ഇന്ത്യയെ തല്ലിയും തലോടിയും ട്രംപ്; ഇറക്കുമതി തീരുവയിൽ വീണ്ടും വിമർശനം
ഇന്ത്യക്കെതിരെ വീണ്ടും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്നും എന്നാൽ യുഎസ് ഉത്പന്നങ്ങൾക്ക് ഏറ്റവും കൂടുതൽ ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യയെന്നും ട്രംപ് കുറ്റപ്പെടുത്തി. ഏപ്രിൽ 2 മുതൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് യുഎസും താരിഫ് ഏർപ്പെടുത്തുമെന്ന് ട്രംപ് ആവർത്തിച്ചു. ഒരു അമേരിക്കൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
' ഇന്ത്യയുമായി വളരെ നല്ല ബന്ധമാണ് എനിക്ക് ഉള്ളത്. ലോകത്തിൽ തന്നെ യുഎസ് ഉത്പന്നങ്ങൾക്ക് ഏറ്റവും കൂടുതൽ തീരുവ ഈടാക്കുന്ന രാജ്യമാണ് ഇന്ത്യ, ഇതാണ് എനിക്ക് ഇന്ത്യയോടുള്ള അതൃപ്തി. അവർ ഇറക്കുമതി തീരുവ കുറക്കുമെന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുനന്ത്. എന്നാൽ ഏപ്രിൽ 2 മുതൽ പകരം തീരുവ ഇന്ത്യക്ക് മേൽ ചുമത്തും', ട്രംപ് വ്യക്തമാക്കി. ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയെ കുറിച്ചും ട്രംപ് പ്രതികരിച്ചു.

വ്യാപാരത്തിൽ ഞങ്ങളെ തകർക്കാൻ ശ്രമിക്കുന്ന രാജ്യങ്ങളെ ചെറുത്ത് തോൽപ്പിക്കാൻ കെൽപ്പുള്ള രാഷ്ട്രങ്ങളുടെ അത്ഭുതകരമായ കൂട്ടായ്മയാണത്. വ്യാപാരത്തിൽ ഞങ്ങൾക്കും ശക്തമായ പങ്കാളികൾ ഉണ്ട്. ഞങ്ങളോട് മോശമായി പെരുമാറാൻ ആ പങ്കാളികളെ അനുവദിക്കാൻ ആകില്ല. ഞങ്ങളുടെ സുഹൃത്തുക്കളോട് ചെയ്യുന്നതിനേക്കാൾ നല്ല കാര്യങ്ങൾ ചിലപ്പോഴൊക്കെ നമ്മൾ ശത്രുക്കളോട് ചെയ്തിട്ടുണ്ട്. യുഎസുമായി സഖ്യത്തിൽ ഇല്ലാത്ത രാജ്യങ്ങൾ സഖ്യമുള്ളവരെക്കാൾ നന്നായി ഞങ്ങളെ പരിഗണിക്കുന്നുണ്ട്. വ്യാപാരത്തിൽ യൂറോപ്യൻ യൂണിയൻ ശരിയായ രീതിയിൽ അല്ല പ്രവർത്തിക്കുന്നത്', അദ്ദേഹം പറഞ്ഞു. ഇന്ത്യ തങ്ങളുടെ സഖ്യകക്ഷിയാണെന്നും ട്രംപ് പറഞ്ഞു.
നേരത്തേയും പല അവസരങ്ങളിലും ട്രംപ് ഇന്ത്യ ഈടാക്കുന്ന ഉയർന്ന തീരുവയ്ക്കെതിരെ തുറന്നടിച്ചിട്ടുണ്ട്. മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വാഷിംഗ്ടണിൽ നടന്ന സംയുക്ത വാർത്താസമ്മേളത്തിലും ട്രംപ് ഇക്കാര്യം ആവർത്തിച്ചിരുന്നു. 'ഞാൻ അവരെ കുറ്റപ്പെടുത്തുന്നില്ല. എന്നാൽ അവർക്ക് സാധനങ്ങൾ വിൽക്കുകയെന്നത് ഏറെ പ്രയാസമാണ്. കാരണം അവർ വ്യാപാരത്തിൽ ചില തടസങ്ങൾ സൃഷ്ടിക്കുന്നത്, ഉയർന്ന തീരുവ അത്തരത്തിലൊന്നാണ്', എന്നായിരുന്നു ട്രംപ് വ്യക്തമാക്കിയത്. അതേസമയം യുഎസുമായി തുടർന്നും വ്യാപാരത്തിന് ഇന്ത്യക്ക് താത്പര്യം ഉണ്ടെന്നും ഇറക്കുമതി തീരുവ കുറക്കുന്ന കാര്യം ആലോചിക്കുമെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. യുഎസുമായി ഇത് സംബന്ധിച്ച് ചർച്ച നടത്തുകയാണെന്ന് മാർച്ച് 10 നും സർക്കാർ പാർലമെന്റിനെ അറിയിച്ചിരുന്നു.












Click it and Unblock the Notifications