"അയാളെ ഞങ്ങൾ കൊല്ലും!" ട്രംപിനെ ശവപ്പെട്ടിയിലാക്കി ഇറാനിൽ ഭീമൻ ബോർഡ്; സംഘർഷം കനക്കുന്നു
അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം വൻ യുദ്ധത്തിലേക്ക് നീങ്ങുന്നതായാണ് പുതിയ സംഭവ വികാസങ്ങൾ വ്യക്തമാക്കുന്നത്. ഇരു രാജ്യങ്ങളും ആക്രമണങ്ങൾ ശക്തമാക്കിയതോടെ പശ്ചിമേഷ്യൻ മേഖല വീണ്ടും മുൾമുനയിൽ ആയിരിക്കുകയാണ്. ഈ സംഘർഷ സാഹചര്യത്തിനിടയിൽ ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലെ ഇൻക്വിലാബ് സ്ക്വയറിൽ പ്രത്യക്ഷപ്പെട്ട ഒരു ഭീമാകാരമായ ബിൽബോർഡ് ലോകമെമ്പാടും വലിയ ചർച്ചയായി മാറിയിട്ടുണ്ട്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒരു കറുത്ത ശവപ്പെട്ടിക്ക് ഉള്ളിൽ കിടക്കുന്ന രീതിയിലാണ് ഈ ഭീമൻ ബോർഡ് ഇറാൻ നിർമ്മിച്ചിരിക്കുന്നത്.
കണ്ണുകളും വായയും അടച്ച്, മുടി അലങ്കോലമായി, ചുവന്ന ടൈക്ക് മുകളിൽ കൈകൾ വെച്ച് കിടക്കുന്ന ട്രംപിന്റെ ചിത്രമാണ് ഇതിലുള്ളത്. ഇറാന്റെ അന്തരിച്ച നേതാവ് അലി ഖൊമേനിയുടെ സംസ്കാര ചടങ്ങുകൾക്ക് ഉപയോഗിച്ച തരത്തിലുള്ള കോൺക്രീറ്റ് കട്ടകൾ കൊണ്ടാണ് ഈ ശവപ്പെട്ടിയുടെ മാതൃക ഒരുക്കിയിരിക്കുന്നത്. ഇതിന് മുകളിൽ പേർഷ്യൻ ഭാഷയിലും ഇംഗ്ലീഷിലും "ഞങ്ങൾ ട്രംപിനെ കൊല്ലും" എന്ന് വെള്ള പെയിന്റ് കൊണ്ട് എഴുതിയിട്ടുണ്ട്. കൂടാതെ ഫെബ്രുവരി 28-ന് തെക്കൻ ഇറാനിലെ മിനാബ് നഗരത്തിൽ ഒരു പ്രൈമറി സ്കൂളിന് നേരെ നടന്ന ആക്രമണത്തെ അനുസ്മരിച്ചുകൊണ്ട് "മിനാബിലെ കുട്ടികളുടെ ഓർമ്മയ്ക്ക്" എന്നൊരു വാചകവും ഇതിൽ എഴുതിച്ചേർത്തിട്ടുണ്ട്.

ഇറാൻ തലസ്ഥാനത്ത് ഇത്തരം പ്രകോപനപരമായ ബോർഡുകൾ ഉയരുന്നതിനിടയിൽ തന്നെയാണ് യുഎസ് സൈന്യം ഇറാനെതിരെയുള്ള ആക്രമണങ്ങൾ കൂടുതൽ വടക്കൻ മേഖലകളിലേക്ക് വ്യാപിപ്പിച്ചത്. ഇറാന് മേൽ ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം ലംഘിക്കാൻ ശ്രമിച്ച ഒരു കപ്പലിനെ ലക്ഷ്യമിട്ടും യുഎസ് സൈന്യം നീക്കം നടത്തി. യുഎസ് സെൻട്രൽ കമാൻഡ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, ഇറാന്റെ കമാൻഡ് സെന്ററുകൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ, മിസൈൽ-ഡ്രോൺ കേന്ദ്രങ്ങൾ, തീരദേശ നിരീക്ഷണ കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ട് പുതിയ വലിയൊരു ആക്രമണ പരമ്പര തന്നെയാണ് യുഎസ് പൂർത്തിയാക്കിയത്. ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന അന്താരാഷ്ട്ര ചരക്കുകപ്പലുകൾക്ക് ഇറാൻ ഉയർത്തുന്ന ഭീഷണി ഇല്ലാതാക്കാനാണ് ഈ നീക്കമെന്നാണ് യുഎസ് പറയുന്നത്.
ബുധനാഴ്ച രാത്രി 9 മണിയോടെയാണ് കൃത്യതയാർന്ന ഗൈഡഡ് ബോംബുകൾ ഉപയോഗിച്ചുള്ള ഈ ആക്രമണങ്ങൾ നടത്തിയതെന്ന് സെൻകോം പ്രസ്താവനയിൽ വ്യക്തമാക്കി. ഇറാന്റെ പ്രധാന തുറമുഖ നഗരമായ ബന്ദർ അബ്ബാസ് ഉൾപ്പെടെയുള്ള പലയിടങ്ങളിലും യുഎസ് ബോംബുകൾ പതിച്ചു. ഇതിന് തൊട്ടുമുമ്പ് ഗ്രേറ്റർ ടുൺബ് ദ്വീപിലെ ഇറാന്റെ തീരദേശ പ്രതിരോധ മേഖലകൾക്കും ക്രൂയിസ് മിസൈൽ കേന്ദ്രങ്ങൾക്കും നേരെ 90 മിനിറ്റ് നീണ്ടുനിന്ന ശക്തമായ മറ്റൊരു വ്യോമാക്രമണവും അമേരിക്കൻ സൈന്യം നടത്തിയിരുന്നു.
അതേസമയം, അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇറാന്റെ ഭാഗത്തുനിന്നും കനത്ത നാശനഷ്ടങ്ങളുടെ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. തെക്കുപടിഞ്ഞാറൻ ഇറാൻ നഗരമായ അഹ്വാസിലെ ഒരു കാൻസർ ആശുപത്രിക്ക് തൊട്ടടുത്തായി യുഎസ് മിസൈൽ പതിച്ചതായി ഇറാൻ അധികൃതർ സ്ഥിരീകരിച്ചു. കാൻസർ രോഗികളെ ചികിത്സിക്കുന്ന ബൊഗായി ഹോസ്പിറ്റൽ 2-ന് സമീപമാണ് കനത്ത സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ തീവ്രമായ ശബ്ദവും ശക്തമായ പ്രകമ്പനവും കാരണം ഭയന്നുവിറച്ച രോഗികളും അവരുടെ കൂട്ടരുമെല്ലാം ആശുപത്രിയിൽ നിന്നും ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടതായി ഇറാന്റെ ആരോഗ്യ മന്ത്രാലയ വക്താവ് ഹൊസൈൻ കെർമാൻപൂർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ കുറിച്ചു.
നിലവിൽ അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികൾ മാത്രമാണ് ആശുപത്രിയിൽ അവശേഷിക്കുന്നത്. ഇതിന് പുറമെ, ഹോർമുസ്ഗാൻ പ്രവിശ്യയിലെ ഖേഷ്മിലുള്ള സൂസ ഫിഷ് പൗഡർ ഫാക്ടറിക്ക് നേരെയും ശത്രു ആക്രമണമുണ്ടായതായി ഇറാന്റെ ഔദ്യോഗിക മാധ്യമമായ ഐആർഐബി റിപ്പോർട്ട് ചെയ്തു. ഫാക്ടറി അപ്പാടെ വിജനമായിരുന്നതിനാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും കെട്ടിടത്തിന് ഭാഗികമായി നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.














Click it and Unblock the Notifications