യുഎസ്-ഇറാൻ സമാധാനക്കരാർ നീക്കം പാളി;ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതായി ഐആർജിസി
സംഘർഷം അവസാനിപ്പിക്കാൻ ലക്ഷ്യം വെച്ചുള്ള യുഎസ്-ഇറാൻ സമാധാനക്കരാർ നീക്കം അവസാന നിമിഷം പാളി. കരാറിന്റെ തുടർചർച്ചകൾക്കായി സ്വിറ്റ്സർലൻഡിൽ നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റിവെച്ചതായി സ്വിറ്റ്സർലൻഡ് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇറാൻ പ്രതിനിധി മുഹമ്മദ് ബാഘർ ഖാലിബാഫും യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും പങ്കെടുക്കാനിരുന്ന ചർച്ചയാണ് മാറ്റിയത്. അതേസമയം ചർച്ചകൾ മാറ്റിവെച്ച കാരണം സംബന്ധിച്ച് ഇറാനോ യുഎസോ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. ലെബനനിൽ ഇസ്രായേൽ നടത്തുന്ന സൈനിക നടപടികളാണ് ചർച്ചകൾ നീട്ടിവയ്ക്കാൻ കാരണമായതെന്നാണ് നയതന്ത്ര വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
അതിനിടെ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുന്നതായി ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) അറിയിച്ചു. ലെബനനെതിരെ ഇസ്രായേൽ നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായാണ് ഈ നടപടിയെന്ന് ഐആർജിസി വ്യക്തമാക്കി. ലെബനനിൽ വെടിനിർത്തൽ ഉറപ്പാക്കുമെന്നും അവിടെ നിന്ന് ഇസ്രായേൽ സൈന്യത്തെ പിൻവലിക്കുമെന്നും യുഎസ് ഉറപ്പ് നൽകിയിരുന്നെങ്കിലും ആ വ്യവസ്ഥകൾ പാലിക്കപ്പെട്ടില്ലെന്നും ഐആർജിസി ആരോപിച്ചു.
പുതിയ പരമോന്നത നേതാവ് ആയത്തുല്ല മൊജ്തബ ഖമേനി യുഎസുമായുള്ള കരാറിന് അംഗീകാരം നൽകിയതായി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കരാറിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായമുണ്ടായിരുന്നെങ്കിലും രാജ്യത്തിന്റെ താൽപര്യം പരിഗണിച്ചാണ് തീരുമാനം എടുത്തതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.കരാറിന്റെ ഭാഗമായി ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുമെന്നായിരുന്നു പ്രഖ്യാപനം. ലോക എണ്ണ, ദ്രവീകൃത പ്രകൃതി വാതക കയറ്റുമതിയിലെ വലിയൊരു വിഹിതം ഈ കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്. യുദ്ധകാലത്ത് ഇറാനെതിരേ ഏർപ്പെടുത്തിയിരുന്ന എണ്ണ ഉപരോധങ്ങൾ പിൻവലിക്കുമെന്നും യുഎസും പ്രഖ്യാപിച്ചിരുന്നു. ഇറാന്റെ ആണവപരിപാടിയെക്കുറിച്ചുള്ള അന്തിമ ധാരണയിലെത്തിയാൽ മേഖലാ രാജ്യങ്ങളുടെ പിന്തുണയോടെ 300 ബില്യൺ ഡോളറിന്റെ പുനർനിർമാണ ഫണ്ട് അനുവദിക്കുമെന്നും കരാറിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
അതേസമയം ലെബനനിൽ ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. വെള്ളിയാഴ്ച ലെബനനിലെ 80-ലധികം ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു. വെടിനിർത്തൽ ലംഘനങ്ങൾക്ക് മറുപടിയായാണ് നടപടി സ്വീകരിച്ചതെന്നാണ് സൈന്യത്തിന്റെ വിശദീകരണം. നിരവധി ഹിസ്ബുള്ള അംഗങ്ങൾ കൊല്ലപ്പെട്ടതായും ഇസ്രായേൽ അവകാശപ്പെട്ടു.

തെക്കൻ ലെബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 18 പേർ കൊല്ലപ്പെട്ടതായി ലെബനീസ് അധികൃതർ അറിയിച്ചു. അതേസമയം, നാല് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടതായും ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ ലെബനനിലെ സൈനിക നടപടി തുടരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. "ആവശ്യമായ കാലയളവോളം ഇസ്രായേൽ സൈന്യം ലെബനനിൽ തുടരും. ആക്രമണങ്ങൾക്ക് ഹിസ്ബുള്ള മറുപടി നൽകേണ്ടിവരും," എന്നാണ് നെതന്യാഹുവിന്റെ പ്രതികരണം. ദേശീയ സുരക്ഷാ മന്ത്രി ഇതാമർ ബെൻ ഗ്വിറും സംഭവത്തിൽ കടുത്ത നിലപാടാണ് സ്വീകരിച്ചത്. "മുഴുവൻ ലെബനനും കത്തിനശിക്കണം" എന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.












Click it and Unblock the Notifications