അമേരിക്കയുടെ ആത്മാവിനെ വീണ്ടെടുക്കും; വിഭജിക്കുന്ന നേതാവാകില്ലെന്നും ബൈഡൻ
വാഷിങ്ങ്ടൺ; അമേരിക്കയുടെ ആത്മാവിനെ വീണ്ടെടുക്കുമെന്ന് ജോ ബൈഡൻ. പ്രസിഡന്റ് തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ബൈഡൻ. അമേരിക്കയുടെ മുറിവുണക്കാനുള്ള സമയമാണിത്.അമേരിക്കയെന്നാൽ ചുവപ്പും നീലയും സംസ്ഥാനങ്ങളല്ല.ഐക്യനാടുകളാണ്.കറുത്ത വർഗക്കാർ അമേരിക്കയുടെ അവിഭാജ്യ ഘടകമാണ്.താൻ വിഭജിക്കുന്ന നേതാവാകില്ലെന്നും ബൈഡന് പറഞ്ഞു.
രാജ്യത്തെ ജനങ്ങൾ സംസാരിച്ച് കഴിഞ്ഞു. അവർ ഞങ്ങൾക്ക് വ്യക്തമായ വിജയം നൽകി. ബോധ്യപ്പെടുത്തുന്ന വിജയം. അമേരിക്കയുടെ ചരിത്രത്തിൽ ഏറ്റവും അധികം വോട്ടുകൾ നേടി വിജയിച്ച പ്രസിഡന്റായി. ജനങ്ങൾ അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കും, ബൈഡൻ പറഞ്ഞു. പ്രസിഡന്റ് ട്രംപിന് വോട്ടുചെയ്തവരുടെ ഇന്ന് രാത്രിയിലെ നിരാശ ഞാൻ മനസിലാക്കുന്നു. രണ്ട് തവണ ഞാൻ പരാജയപ്പെട്ടിട്ടുണ്ട്. പക്ഷേ പരസ്പരം നമ്മുക്ക് അവസരം നൽകാം.
കഠിനമായ വാക്ക്പോരുകൾ മാറ്റിവെയ്ക്കും. സമ്മർദ്ദം നിറഞ്ഞ സാഹചര്യങ്ങൾ കുറയ്ക്കാം. പരസ്പരം വീണ്ടും കാണാനും പരസ്പരം വീണ്ടും ശ്രദ്ധിക്കാനും പുരോഗതി കൈവരിക്കാനും സമയമായി, എതിരാളികളെ നമ്മുടെ ശത്രുക്കളായി പരിഗണിക്കുന്നത് അവസാനിപ്പിക്കണം.അവർ നമ്മുടെ ശത്രുക്കളല്ല. അവർ അമേരിക്കക്കാരാണ്. ബൈബിൾ പറയുന്നത് എല്ലാത്തിനും ഒരുസമയമുണ്ടെന്നാണ്. സൃഷ്ടിക്കാനൊരുസമയം, വിതയ്ക്കാനൊരു സമയം, കൊയ്യാനൊരു സമയം,മുറിവുണയ്ക്കാനൊരു സമയം. ഇത് മുറിവുണക്കാനുള്ള സമയാണ്.ബൈഡൻ പറഞ്ഞു.
നമ്മൾ അമേരിക്കയുടെ ആത്മാവിനെ വീണ്ടെടുക്കണം. വെളിച്ചം പരത്തുന്ന തിരുമാനങ്ങളും ഇരുണ്ട ചിന്തകളും തമ്മിലുള്ള നിരന്തരമായ പോരാട്ടങ്ങളാണ് നമ്മുടെ രാഷ്ട്രത്തെ രൂപപ്പെടുത്തിയത്. ഈ യുദ്ധത്തിൽ പ്രസിഡന്റുമാർ പറയുന്നത് പ്രധാനമാണ്. ഇപ്പോൾ വെളിച്ചത്തിന്റെ സമയമാണ്. ഇന്ന് രാത്രി ലോകം മുഴുവൻ അമേരിക്കയെ ഉറ്റുനോക്കുകയാണ്.അമേരിക്ക ലോകത്തിന് ഒരു വിളക്കുമാടമാണെന്ന് ഞാൻ വിശ്വസിക്കുന്നു.നമ്മുടെ ശക്തിയുടെ മാതൃകയിലൂടെ മാത്രമല്ല, നമ്മുടെ മാതൃകയുടെ ശക്തിയാൽ നാം നയിക്കും,ബൈഡൻ പറഞ്ഞു.അമേരിക്കയുടെ 46ാമത്തെ പ്രസിഡന്റ് ആയാണ് ജോ ബൈഡൻ തിരഞ്ഞെടുക്കപ്പെട്ടത്.ഡൊണാൾഡ് ട്രംപിനെ പരാജയപ്പെടുത്തി 273 ഇലക്ടറൽ വോട്ടുകളാണ് ബൈഡൻ നേടിയത്.