സ്വിറ്റ്സർലൻഡിൽ അമേരിക്ക-ഇറാൻ ചർച്ചകൾ നാളെ, മധ്യസ്ഥരായി പാകിസ്താനും ഖത്തറും
അമേരിക്കൻ-ഇറാൻ പ്രതിനിധികൾ തമ്മിലുള്ള സാങ്കേതികതല ചർച്ചകൾ ഞായറാഴ്ച സ്വിറ്റ്സർലൻഡിലെ ബുർഗൻസ്റ്റോക്കിൽ നടക്കുമെന്ന് പാകിസ്താന്റെ വിദേശകാര്യ മന്ത്രാലയം. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയ്ക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയുള്ള ഉന്നതതല ചർച്ചകളിൽ പാകിസ്താനും ഖത്തറും മധ്യസ്ഥരായി പങ്കെടുക്കുമെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
ഈ ആഴ്ച ആദ്യം അമേരിക്കയും ഇറാനും തമ്മിൽ സംഘർഷപരിഹാരത്തിനായി ഇടക്കാല ധാരണാപത്രത്തിൽ ഒപ്പുവെച്ചിരുന്നു. തുടർന്ന് ഈ വെള്ളിയാഴ്ച സ്വിറ്റ്സർലാൻഡിൽ വെച്ച് ചർച്ച നടത്തുമെന്നായിരുന്നു ആദ്യം റിപ്പോർട്ടുകൾ. എന്നാൽ ലെബനനിൽ ഇസ്രായേൽ ആക്രമണം തുടർന്നതോടെ ചർച്ചകളിൽ നിന്നും പിൻമാറുകയാണെന്ന് ഇറാൻ അറിയിക്കുകയായിരുന്നു. ഹിസ്ബുള്ളയ്ക്കെതിരെ വെടിനിർത്തൽ പ്രഖ്യാപിക്കാതെ സമാധാന ചർച്ചകൾക്ക് അടിസ്ഥാനമില്ലെന്ന് ഇറാൻ നിലപാടെടുത്തു. തുടർന്നാണ് അന്തിമ ചർച്ച നീക്കം പാളിയത്.

അതേസമയം അമേരിക്കൻ വൈസ് പ്രസിഡന്റ് ജെഡി വാൻസ് അടുത്ത ദിവസങ്ങളിൽ സ്വിറ്റ്സർലൻഡിലേക്ക് യാത്രതിരിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇറാനുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ ചർച്ചാസംഘത്തിലെ അംഗങ്ങളായ ജാരഡ് കുഷ്‌നറും സ്റ്റീവ് വിറ്റ്കോഫും ഇതിനകം സ്വിറ്റ്സർലൻഡിലുണ്ടെന്നും, ചർച്ചകളുടെ സാങ്കേതിക വശങ്ങൾ കൈകാര്യം ചെയ്യുകയാണെന്നും വാൻസ് വ്യക്തമാക്കി. കാര്യങ്ങൾ നല്ല രീതിയിൽ മുന്നോട്ട് പോകുകയാണ് എന്നാണ് അവർ അറിയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനിയൻ പ്രതിനിധികളും സ്വിറ്റ്സർലൻഡിലേക്ക് യാത്രതിരിച്ചതായി സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം ഇതിന് തൊട്ടുപിന്നാലെ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതായി ടെഹ്റാൻ പ്രഖ്യാപിച്ചതോടെ മേഖലയിൽ ആശങ്ക ശക്തമായിട്ടുണ്ട്.തെക്കൻ ലെബനനിൽ ഇസ്രയേൽ ആക്രമണം വീണ്ടും ശക്തമാക്കിയെന്നാരോപിച്ചാണ് ഇറാൻ്റെ നടപടി. അമേരിക്ക കരാർ ലംഘിച്ചുവെന്നും ഇസ്രയേൽ തെക്കൻ ലെബനനിലെ വെടിനിർത്തൽ കരാർ ലംഘിച്ചുവെന്നും ഇറാൻ കുറ്റപ്പെടുത്തി.
യുഎസ്, ഇസ്രായേൽ ആക്രമണങ്ങൾ കടുത്തതോടെ ഫെബ്രുവരി 28 നാണ് ഇറാൻഹോർമുസ് കടലിടുക്ക് ആദ്യം അടച്ചത്. ഇതോടെ ആഗോള ഊർജവിതരണ ശൃംഖലയിൽ വലിയ പ്രതിസന്ധിയാണ് രൂപപ്പെട്ടത്. അന്താരാഷ്ട്ര വിപണികൾ കടുത്ത ആശങ്കയിലാകുകയും ചെയ്തിരുന്നു. പിന്നീട് വാഷിങ്ടണുമായി ഉണ്ടായ പ്രാഥമിക ധാരണയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം കടലിടുക്ക് വീണ്ടും തുറക്കാൻ തെഹ്റാൻ സമ്മതിച്ചു. ഇത് വിപണിക്ക് നൽകിയ ആശ്വാസം ചെറുതല്ല. അതിനിടയിലാണ് വീണ്ടും സ്ഥിതി രൂക്ഷമാക്കി ഹോർമുസ് ഇറാൻ അടച്ചത്.
ചർച്ചകൾ നീളും
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയ്ക്ക് ശമനം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അമേരിക്കയും ഇറാനും പുതിയ ചർച്ചകൾക്ക് തയ്യാറെടുക്കുന്നത്. അമേരിക്ക പ്രഖ്യാപിച്ച വെടിനിർത്തലിന് ശേഷവും ലെബനനിൽ ഇസ്രയേലും ഹിസ്ബുല്ലയും തമ്മിലുള്ള ഏറ്റുമുട്ടലുകൾ തുടരുന്ന സാഹചര്യത്തിലാണ് നയതന്ത്ര ശ്രമങ്ങൾ ശക്തമാകുന്നത്.
സ്വിറ്റ്സർലൻഡിൽ ആരംഭിക്കുന്ന ചർച്ചകൾ അടുത്ത രണ്ട് മാസത്തേക്ക് നീളുമെന്നാണ് വിലയിരുത്തൽ. ഇറാന്റെ ആണവ പദ്ധതി ഉൾപ്പെടെ ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന പ്രധാന തർക്കവിഷയങ്ങളിൽ ധാരണയിലെത്തുക എന്നതാണ് ചർച്ചകളുടെ ലക്ഷ്യം.












Click it and Unblock the Notifications