നരേന്ദ്ര മോദിയെ ഉപദേശിച്ച് ഡൊണാൾഡ് ട്രംപ്! പാകിസ്താനുമായുളള പ്രശ്നം പരിഹരിക്കണം, എന്ത് സഹായവും നൽകാം
ന്യൂയോര്‍ക്ക്: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കൊപ്പം നില്‍ക്കുകയും പാകിസ്താന് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു എന്ന നിലപാടാണ് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റേത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാനുമായും ട്രംപ് കഴിഞ്ഞ ദിവസങ്ങളില്‍ കൂടിക്കാഴ്ച നടത്തുകയുണ്ടായി.
ഇന്ത്യയേയും പാകിസ്താനേയും പിണക്കാതെയുളള നീക്കമാണ് ട്രംപിന്റേത്. ഹൗഡി മോദിയില്‍ നരേന്ദ്ര മോദിയുടെ കൈ പിടിച്ച് നടന്ന ട്രംപ് തൊട്ടടുത്ത ദിവസം ഇമ്രാന് ഖാനെയും പുകഴ്ത്തി. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കൊപ്പമാണ് എന്ന് ആദ്യം തോന്നിപ്പിച്ചെങ്കിലും പിന്നീട് മധ്യസ്ഥ നീക്കവുമായി വീണ്ടും ട്രംപ് മുന്നോട്ട് വന്നു. ഇപ്പോള്‍ കശ്മീര്‍ വിഷയത്തില്‍ ട്രംപ് നരേന്ദ്ര മോദിക്ക് ഉപദേശവും നല്കിയിരിക്കുന്നു.
കശ്മീരിൽ ഇടപെടാൻ ട്രംപ്
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ ഇന്ത്യ-പാകിസ്താന് ബന്ധം കൂടുതല്‍ വഷളായി. അന്താരാഷ്ട്ര വേദികളില്‍ കശ്മീര്‍ വിഷയത്തില്‍ പിന്തുണ നേടാനുളള കഠിനമായ ശ്രമങ്ങള്‍ പാകിസ്താന് നിരന്തരം നടത്തിക്കൊണ്ടിരിക്കുകയാണ്. അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനോട് കശ്മീര്‍ പ്രശ്നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് ആവശ്യപ്പെട്ടിരുന്നു.
മോദി ആവശ്യപ്പെട്ടെന്ന് ട്രംപ്
ഇമ്രാന് ഖാനുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമുളള സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യക്കും പാകിസ്താനും ഇടയില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ട്രംപ് വ്യക്തമാക്കുകയുണ്ടായി. കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ നരേന്ദ്ര മോദി തന്നോട് ആവശ്യപ്പെട്ടു എന്ന് കഴിഞ്ഞ ജൂലൈയില്‍ ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും പുറത്ത് നിന്നുളള ഇടപെടല്‍ ആവശ്യമില്ല എന്നുമാണ് ഇന്ത്യ തുടര്‍ന്ന് വരുന്ന നിലപാട്.
മധ്യസ്ഥനാകാന്‍ തയ്യാറാണ്
മധ്യസ്ഥത വഹിക്കാന്‍ മോദി ആവശ്യപ്പെട്ടുവെന്ന് പിന്നീട് എവിടെയും ട്രംപ് പറഞ്ഞ് കേട്ടിട്ടില്ല. അത് നുണയാണെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. തുടര്‍ന്നിങ്ങോട്ട് ട്രംപ് ആവര്‍ത്തിക്കുന്നത് ഇന്ത്യയ്ക്കും പാകിസ്താനും താല്പര്യമുണ്ടെങ്കില് കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥനാകാന്‍ തയ്യാറാണ് എന്നാണ്. നാല് തവണയാണ് ഈ നിര്‍ദേശം രണ്ട് മാസങ്ങള്‍ക്കുളളില്‍ ട്രംപ് മുന്നോട്ട് വെച്ചിരിക്കുന്നത്. എന്നാല്‍ എല്ലാത്തവണയും ഇന്ത്യ അത് നിരസിച്ചു.
എന്ത് സഹായവും നൽകാം
യുഎന്‍ ജനറല്‍ അസംബ്ലിക്കിടെ മോദിയുമായും ഇമ്രാന് ഖാനുമായും നടത്തിയ കൂടിക്കാഴ്ചകളില്‍ എല്ലാ സഹായങ്ങളും ഇരുരാജ്യങ്ങള്‍ക്കും താന്‍ വാഗ്ദാനം ചെയ്തതായി ട്രംപ് വ്യക്തമാക്കി. തന്നെക്കൊണ്ട് ആവുന്നതെല്ലാം കശ്മീര്‍ വിഷയത്തില്‍ ചെയ്യാമെന്ന് നേതാക്കള്‍ക്ക് ഉറപ്പ് നല്കി. രണ്ട് രാജ്യങ്ങളും ആണവ ശക്തികളാണ്. അതുകൊണ്ട് തന്നെ ഇരുരാജ്യങ്ങളും പ്രശ്നം പരിഹരിക്കേണ്ടതുണ്ട് എന്നും ട്രംപ് പറഞ്ഞു.
ഇന്ത്യയുടെ ആഭ്യന്തര വിഷയ
ഇമ്രാന് ഖാനും നരേന്ദ്ര മോദിയും തന്റെ വളരെ നല്ല സുഹൃത്തുക്കളാണ്. ഇരുവരും മാന്യവ്യക്തിത്വങ്ങളാണ്. പ്രശ്നം പരിഹരിക്കാനാവും എന്ന് തന്നെയാണ് താന്‍ കരുതുന്നത്. കശ്മീര്‍ വിഷയത്തിലെ പ്രശ്നം പരിഹരിക്കാനുളള ട്രംപിന്റെ ഉപദേശത്തെ ഇന്ത്യ തളളിക്കളയാനാണ് സാധ്യത. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ് എന്ന പഴയ നിലപാടില്‍ നിന്ന് മാറ്റമില്ല എന്നാണ് ട്രംപിന്റെ പരാമര്‍ശങ്ങള്‍ക്ക് ശേഷം വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പ്രതികരിച്ചത്.