ഇറാനെതിരായ ആക്രമണത്തില്‍ പങ്കുചേര്‍ന്ന് അമേരിക്ക; മൂന്ന് ആണവ കേന്ദ്രങ്ങളില്‍ ബോംബിട്ടെന്ന് ട്രംപ്
വാഷിങ്ടണ്‍/ടെഹ്റാന്‍: ഇറാനെതിരേയുള്ള ഇസ്രായേലിന്റെ ആക്രമണത്തില്‍ നേരിട്ടു പങ്കുചേര്‍ന്ന് അമേരിക്കയും. ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ ബോംബിട്ടതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്റെ സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഫോര്‍ദോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവടങ്ങളിലാണ് ബോംബാക്രമണം നടത്തിയത്.
ഇന്ത്യന്‍ സമയം ഇന്നു പുലര്‍ച്ചെയോടെ ബി2 സ്റ്റെല്‍ത്ത് ബോംബര്‍ വിമാനങ്ങളാണ് യുഎസിന്റെ ആയുധപ്പുരയിലെ ഏറ്റവും മാരകശേഷിയുള്ള ജിബിയു-57 മാസിവ് ഓര്‍ഡനന്‍സ് പെനട്രേറ്റര്‍ ബോംബറുകള്‍ ഇറാനില്‍ വര്‍ഷിച്ചത്.

ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് ഏകദേശം 200 അടി ആഴത്തില്‍ തുളച്ചുകയറാന്‍ ശേഷിയുളളതാണ് ഈ ബോംബുകള്‍. നിലവില്‍ ജിബിയു-57എ/ബി വഹിക്കാന്‍ ശേഷിയുള്ള ഒരേയൊരു വിമാനമാണ് ബി-2 സ്റ്റെല്‍ത്ത് ബോംബറുകള്‍. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ പാകത്തിലുള്ള ആയുധങ്ങള്‍ ഇസ്രായേലിന്റെ കൈവശമില്ല. ഈ സാഹചര്യത്തിലാണ് അമേരിക്കയുടെ ആക്രമണം.
യുദ്ധ വിമാനങ്ങള്‍ യുഎസിലേക്ക് തിരിച്ചുവെന്നും യുഎസ് സൈനികര്‍ക്ക് അഭിനന്ദനങ്ങളെന്നും ട്രംപ് പോസ്റ്റില്‍ കുറിച്ചു. ലോകത്ത് മറ്റാര്‍ക്കും ഇത് കഴിയില്ല. അമേരിക്കയ്ക്കും ലോകത്തിനും ഇസ്രയേലിനും ഇത് അഭിമാന നിമിഷമാണെന്നും ഇറാന്‍ യുദ്ധം അവസാനിപ്പിച്ച് സമാധാനത്തിലേക്ക് വരണമെന്നും ട്രംപ് കുറിച്ചു.
ഇസ്രയേല്‍-ഇറാന്‍ ആക്രമണം ആരംഭിച്ച് പത്താം ദിവസമാണ് അമേരിക്കയുടെ ആക്രമണം. ആണവ കേന്ദ്രങ്ങളിലെ ആക്രമണത്തിന്റെ പ്രത്യാഘാതങ്ങള്‍ പുറത്തുവന്നിട്ടില്ല.
ഇറാന്‍ ആണവ കേന്ദ്രങ്ങളിലെ യുഎസ് ആക്രമണത്തിന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ട്രംപിനെ അഭിനന്ദിച്ചു. അമേരിക്ക കൃത്യമായ സമയത്താണ് ആക്രമണം നടത്തിയതെന്ന് നെതന്യാഹു പറഞ്ഞു. ട്രംപിന്റെ നടപടി പശ്ചിമേഷ്യയെ സമൃദ്ധിയിലേക്കും സമാധാനത്തിലേക്കും നയിക്കുമെന്നും നെതന്യാഹു അവകാശപ്പെട്ടു. ഇസ്രായേല്‍ ആക്രമണങ്ങളില്‍ 430 മരണമെന്നാണ് ഇറാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്ക്. 3500 പേര്‍ക്കോളം പരുക്കേറ്റിട്ടുണ്ട്.
ഇനി ഇറാന്റെ പ്രതികരണം എങ്ങനെയാകുമെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങള്‍. ഇസ്രായേല്‍ അതീവ ജാഗ്രതയിലാണ്. അമേരിക്കയിലെ പ്രധാന നഗരങ്ങളിലും സുരക്ഷ ശക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ സംഘര്‍ഷ മേഖലകളില്‍ സമാധാനം കൊണ്ടുവരാന്‍ താന്‍ ഇടപെട്ടുവെന്ന അവകാശവാദം ട്രംപ് ഉന്നയിച്ചിരുന്നു. നോബേല്‍ സമ്മാനത്തിന് താന്‍ അര്‍ഹനാണെന്നും ട്രംപ് പറഞ്ഞിരുന്നു. ആഗോള സമാധാന നേതാവെന്ന് സ്വയം വിശേഷിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഇറാനിലെ ആക്രമണം.
അമേരിക്കയുടെ സൈനിക നടപടിയില്‍ ആഗോള വ്യാപകമായി പ്രതിഷേധം ഉയരുന്നുണ്ട്. ഇറാന്റെ ആക്രമണത്തെ പാകിസ്ഥാനും അറബ് രാജ്യങ്ങളും അപലപിച്ചു. അമേരിക്കയുടെ സഖ്യകക്ഷികള്‍ ഉള്‍പ്പെടെ മേഖലയില്‍ സമാധാനം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു.












Click it and Unblock the Notifications