സൗദി വീണ്ടും തിരിച്ചടി നേരിട്ടേക്കും; നിര്‍ണ്ണായക തീരുമാനം ഉണ്ടാവാന്‍ സാധ്യതയെന്ന് ട്രംപ്, ആശങ്ക
ന്യൂയോര്‍ക്ക്: ഉല്‍പാദനം ഗണ്യമായി വെട്ടിക്കുറച്ചിട്ടും എണ്ണവിലയില്‍ വലിയ ഇടിവാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. കോവിഡ‍് 19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ആഗോളതലത്തില്‍ ആവശ്യകത കുറഞ്ഞതാണ് എണ്ണവിലയുടെ സര്‍വകാല തകര്‍ച്ചയ്ക്ക് ഇടയാക്കിയത്. തിങ്കളാഴ്ച യുഎസ് വിപണിയില്‍ ക്രൂഡ് ഓയില്‍ പൂജ്യത്തിന് താഴെയായി.
യുഎസ് അസംസ്കൃത എണ്ണയായ ഡബ്ല്യുടിഐ ക്രൂഡിന്‍റെ മേയിലെ ഫ്യൂച്ചേഴ്സ് വില പൂജ്യത്തിനും താഴെ മൈനസ് മൂന്ന് ഏഴ് ഡോളറിലേക്ക് എത്തിയത്. സമീപകാല ചരിത്രത്തില്‍ ഇതാദ്യമായാണ് എണ്ണ വില ഇത്രയും താഴുന്നത്. വിലയിടിവ് താല്‍ക്കാലികമാണെന്നാണ് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പറയുന്നത്. എങ്കിലും സുപ്രധാനമായ ചില തീരുമാനങ്ങള്‍ ഇക്കാര്യത്തില്‍ കൈക്കൊള്ളാന്‍ അമേരിക്ക സ്വീകരിക്കാന്‍ പോകുന്നുവെന്നാണ് ട്രംപിന്‍റെ തന്‍റെ വാക്കുകള്‍ വ്യക്തമാക്കുന്നത്.
ഇറക്കുമതി
അമേരിക്കന്‍ എണ്ണ കമ്പനികളെ തകര്‍ച്ചയില്‍ നിന്നും കരകയറ്റാനായി സൗദി അറേബ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി നിര്‍ത്താനുള്ള സാധ്യത പരിഗണിക്കുന്നതായാണ് ട്രംപ് വ്യക്തമാക്കുന്നത്. രാജ്യത്ത് നിലവില്‍ ധാരാളം എണ്ണയുണ്ടെന്നും അതിനാല്‍ ഇക്കാര്യം പരിശോധിക്കുമെന്നുമാണ് ട്രംപ് പറഞ്ഞത്.
ഞാന്‍ അത് പരിശോധിക്കും
എക്സിക്യൂട്ടീവ് അതോറിറ്റിയുടെ കീഴിലുള്ള ഇറക്കുമതി തടയാൻ റിപ്പബ്ലിക്കൻ നിയമനിർമാതാക്കള്‍ ആവശ്യപ്പെട്ടതിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഞങ്ങള്‍ക്ക് തീര്‍ച്ചയായും ധാരാളം എണ്ണയുണ്ട്, അതിനാല്‍ ഞാന്‍ അത് പരിശോധിക്കും'-ട്രംപ് പറഞ്ഞു. സൗദിയില്‍ നിന്നുള്ള ക്രൂഡ് ഓയിലിന്‍റെ ഇറക്കുമതി നിയന്ത്രിക്കുന്നത് അമേരിക്കന്‍ കമ്പനികള്‍ക്ക് വലിയ ആശ്വാസമായേക്കുമെന്നാണ് വിലയിരുത്തുന്നത്.
തിരിച്ചടിയാവും
അമേരിക്ക ഇത്തരമൊരു തീരുമാനം സ്വീകരിച്ചാല്‍ അത് സൗദി അറേബ്യക്ക് വലിയ തിരിച്ചടിയായിരിക്കും നല്‍കുക. കയറ്റുമതി ചെയ്യാന്‍ കഴിയാതെ സൗദിയില്‍ എണ്ണയുടെ സംഭരണം വര്‍ധിക്കും. ഇതോടെ സൗദി വീണ്ടും ഉല്‍പാദനം ഗണ്യമായി വെട്ടിക്കുറയ്ക്കേണ്ടി വരും. അമേരിക്കയുടെ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് നേരത്തെ തന്നെ എണ്ണ ഉല്‍പാദനം കുറയ്ക്കാന്‍ സൗദി അടക്കമുള്ള ഒപെക് രാഷ്ട്രങ്ങളും റഷ്യയും തീരുമാനിച്ചിരുന്നു.
ഉല്‍പാദനം കുറയ്ക്കാന്‍
13 ഒപെക് രാജ്യങ്ങള്‍ക്ക് പുറമെ റഷ്യ അടക്കമുള്ള സഖ്യ രാഷ്ട്രങ്ങളുമാണ് എണ്ണ ഉല്‍പാദനം കുറയ്ക്കാന്‍ തീരുമാനിച്ചിരുന്നത്. അസംസ്‌കൃത എണ്ണ ഉപഭോഗത്തിലുണ്ടായ കുറവും വിലയിടിവിനേയും തുടര്‍ന്ന് അമേരിക്കയിലെ ഷെയ്ല്‍ എണ്ണ കമ്പനികള്‍ വന്‍ പ്രതിസന്ധിയിലായിരുന്നു. ഇതേ തുടര്‍ന്ന് സൗദിയേയും റഷ്യയേയും ധാരണയിലെത്തിച്ച് എണ്ണ ഉല്‍പാദനം കുറയ്ക്കാന്‍ ട്രംപ് വലിയ പരിശ്രമമായിരുന്നു നടത്തി വന്നിരുന്നത്.
വില ഇടിയുന്നതിന്
കൊറോണ വൈറസ് വ്യാപനത്തിന് മുമ്പ് തന്നെ റഷ്യയും സൗദിയും തമ്മിലുള്ള തര്‍ക്കം എണ്ണ വില ഇടിയുന്നതിന് കാരണമായിരുന്നു. കൊറോണയുടെ പശ്ചാത്തലത്തില്‍ ലോക രാജ്യങ്ങള്‍ ലോക്ക് ഡൗണിലേക്ക് പോയത് വിലയിടിവിന്‍റെ ആഘാതം വര്‍ധിപ്പിച്ചു. ഇതോടെ അമേരിക്കയിലെ എണ്ണ കമ്പനികള്‍ വലിയ നഷ്ടത്തിലേക്ക് പോയി. തുടര്‍ന്നാണ് ട്രംപ് വിഷയത്തില്‍ ഇടപെട്ട് തുടങ്ങിയത്.
കത്ത്
അമേരിക്കന്‍ കമ്പനികളുടെ മേധാവികള്‍ തങ്ങളുടെ തകര്‍ച്ച വിവരിച്ച് വൈറ്റ് ഹൗസ് അധികൃതര്‍ക്ക് കത്ത് എഴുതിയിരുന്നു. ഇനിയും എണ്ണവില കുറഞ്ഞാല്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്നും അവര്‍ വ്യക്തമാക്കി. ഇതിന് പിന്നാലെ സൗദിയേയും റഷ്യയേയും സമവായത്തിലെത്തിക്കാന്‍ ട്രംപ് ഇറങ്ങിത്തിരിച്ചത്.
രാഹുലിന്‍റെ വരവ് ഉറപ്പിച്ചു, പൈലറ്റിനും സുപ്രധാന പദവി? ; കോണ്‍ഗ്രസ് ഒരുങ്ങുന്നത് വന്‍ മാറ്റത്തിന്
സത്യം അറിഞ്ഞേ മതിയാവുമെന്ന് അമേരിക്ക: ഇങ്ങോട്ട് കയറ്റില്ലെന്ന് ചൈന, പുതിയ പോരിന് തുടക്കം