Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേരിക്കയ്ക്ക് മുന്നിൽ മുട്ടുമടക്കിയില്ല! ചരിത്ര കരാർ തങ്ങളുടെ വിജയമെന്ന് പ്രഖ്യാപിച്ച് ഇറാൻ

നീണ്ട നാളത്തെ സൈനിക അസ്ഥിരതകൾക്കും കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കും വിരാമമിട്ട് അമേരിക്കയുമായി ഒപ്പുവെച്ച താല്കാലിക സമാധാനക്കരാർ തങ്ങളുടെ രാഷ്ട്രീയ-പ്രതിരോധ തന്ത്രങ്ങളുടെ വലിയ വിജയമാണെന്ന് പ്രഖ്യാപിച്ച് ഇറാൻ നേതൃത്വം. കടുത്ത രാഷ്ട്രീയ-സൈനിക സമ്മർദ്ദങ്ങളെ രാജ്യം വിജയകരമായി അതിജീവിച്ചുവെന്നും, പ്രധാന ആവശ്യങ്ങളിൽ യാതൊരുവിധ വിട്ടുവീഴ്ചയും ചെയ്യാതെയാണ് കരാറിലെത്തിയതെന്നും ഇറാൻ വ്യക്തമാക്കി.

വർഷങ്ങളായി തുടരുന്ന ഉപരോധങ്ങൾ, പണപ്പെരുപ്പം, കടുത്ത സാമ്പത്തിക പ്രതിസന്ധി എന്നിവ കാരണം കഷ്ടപ്പെടുന്ന ഇറാനിലെ സാധാരണ ജനങ്ങൾക്ക് ഈ കരാർ വലിയ രീതിയിലുള്ള സാമ്പത്തിക ആശ്വാസം നൽകുമെന്നാണ് കരുതപ്പെടുന്നത്. ജൂൺ 17 ബുധനാഴ്ചയാണ് അമേരിക്കയും ഇറാനും തമ്മിൽ ഡിജിറ്റൽ സംവിധാനത്തിലൂടെ ഈ താല്കാലിക കരാറിൽ ഒപ്പുവെച്ചത്. ഇറാന്റെ ഭരണസംവിധാനത്തിനുള്ളിൽ തന്നെ അമേരിക്കയുമായി യാതൊരു ചർച്ചയും പാടില്ലെന്ന് വാദിച്ചിരുന്ന യാഥാസ്ഥിതികരും, ഈ പ്രതിസന്ധിയിലൂടെ ഇറാന്റെ ഭരണം തന്നെ തകരുമെന്ന് പ്രതീക്ഷിച്ച വിദേശത്തുള്ള പ്രതിപക്ഷ ഗ്രൂപ്പുകളും ഒരുപോലെ അമ്പരക്കുന്ന രീതിയിലാണ് ഇപ്പോൾ നയതന്ത്ര നീക്കങ്ങൾ നടന്നിരിക്കുന്നത്.

കരാറിന് പിന്നിൽ ഭരണകൂടം ഒന്നടങ്കം എത്തി

ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാവ് ഈ കരാറിനെ 'അന്തിമ വിജയത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പ്' എന്നാണ് വിശേഷിപ്പിച്ചത്. ഇറാന്റെ പരിഷ്കരണവാദി ക്യാമ്പിലെ അംഗമല്ലാത്ത, റവല്യൂഷണറി ഗാർഡുകളുമായി അടുത്ത ബന്ധമുള്ള ഗാലിബാവിന്റെ ഈ പിന്തുണ കരാറിന് ഇറാന്റെ ഉന്നത സൈനിക-ഭരണ തലങ്ങളിൽ വലിയ സ്വീകാര്യതയുണ്ടെന്നതിന്റെ തെളിവാണ്. ഇറാന്റെ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും കരാറിനെ സ്വാഗതം ചെയ്തു. ഇത് പൂർണ്ണമായി നടപ്പിലാക്കുകയാണെങ്കിൽ ഇറാന്റെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാൻ മാത്രമല്ല, മധ്യപൂർവേഷ്യയിൽ തന്നെ പുതിയൊരു സമാധാന അന്തരീക്ഷം സൃഷ്ടിക്കാൻ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

us-iran-1781831964 jpg

തങ്ങളുടെ ആണവ പദ്ധതികൾ പൂർണ്ണമായി ഇല്ലാതാക്കാൻ അമേരിക്കയ്ക്കോ ഇസ്രായേലിനോ കഴിഞ്ഞിട്ടില്ലെന്നും, ഹിസ്ബുള്ളയുമായുള്ള ബന്ധം തടസ്സമില്ലാതെ തുടരുന്നുണ്ടെന്നുമാണ് ഇറാൻ ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ, മേഖലയുടെ ഭാവി നിർണ്ണയിക്കുന്ന ചർച്ചകളിൽ ഇറാൻ ഇപ്പോഴും ഒരു പ്രധാന പങ്കാളിയായി തുടരുന്നു. ഉപരോധങ്ങളിൽ ഇളവ് ലഭിക്കുന്നതോടെ ഇറാന് വിദേശ ബാങ്കുകളിൽ തടഞ്ഞുവെച്ചിരിക്കുന്ന കോടിക്കണക്കിന് ഡോളർ തിരികെ ലഭിക്കാനുള്ള അവസരമൊരുങ്ങും. അമേരിക്കൻ നികുതിപ്പണത്തിൽ നിന്ന് ഒരു രൂപ പോലും ഇറാന് നൽകില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, സ്വന്തം പണം തിരികെ ലഭിക്കുന്നത് രാജ്യത്തിന്റെ പുനർനിർമ്മാണത്തിനും നിക്ഷേപങ്ങൾക്കും വലിയ സഹായമാകും.

സ്വിറ്റ്‌സർലൻഡിൽ ഇന്ന് അടുത്ത ഘട്ട ചർച്ചകൾ; ഇസ്രായേലിന്റെ നിലപാട് എന്ത്?

കരാർ ഒപ്പുവെച്ചെങ്കിലും വരും ദിവസങ്ങളിൽ പരിഹരിക്കപ്പെടേണ്ട നിരവധി നിർണ്ണായക വിഷയങ്ങൾ ഇനിയും ബാക്കിയുണ്ട്. ഇതിനായുള്ള അടുത്ത ഘട്ട നയതന്ത്ര ചർച്ചകൾ വെള്ളിയാഴ്ച (ജൂൺ 19) സ്വിറ്റ്‌സർലൻഡിൽ ആരംഭിക്കുകയാണ്. ഇറാന്റെ പക്കലുള്ള യുറേനിയം ശേഖരത്തിന്റെ ഭാവി, യുറേനിയം സമ്പുഷ്ടീകരണത്തിന്റെ അളവ്, രാജ്യാന്തര പരിശോധനകൾ, ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം, ലെബനൻ വിഷയം എന്നിവയെല്ലാം ഈ ചർച്ചകളിൽ പ്രധാന അജണ്ടകളാകും.

അതേസമയം, ഈ കരാറിനോട് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു കടുത്ത വിയോജിപ്പാണ് രേഖപ്പെടുത്തുന്നത്. തെക്കൻ ലെബനനിൽ നിന്ന് തങ്ങളുടെ സൈന്യത്തെ പിൻവലിക്കില്ലെന്നും സുരക്ഷ ഉറപ്പാക്കുന്നതുവരെ സൈന്യം അവിടെത്തന്നെ തുടരുമെന്നും നെതന്യാഹു വ്യക്തമാക്കി. എന്നാൽ, ലെബനനിലെ ഇസ്രായേൽ സൈനിക നടപടികളെയും ബെയ്റൂട്ടിൽ നടത്തിയ വ്യോമാക്രമണങ്ങളെയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പരസ്യമായി വിമർശിച്ചിട്ടുണ്ട്. നിരവധി ആളുകൾ കൊല്ലപ്പെടുന്നതിൽ അദ്ദേഹം അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. അമേരിക്കയും ഇറാനും തമ്മിലുള്ള ഈ നയതന്ത്ര നീക്കങ്ങൾ വരും ദിവസങ്ങളിൽ പശ്ചിമേഷ്യൻ രാഷ്ട്രീയ ഭൂപടത്തെ എങ്ങനെ സ്വാധീനിക്കുമെന്ന് ഉറ്റുനോക്കുകയാണ് ലോകരാജ്യങ്ങൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+