ആകാശത്ത് കൗണ്ട് ഡൗണ്‍; 9,8,ബൂം.. സര്‍ അവര്‍ മരിച്ചു; സുലൈമാനിയെ കൊലപ്പെടുത്തിയത് വിശദീകരിച്ച് ട്രംപ്
വാഷിങ്ടണ്‍: ഖുദ്‌സ് ഫോഴ്സ് തലവന്‍ മേജർ ജനറൽ ഖാസിം സുലൈമാനി വ്യോമാക്രമണത്തിലൂടെ വധിക്കപ്പെട്ടതോടെയാണ് ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷാവസ്ഥ യുദ്ധസമാനമായ സാഹചര്യങ്ങളിലേക്ക് മാറിയത്. സുലൈമാനിയുടെ വധത്തിന് പിന്നാലെ ഇറാഖിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളിലേക്ക് ഇറാന്‍ മിസൈലാക്രമണം നടത്തിയതോടെ മറ്റൊരു യുദ്ധം കൂടി പൊട്ടിപ്പുറപ്പെടുകയാണെന്ന പ്രതീതിയാണ് ഉണ്ടായത്.
എന്നാല്‍ ചെറിയ ചില ആക്രമണങ്ങള്‍ ഇരുഭാഗത്ത് നിന്നും ഉണ്ടായത് ഒഴിച്ചാല്‍ തുറന്ന യുദ്ധത്തിലേക്ക് കടക്കാന്‍ ഇറാനും അമേരിക്കയും ഇതുവരെ തയ്യാറായിട്ടില്ല. ഇരുരാജ്യങ്ങളിലേയും നേതാക്കള്‍ തമ്മിലുള്ള വാഗ്വാദമാണ് ഇപ്പോള്‍ പ്രധാനമായും നടന്ന് വരുന്നത്. ഇതിന്‍റെ ഭാഗമായിതന്നെയാണ് സുലൈമാനിയെ വധിച്ചത് എങ്ങനെയെന്ന് വിശദീകരിച്ച് ട്രംപ് രംഗത്ത് എത്തിയിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..
ജനുവരി മൂന്നാം തിയതി
ജനുവരി മൂന്നാം തിയതി ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം നടത്തിയ വ്യോമാക്രമണത്തിലൂടെയായിരുന്നു ഖുദ്സ് ഫോഴ്സ് തലവന്‍ ഖാസിം സുലൈമാനി അടക്കമുള്ള എട്ടുപേരെ യുഎസ് സേന വധിച്ചത്. ഡൊണാള്‍ഡ് ട്രംപിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് ആക്രമണം നടത്തിയതെന്ന് യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്‍റഗണ്‍ നേരത്തെ വ്യക്തമാക്കുകയും ചെയ്തിരുന്നു.
കുടതല്‍ വിവരങ്ങള്‍
ഇതിന് പിന്നാലെയാണ് ഖാസിം സുലൈമാനിക്കെതിരായ ആക്രമണത്തിന്‍റെ കുടതല്‍ വിവരങ്ങള്‍ ഡൊണാള്‍ഡ് ട്രംപ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഒരു 'ബൂം' മുഴക്കത്തോടെയായിരുന്നു സുലൈമാനിയുടേയും സംഘത്തിന്‍റെയും അവസാനമെന്നാണ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം വിശദീകരിച്ചത്.
കൗണ്ട്ഡൗണ്‍
ആകാശത്ത് ക്യാമറ നിരീക്ഷണത്തില്‍ കൗണ്ട്ഡൗണ്‍ നടത്തിയായിരുന്നു ആക്രമണം. അമേരിക്കയെ കുറിച്ച് മോശം കാര്യങ്ങളാണ് സുലൈമാനി പ്രചരിപ്പിച്ചത്. നമ്മുടെ രാജ്യത്തെ ആക്രമിക്കാന്‍ പോകുകയാണെന്ന് സുലൈമാനി പറഞ്ഞു. അമേരിക്കയിലെ ജനങ്ങളെ വധിക്കുമെന്ന് അയാള്‍ ഭീഷണിപ്പെടുത്തി. ഇതൊക്കെ എത്രയാണ് ഇങ്ങനെ കേട്ടിരിക്കുകയെന്നും ട്രംപ് ചോദിച്ചു.
പാര്‍ട്ടി യോഗത്തില്‍
വെള്ളിയാഴ്ച്ച രാത്രി ട്രംപിന്‍റെ വസതിയില്‍ ചേര്‍ന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി യോഗത്തിലായിരുന്നു സുലൈമാനി വധത്തെക്കുറിച്ച് യുഎസ് പ്രസിഡന്‍റ് വിശദീകരിച്ചത്. ഓപറേഷനെക്കുറിച്ച് സൈന്യം എങ്ങനെയാണ് തനിക്ക് വിവരങ്ങള്‍ നല്‍കിയതെന്നും ഡൊണാള്‍ഡ് ട്രംപ് പാര്‍ട്ടി നേതാക്കള്‍ക്ക് മുന്നില്‍ വിശദീകരിച്ചു.
പെട്ടൊന്നൊരു മുഴക്കം
തല്‍സമയ വിവരങ്ങള്‍ സൈനിക ഉദ്യോഗസ്ഥര്‍ കൈമാറിയിരുന്നു. അവരെല്ലാം ഒരുമിച്ചാണെന്നാണ് സൈനികര്‍ പറഞ്ഞത്. അവര്‍ക്ക് രണ്ട് മിനിറ്റും 11 സെക്കന്റും ബാക്കിയുണ്ട്. സുരക്ഷയുള്ള കാറിലാണു സുലൈമാനിയും സംഘവും യാത്ര ചെയ്യുന്നത്. ഒരു മിനിറ്റ് ബാക്കി, 30 സെക്കന്‍ഡ്, 10, 9, 8.... പെട്ടൊന്നൊരു മുഴക്കം. സര്‍, അവര്‍ മരിച്ചു. - ഇതായിരുന്നു സൈന്യത്തില്‍ നിന്ന് ലഭിച്ച സന്ദേശം
കാരണം സുലൈമാനി
അമേരിക്കയുടെ ആക്രമണം ലോകത്തെ നടുക്കിയെങ്കിലും ഇത്തരത്തിലുള്ള ശക്തമായ നീക്കം തന്നെ സുലൈമാനിക്കെതിരെ വേണമായിരുന്നെന്ന് ട്രംപ് പ്രതികരിച്ചു. ആയിരക്കണക്കിന്‍ യുഎസ് പൗരന്‍മാരുടെ ജീവന്‍ നഷ്ടമാകുന്നതിന് കാരണം സുലൈമാനിയായിരുന്നെന്നും അമേരിക്കന്‍ പ്രസിഡന്‍റ് വ്യക്തമാക്കി.
വാക്കുകള്‍ സൂക്ഷിച്ചുപയോഗിക്കണം
തന്നെ കോമാളിയെന്ന് വിശേഷിപ്പിച്ച ഇറാന്‍ പരമോന്നതാ നേതാവ് ആയത്തുള്ള ഖമനേയിക്കെതിരേയും ട്രംപ് രൂക്ഷമായ വിമര്‍ശനമാണ് ഉന്നിയിച്ചത്. വാക്കുകള്‍ സൂക്ഷിച്ചുപയോഗിക്കണമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇത്രയും കാലം അത്ര പരമോന്നതന്‍ അല്ലാതിരുന്ന ഇറാന്റെ പരമോന്നത നേതാവ് അമേരിക്കയെക്കുറിച്ചും യൂറോപ്പിനെക്കുറിച്ചും മോശമായ കാര്യങ്ങള്‍ പറയുകയാണെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു.
ഇറാന്‍റെ സമ്പദ് വ്യവസ്ഥ
ഇറാന്‍റെ സമ്പദ് വ്യവസ്ഥ തകരുകയാണ്, അവിടെയുള്ള ആളുകള്‍ അത് അനുഭവിക്കുകയും ചെയ്യുന്നു, അതുകൊണ്ട് തന്‍റെ വാക്കുകള്‍ ഖമനേയി തന്‍റെ വാക്കുകള്‍ സൂക്ഷിച്ചുപയോഗിക്കണമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. വെള്ളിയാഴ്ച നമസ്‌കാരത്തിന് ശേഷം നടത്തിയ ഖമനേയി നടത്തിയ പരാമര്‍ശമായിരുന്നു ട്രംപിനെ പ്രകോപിപ്പിച്ചത്.
ട്രംപ് കോമാളി
യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് കോമാളിയാണെന്നായിരുന്നു ആയത്തുള്ള ഖമനേയുടെ പ്രസ്താവന. ഇറാന്‍ സര്‍ക്കാറിനെതിരെ പ്രക്ഷോഭം നടത്തുന്ന ഇറാനിലെ ഒരു വിഭാഗം ജനങ്ങള്‍ക്ക് ട്രംപ് നല്‍കുന്ന പിന്തുണ വെറും അഭിനയമാണ്. ഇറാന്‍റെ പിന്നില്‍ വിഷം പുരട്ടിയ കത്തി കുത്തിയിറക്കുകയാണ് യുഎസ് ചെയ്തതെന്നും ഖമനേയി വിമര്‍ശിച്ചു.
അമേരിക്ക ചെയ്തത്
ഇറാന്‍റെ പിന്നില്‍ വിഷം പുരട്ടിയ കത്തി കുത്തിയിറക്കുയാണ് അമേരിക്ക ചെയ്തത്. ഇറാനെ മുട്ടുകുത്തിക്കാന്‍ അവര്‍ക്ക് ശക്തിപോര. അമേരിക്ക ഒഴികെ മറ്റാരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണ്. ഇറാന്‍ ജനത ഇപ്പോഴും ഇസ്ലാമിക റിപ്പബ്ലിക്കിനെ പിന്തുണയ്ക്കുന്ന എന്നതിന് തെളിവാണ് ഖാസിം സുലൈമാനിയുടെ കബറടക്കത്തിന് തെരുവിലറങ്ങിയ ലക്ഷക്കണക്കിന് പേര്‍.
ഭീരുത്വമാര്‍ന്ന രീതി
ഐഎസ് തീവ്രവാദികള്‍ക്കെതിരെ ധീരമായി പോരാടിയ സുലൈമാനിയെ ഭീരുത്വമാര്‍ന്ന രീതിയിലാണ് യുഎസ് വധിച്ചതെന്നും ഖമനേയി വിമര്‍ശിച്ചു. ഇറാനില്‍ നടക്കുന്ന പ്രതിഷേധങ്ങളെ പിന്തുണച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയായിട്ടായിരുന്നു ഖമനേയിയുടെ പ്രസ്താവന
ആപ്പിന് 'ആപ്പ് വെച്ച്' കോണ്‍ഗ്രസ്; ആംആദ്മി വിട്ട മുന്‍പ്രധാനമന്ത്രിയുടെ ചെറുമകന് സീറ്റ് നല്‍കി
5 കോടിയുടെ വിദേശ മദ്യത്തിന്‍റെ മറവില്‍ സിനിമാ നിര്‍മാതാക്കള്‍ തട്ടിയത് 50 കോടി; ഡിജിപിക്ക് പരാതി