ഒടുവില്‍ കിമ്മിന്റെ ആരോഗ്യനിലയില്‍ പ്രതികരിച്ച് ഡൊണാള്‍ഡ് ട്രംപ്, ലോകം കാത്തിരുന്ന പ്രതികരണം..!
വാഷിംഗ്ടണ്‍: ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ ആരോഗ്യനില സംബന്ധിച്ച് ഇന്നലെ റിപ്പോര്‍ട്ട് പുറത്തുവന്നിരരുന്നു. കിമ്മിന് ഹൃദയ സംബന്ധമായ ശസ്ത്രക്രിയയ്ക്ക് ശേഷം മസ്തിഷ്ക മരണം സംഭവിച്ചു എന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമങ്ങള്‍ തന്നെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍ ഇക്കാര്യം നിഷേധിച്ച് ഉത്തരകൊറിയ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ നടക്കുന്നത് സാമ്രാജ്യത്വ പ്രചരണമാണെന്നാണ് ഉത്തര കൊറിയ പറയുന്നത്. കൂടാതെ ഈ റിപ്പോര്‍ട്ടുകള്‍ തള്ളി ദക്ഷിണ കൊറിയയും രംഗത്തെത്തിയിരുന്നു. കിം ജോങ് ഉന്നിന് ഒരു തരത്തിലുള്ള അസുഖങ്ങളുമില്ലെന്നും അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത് ആദ്യമായല്ലെന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. എന്നാല്‍ ഇപ്പോഴിതാ കിമ്മിന്റെ ആരോഗ്യനിലയില്‍ പ്രതികരിച്ച് അമേരിക്കന്‍ പ്രസിഡന്റ്് ഡൊണാള് ട്രംപ് രംഗത്തെത്തിയിരിക്കുകയാണ്. വിശദാംശങ്ങളിലേക്ക്.
സുഖമായിരിക്കട്ടെ
ചികിത്സയില്‍ കഴിയുന്ന ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ ഉന്നിന് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടയെന്ന് ട്രംപ് പറഞ്ഞു. ഇന്നലെ പുറത്തുവന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ട്രംപിന്റെ പ്രതികരണം. അദ്ദേഹം സുഖമായിരിക്കട്ടെ, ഇപ്പോള്‍ തനിക്ക് അങ്ങനെ പറയാന്‍ മാത്രമേ സാധിക്കുകയുള്ളുവെന്ന് ട്രംപ് വൈറ്റ് ഹൗസില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
നേരിട്ടുള്ള വിവരം
അതേസമയം, കിമ്മിന്റെ ആരോഗ്യനില സംബന്ധിച്ച നേരിട്ടുള്ള റിപ്പോര്‍ട്ടൊന്നും തനിക്ക് ലഭിച്ചില്ലെന്ന് ട്രംപ് മാധ്യമങ്ങളോട് വ്യക്തമാക്കി. ഇന്നലെ പുറത്തുവന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തന്റെ പ്രതികരണം. അദ്ദേഹം സുഖമായിരിക്കുന്നെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇന്നലെ പുറത്തുവന്ന റിപ്പോര്‍ട്ട് സത്യമാണോ എന്ന് ചോദിച്ചാല്‍ തനിക്ക് അതിനെ കുറിച്ച് വ്യക്തമായൊന്നും അറിയില്ലെന്നും ട്രംപ് വ്യക്തമാക്കി.
ട്രംപും കിമ്മും
ലോകത്തെ ഏറ്റവും ശക്തരായ ഭരണാധികാരിയായ ഡൊണാള്‍ഡ് ട്രംപിന്റെയും ലോകത്തെ ഏറ്റവും വലിയ ഏകാധിപതിയായ കിം ജോങ് ഉന്നിന്റെയും ബന്ധം ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ഒന്നായിരുന്നു. പല തവണ വാക്പോരുകളിലൂടെ കടന്നുപോയെങ്കിലും രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. സിംഗപ്പൂരാണ് ആ കൂടിക്കാഴ്ചയയ്ക്ക് വേദിയായത്. ലോകം ഉറ്റുനോക്കിയ ആ കൂടിക്കാഴ്ച വിജയകരമായിരുന്നെന്നാണ് അന്ന് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. കൊറിയന്‍ ഉപദ്വീപില്‍ ആണവ നിരായൂധീകരണം നടപ്പിലാക്കാനായിരുന്നുഅന്ന് തീരുമാനമെടുത്തത്.
താന്‍ സന്നദ്ധനാണ്
അന്നത്തെ കൂടിക്കാഴ്ചയ്ക്ക് ശേഷം താന്‍ അമേരിക്കന്‍ പ്രസിഡന്റുമായി ഏത് സമയത്തും ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും അന്തര്‍ദേശീയ സമൂഹം ഒന്നാകെ അംഗീകരിക്കുന്ന തീരുമാനങ്ങള്‍ ഉണ്ടാകാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനും താന്‍ സന്നദ്ധമാണെന്ന് കിം അറിയിച്ചിരുന്നു. ഇതിന് ശേഷം വിയറ്റ്നാമില്‍ വച്ചും ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു.
കിമ്മിന്റെ ആരോഗ്യനിലയില്‍ ചൈന
ഇപ്പോള്‍ പ്രചരിക്കുന്നത് അഭ്യൂഹം മാത്രമാണെന്ന നിലപാടാണ് ചൈനയ്ക്കുമുള്ളത്. എന്നാല്‍ ഇപ്പോഴത്തെ നീക്കങ്ങള്‍ ഉത്തരകൊറിയയിലേയും അമേരിക്കയിലേയും ചൈനയിലേയും രഹസ്യാന്വേഷണ ഏജന്‍സികളും നിരീക്ഷിച്ച് വരികയാണ്. എന്നാല്‍ ഉന്‍ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുണ്ടെന്ന കാര്യം ആരും തന്നെ നിരസിച്ചിട്ടില്ല. എന്നാല്‍ ഉന്‍ ഗുരുതരാവസ്ഥയിലാണെന്ന അഭ്യൂഹങ്ങള്‍ ചൈനയും തള്ളിക്കളഞ്ഞിട്ടുണ്ട്. കൊറിയയിലെ ജനങ്ങള്‍ക്ക് ഉന്നിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഒരു ധാരണയുമില്ലെന്ന് ചൈന അറിയിച്ചു.
Recommended Video
അപ്രത്യക്ഷനാകുന്നത്
അതേസമയം, ഇത് ആദ്യത്തെ സംഭവമല്ല നേരത്തെ 2014ല്‍ കിംഗ് ജോങ് ഉന്‍ നാല് ദിവസത്തോളം അപ്രത്യക്ഷനായിരുന്നു. സെപ്തംബര്‍ അവസാനത്തോടെയാണ് ഇദ്ദേഹത്തെ കാണാതായത്. ഇതോടെ സൈനിക അട്ടിമറിയിലൂടെ മറ്റ് രാഷ്ട്രീയ എതിരാളികള്‍ അധികാരത്തില്‍ നിന്ന് താഴെയിറക്കി എന്നതരത്തിലുള്ള അഭ്യൂഹങ്ങളാണ് വ്യാപകമായി പ്രചരിച്ചത്. എന്നാല്‍ കയ്യിലൊരു ചൂരലുമേന്തി നില്ക്കുന്ന ചിത്രവുമായി അദ്ദേഹം പ്രത്യക്ഷപ്പെടുകയും ചെയ്തു.