രഹിക്കുന്നത്. എന്നാൽ ഏത് സാഹചര്യത്തെയും നേരിടാൻ രാജ്യം സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.
തങ്ങളുടെ വിരലുകൾ ട്രിഗറിലാണെന്നും ആരുടെയും പ്രകോപനങ്ങൾക്ക് മുന്നിൽ രാജ്യം നിശബ്ദമായിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയ്ക്കൊപ്പം നിൽക്കുന്ന മേഖലയിലെ ചെറിയ രാജ്യങ്ങൾ രാഷ്ട്രീയ ചൂതാട്ടത്തിന് മുതിരരുതെന്നും പ്രകോപനങ്ങൾക്ക് ഉടനടി തിരിച്ചടിയുണ്ടാകുമെന്നും ബഹ്‌റൈൻ, കുവൈറ്റ് എന്നീ രാജ്യങ്ങളെ ലക്ഷ്യം വെച്ച് വെലായതി മുന്നറിയിപ്പ് നൽകി.

ഗൾഫ് മേഖലയിൽ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ പുതിയ ആക്രമണങ്ങൾ നടത്തിയതിന് പിന്നാലെയാണ് കഴിഞ്ഞ മാസം ഒപ്പുവെച്ച താൽക്കാലിക വെടിനിർത്തൽ കരാർ അവസാനിച്ചതായി ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചത്. നാറ്റോ ഉച്ചകോടിക്കായി തുർക്കിയിലെ അങ്കാറയിൽ എത്തുന്നതിന് തൊട്ടുമുമ്പ് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ട്രംപ്.
"ഇറാനുമായുള്ള കരാർ ഫലത്തിൽ അവസാനിച്ചു കഴിഞ്ഞു. ഇനി അവരുമായി യാതൊരു ഇടപാടിനുമില്ല. ഇറാൻ നേതൃത്വം കള്ളം പറയുന്നവരും മാനസികാവസ്ഥ തെറ്റിയവരുമാണ്. അവരുമായി ഇനി ചർച്ച നടത്തുന്നത് വെറും സമയനഷ്ടമാണ്," ട്രംപ് ആഞ്ഞടിച്ചു.
ഹോർമൂസ് കടലിടുക്കിൽ അന്താരാഷ്ട്ര എണ്ണക്കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയതിന് മറുപടിയായാണ് തങ്ങൾ ഇറാൻ ലക്ഷ്യസ്ഥാനങ്ങളിൽ വ്യോമാക്രമണം നടത്തിയതെന്നാണ് യുഎസ് വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് കുവൈറ്റിലെയും ബഹ്‌റൈനിലെയും യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈലുകളും ഡ്രോണുകളും തൊടുത്തത്.
അതേസമയം ഇന്നും ഇറാനെ ആക്രമിക്കുമെന്നാണ് ട്രംപ് നൽകുന്ന മുന്നറിയിപ്പ്. തുർക്കിയിലെ അങ്കാറയിൽ നടക്കുന്ന നാറ്റോ ഉച്ചകോടിക്കിടെയാണ് പ്രതികരണം. വേണ്ടി വന്നാൽ ഇറാന്റെ വൈദ്യുതി നിലയങ്ങളും കുടിവെള്ള പ്ലാന്റുകളും അടക്കം തകർക്കുമെന്നും ട്രംപ് പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരി 28-ന് യു.എസ്-ഇസ്രായേൽ സഖ്യം ഇറാനിൽ നടത്തിയ വ്യോമാക്രമണത്തോടെയാണ് ഇപ്പോഴത്തെ സംഘർഷങ്ങൾക്ക് തുടക്കമായത്. വീണ്ടും യുദ്ധസാഹചര്യം ശക്തമായതോടെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില രണ്ടാഴ്ചത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരിക്കുകയാണ്. നയതന്ത്ര ചർച്ചകളിലൂടെ സമാധാനം പുനഃസ്ഥാപിക്കാനുള്ള സാധ്യതകൾ മങ്ങിയതോടെ മിഡ്‌ൽ ഈസ്റ്റ് വീണ്ടും കടുത്ത അനിശ്ചിതത്വത്തിലാണ്.












Click it and Unblock the Notifications