ഇക്കുറി ട്രംപ് വേണ്ട, ജോ ബൈഡൻ അമേരിക്കൻ പ്രസിഡണ്ടാകുമെന്ന പ്രതീക്ഷയിൽ ചൈന
ബീജിംങ്: അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ ജയിക്കുമെന്ന പ്രതീക്ഷയുമായി ചൈന. ജോ ബൈഡന്‍ ജയിച്ചാല്‍ ചൈനയ്ക്ക് അമേരിക്കയുമായുളള ബന്ധം മെച്ചപ്പെടുത്താനാവും എന്നാണ് ചൈനീസ് നേതാക്കള്‍ പ്രതീക്ഷിക്കുന്നത്. വ്യാപാരവും ടെക്‌നോളജിയും സുരക്ഷയും അടക്കമുളള മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുളള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ജോ ബൈഡന്‍ പ്രസിഡണ്ടാകുന്നതോടെ സാധിച്ചേക്കും എന്നാണ് ചൈന കണക്ക് കൂട്ടുന്നത്.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടേയും ഡെമോക്രാറ്റിക് പാര്‍ട്ടിയുടേയും സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ചൈനയ്ക്ക് എതിരെ കടുത്ത നിലപാടുകളാണ് സ്വീകരിച്ചിട്ടുളളത്. ദശാബ്ദങ്ങള്‍ക്കിടയിലെ ഏറ്റവും മോശമായ ബന്ധത്തിലൂടെയാണ് ഇരുരാജ്യങ്ങളും നിലവില്‍ കടന്ന് പോകുന്നത്. ചൈനയില്‍ നിന്നും തുടക്കമിട്ട കൊറോണ വൈറസ് അതിന് പ്രധാന കാരണമാവുകയായിരുന്നു.
ചൈനയിലെ വുഹാന്‍ മാര്‍ക്കറ്റില്‍ നിന്നാണ് ലോകത്തിനെ ഭീതിയില്‍ ആഴ്ത്തിയ കൊവിഡ് വൈറസിന്റെ തുടക്കം എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുളള രാജ്യം അമേരിക്കയാണ്. കൊവിഡിന്റെ പേരില്‍ പല തവണ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ചൈനയെ കടന്നാക്രമിച്ചിട്ടുളളതാണ്.
അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ട്രംപ് സര്‍ക്കാര്‍ കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ വരുത്തിയ വീഴ്ച്ച എതിരാളികള്‍ ശക്തമായ തിരഞ്ഞെടുപ്പ് വിഷയമായി ഉന്നയിക്കുന്നുണ്ട്. ട്രംപ് വീണ്ടും അധികാരത്തില്‍ എത്തുകയാണെങ്കില്‍ ചൈനയുമായുളള ബന്ധത്തില്‍ കാര്യമായ പുരോഗതിയൊന്നും പ്രതീക്ഷിക്കാനാവില്ല. അമേരിക്കന്‍ ജനതയ്ക്കും ചൈനീസ് ബന്ധം പുതുക്കുന്നതില്‍ താല്‍പര്യം ഇല്ലെന്നാണ് സര്‍വ്വേകളിലൂടെ വെളിപ്പെടുന്നത്.
2016ലെ തിരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്‍ണേക്കാളും ചൈനീസ് നേതാക്കള്‍ താല്‍പര്യം പ്രകടിപ്പിച്ചത് ഡൊണാള്‍ഡ് ട്രംപ് പ്രസിഡണ്ട് ആകുന്നതിനോടായിരുന്നു. മനുഷ്യാവകാശ വിഷയങ്ങളില്‍ ബീജിംഗിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്ന ബരാക്ക് ഒബാമയുടെ വിദേശ നയത്തിനൊപ്പമാണ് എന്നതാണ് ഹിലരിയെ എതിര്‍ക്കാന്‍ ചൈനയ്ക്കുണ്ടായിരുന്ന കാരണം. ബൈഡന്‍ പ്രസിഡണ്ടായാല്‍ ട്രംപിനെ പോലെ വിഡ്ഢിത്തമായ വിദേശ നയം ആകില്ലെന്നാണ് ചൈനീസ് നേതാക്കള്‍ കരുതുന്നത്.