ഭാവിയിൽ ചൈനയുടെ സൈനിക താവളം പാകിസ്താനിൽ!!! ഇന്ത്യയ്ക്ക് പെന്‍റഗണിന്‍റെ മുന്നറിയിപ്പ്
ജിബൂട്ടിയിൽ ചൈന സൈനിക താവളം സ്ഥാപിക്കുന്നത് ഏറ്റവുമധികം ഭീഷണിയാവുക ഇന്ത്യയ്ക്കാണ്
വാഷിംഗ്ടൺ: ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി അമേരിക്കയുടെ പ്രവചനം. ഭാവിയിൽ ചൈന പാകിസ്താനില്‍ സൈനിക താവളം നിർമിക്കുമെന്നാണ് പെന്‍റഗൺ ചൊവ്വാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. ആഫ്രിക്കൻ രാഷ്ട്രമായ ജിബൂട്ടിയിലും ചൈന കൂടുതൽ സൈനിക താവളങ്ങള്‍ സ്ഥാപിക്കുമെന്നും പെന്‍റഗണ്‍ യുഎസ് കോണ്‍ഗ്രസിൽ അവതരിപ്പിച്ച 97 പേജുള്ള വാര്‍ഷിക റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. 2016ൽ ചൈനീസ് സൈന്യത്തില്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങളും പെന്‍ഗൺ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. 180 ബില്യൺ ഡോളറാണ് ചൈന ഇതിനായി ചെലവഴിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ചൈന ഔദ്യോഗികമായി പ്രതിരോധ മേഖലയ്ക്ക് വേണ്ടി ബജറ്റില്‍ വകയിരുത്തുന്നത് 954.34 യുവാനാണെന്നും പെന്‍റഗൺ ചൂണ്ടിക്കാണിക്കുന്നു.
പാകിസ്താൻ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിൽ അധിക സൈനിക താവളങ്ങള്‍ സ്ഥാപിക്കുന്നതോടെ ഈ രാജ്യങ്ങളുമായുള്ള സൗഹൃദവും തന്ത്രപ്രധാന താൽപ്പര്യങ്ങളും ഏറെനാൾ നിലനിര്‍ത്താൻ കഴിയുമെന്നും പെന്‍റഗൺ വ്യക്തമാക്കുന്നു. ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ വടക്കുപടിഞ്ഞാറന്‍ അറ്റത്ത് സ്ഥിതി ചെയ്യുന്ന ജിബൂട്ടിയിൽ ചൈന സൈനിക താവളം സ്ഥാപിക്കുന്നത് ഏറ്റവുമധികം ഭീഷണിയാവുക ഇന്ത്യയ്ക്കാണ്. ഇന്ത്യയുടെ അയൽ രാജ്യങ്ങളായ ശ്രീലങ്ക, ബംഗ്ലാദേശ്, മ്യാന്‍മർ എന്നീ രാഷ്ട്രങ്ങളുമായി ചൈനയുടെ സൈനിക സഖ്യം ഇതിന് ആക്കം കൂട്ടുകയും ചെയ്യും. എന്നാൽ പാകിസ്താനില്‍ ചൈന സൈനിക താവളം സ്ഥാപിക്കുന്നതിൽ ഇന്ത്യയുടെ പ്രശ്നങ്ങൾ നേരിട്ട് റിപ്പോര്‍ട്ടിൽ പരാമർശിക്കുന്നില്ല.
ചൈനീസ് ആയുധകയറ്റുമതിയില്‍ ഏഷ്യന്‍- പസിഫിക് മേഖലയിലെ പ്രാഥമിക വിപണിയെന്ന നിലയിൽ ഇപ്പോൾ തന്നെ പാകിസ്താൻ മാറിയിട്ടുണ്ട്. ചൈനീസ് സൈന്യത്തിന്‍റെ അഭിവൃത്തി സമുദ്രത്തിലും ബഹിരാകാശ രംഗത്തും ഒരു പോലെ പ്രതിഫലിക്കുമെന്ന് ചൂണ്ടിക്കാണിക്കുന്ന പെന്‍റഗൺ 2020ഓടെ ചൈന ആഭ്യന്തരമായി വിമാനവാഹിനി കപ്പൽ വികസിപ്പിച്ചെടുക്കുമെന്നും കൂട്ടിച്ചേർക്കുന്നു.