ട്രംപിൽ നിന്ന് അരിസോണ പിടിച്ചെടുത്ത് ബൈഡൻ, മിഷിഗണിലും മുന്നിൽ, ലീഡ് നിലയിൽ 270 കടന്നു
വാഷിംഗ്ടണ്‍: ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ആദ്യമായി മിഷിഗണില്‍ മുന്നിലെത്തി ജോ ബൈഡന്‍. ഇതോടെ വിസ്‌കോന്‍സിനിലും നെവാഡയിലും കൂടാതെ മൂന്നാമതൊരു സംസ്ഥാനത്ത് കൂടിയും ബൈഡന്‍ ലീഡ് ചെയ്യുകയാണ്. 16 ഇലക്ടറല്‍ വോട്ടുകള്‍ ആണ് മിഷിഗണിലുളളത്. ഇതോടെ ലീഡ് നില കണക്കിലെടുത്താല്‍ ഇലക്ട്രറല്‍ കോളേജില്‍ 270 എന്ന മാന്ത്രിക സഖ്യ ബൈഡന്‍ മറികടന്നിരിക്കുകയാണ്. മിഷിഗണില്‍ ഇനി 10 ശതമാനം വോട്ടുകളാണ് എണ്ണാനുളളത്.
രേഖകൾ ഇഡി കൊണ്ടുവന്നതെന്ന് കുടുംബം, ബിനീഷിന്റെ വീട്ടിലെ റെയ്ഡിനിടെ നാടകീയ രംഗങ്ങൾ
നിലവില്‍ 238 ഇലക്ടറല്‍ വോട്ടുകളാണ് ജോ ബൈഡനുളളത്. ലീഡ് നില അനുസരിച്ച് 6 വോട്ടുകളുളള നെവാഡയും 10 വോട്ടുകളുളള വിസ്‌കോണ്‍സിനും 16 വോട്ടുകള്‍ ഉളള മിഷിഗണും ജയിച്ചാല്‍ 270 ഇലക്ടറല്‍ വോട്ടുകളോടെ ബൈഡന് ജയിച്ച് കയറാം. അതേസമയം ഡൊണാള്‍ഡ് ട്രംപ് തൊട്ട് പിറകില്‍ തന്നെ ഉണ്ട്. നിലവില്‍ 213 വോട്ടുകളാണ് ട്രംപിനുളളത്. 16 വോട്ടുകള്‍ ഉളള ജോര്‍ജിയയിലും 15 വോട്ടുകള്‍ ഉളള നോര്‍ത്ത് കരോലിനയിലും 20 വോട്ടുകള്‍ ഉളള പെന്‍സില്‍വാനിയയിലും 3 വോട്ടുകളുളള അലാസ്‌കയിലും 1 വോട്ടുളള മെയ്‌നിലും ട്രംപ് ലീഡ് ചെയ്യുന്നു. ഇവയിലെല്ലാം ജയിച്ചാല്‍ ട്രംപിന്റെ ഇലക്ടറല്‍ വോട്ട് നില 268 ആവുകയേ ഉളളൂ.
20 ഇലക്ടറല്‍ വോട്ടുകള്‍ ഉളള പെന്‍സില്‍വാനിയയില്‍ ഡൊണാള്‍ഡ് ട്രംപ് ലീഡ് ചെയ്യുകയാണ്. 1990 മുതല്‍ മിഷിഗണും വിസ്‌കോന്‍സിലും പെന്‍സില്‍വാനിയയിലും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികള്‍ ആണ് വിജയിച്ച് വന്നിരുന്നത്. എന്നാല്‍ 2016ല്‍ ആദ്യമായി പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കാന്‍ എത്തിയ ഡൊണാള്‍ഡ് ട്രംപ് മൂന്ന് സംസ്ഥാനങ്ങളിലും വിജയം സ്വന്തമാക്കുകയായിരുന്നു.
അർണബ് ഗോസ്വാമിയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു, പോലീസ് കസ്റ്റഡി ആവശ്യം കോടതി തളളി
മിഷിഗണില്‍ ഏറെ നേരെ ലീഡ് നിലനിര്‍ത്തിയ ട്രംപില്‍ നിന്നും ബൈഡന്‍ അവസാന ഘട്ടത്തിലാണ് ലീഡ് പിടിച്ചിരിക്കുന്നത്. നിലവില്‍ നിര്‍ണായക സംസ്ഥാനങ്ങളില്‍ ജോര്‍ജിയ, നോര്‍ത്ത് കരോലിന, അലാസ്‌ക, ഫ്‌ളോറിഡ, ടെക്‌സാസ് അടക്കമുളളവ ട്രംപിനൊപ്പമാണ്. അതേസമയം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കോട്ടയായ അരിസോണ ഇക്കുറി ജോ ബൈഡനിലൂടെ ഡെമോക്രാറ്റുകള്‍ പിടിച്ചെടുത്തു. 24 വര്‍ഷങ്ങള്‍ക്കിടെ ആദ്യമായാണ് അരിസോണ ഡെമോക്രാറ്റുകള്‍ക്ക് ലഭിക്കുന്നത്. 11 ഇലക്ടറല്‍ വോട്ടുകളാണ് അരിസോണയിലുളളത്.