'ജോ ബൈഡൻ ജയിച്ചാൽ ഒരു മാസത്തിനകം കമ്മ്യൂണിസ്റ്റ് കമല ഹാരിസ് പ്രസിഡണ്ട്', കടന്നാക്രമിച്ച് ട്രംപ്
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന പശ്ചാത്തലത്തില്‍ നേതാക്കള്‍ തമ്മിലുളള വാക്‌പോര് ശക്തമാകുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായ ജോ ബൈഡനും വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായ കമല ഹാരിസിനും എതിരെ രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് നിലവിലെ പ്രസിഡണ്ടായ ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യന്‍ വംശജ കൂടിയായ കമല ഹാരിസിനെ ലക്ഷ്യമിട്ടാണ് പ്രധാനമായും ട്രംപിന്റെ കടന്നാക്രമണം. വിശദാംശങ്ങള്‍ ഇങ്ങനെ...
ആദ്യ സംവാദം കഴിഞ്ഞു
നവംബര്‍ മൂന്നിന് നടക്കാനിരിക്കുന്ന നിര്‍ണായകമായ അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പിന്റെ ചൂടിലാണ് പാര്‍ട്ടികളും നേതാക്കളും. പ്രസിഡണ്ട് സ്ഥാനത്തേക്കുളള സ്ഥാനാര്‍ത്ഥികളായ ജോ ബൈഡനും ഡൊണാള്‍ഡ് ട്രംപും തമ്മിലുളള ആദ്യ സംവാദം നടന്ന് കഴിഞ്ഞു. വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥികളായ കമല ഹാരിസും മൈക്ക് പെന്‍സും തമ്മിലുളള ആദ്യ സംവാദവും പൂര്‍ത്തിയായി.
കമല ഹാരിസിനെതിരെ
ഈ സംവാദത്തില്‍ കൊവിഡ് കൈകാര്യം ചെയ്യുന്ന വിഷയത്തിലും തൊഴില്‍ പ്രശ്‌നത്തിലും ചൈന, വംശീയത, കാലാവസ്ഥ അടക്കമുളള വിഷയങ്ങളിലും കമല ഹാരിസ് പ്രസിഡണ്ട് ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അതിന് പിറകേയാണ് കമല ഹാരിസിനെ ട്രംപ് കടന്നാക്രമിച്ചിരിക്കുന്നത്. കമല ഹാരിസിന്റെ സംവാദത്തെ ട്രംപ് പരിഹസിച്ചു.
രണ്ട് മാസം പോലും തികയ്ക്കില്ല
കഴിഞ്ഞ ദിവസത്തേത് ഒരു മത്സരം പോലുമായി താന്‍ കണക്കാക്കുന്നില്ല. ഇതിലും മോശമായ ഒന്ന് നിങ്ങള്‍ക്ക് കിട്ടുമെന്ന് കരുതുന്നില്ല. കമല ഹാരിസ് ഒരു കമ്മ്യൂണിസ്റ്റാണ്. നമുക്ക് ഒരു കമ്മ്യൂണിസ്റ്റിനെ കിട്ടാന്‍ പോകുന്നു. ജോ ബൈഡന്‍ രണ്ട് മാസം പോലും പ്രസിഡണ്ട് സ്ഥാനം തികയ്ക്കില്ലെന്നും ട്രംപ് പറഞ്ഞു.
കമ്മ്യൂണിസ്റ്റായ കമല ഹാരിസ്
ജോ ബൈഡന്‍ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ഒരു മാസത്തിനകം തന്നെ കമ്മ്യൂണിസ്റ്റായ കമല ഹാരിസ് പ്രസിഡണ്ട് സ്ഥാനത്ത് അവരോധിക്കപ്പെടും എന്നും ട്രംപ് പറഞ്ഞു. കമല ഹാരിസ് ഒരു സോഷ്യലിസ്റ്റ് അല്ല. അതിനുംഅപ്പുറത്താണ്. ഒരു കമ്മ്യൂണിസ്റ്റാണ് എന്ന് ട്രംപ് ആവര്‍ത്തിച്ചു. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ പരാമര്‍ശം.
Recommended Video
തന്റെ സമയം പാഴാക്കലാണ്
കമല ഹാരിസിന്റെ അഭിപ്രായ പ്രകടനങ്ങള്‍ ശ്രദ്ധിക്കൂ എന്നും അമേരിക്കന്‍ അതിര്‍ത്തി വഴി കൊലപാതകികളേയും പീഡകരേയും കടത്തി വിടണം എന്നാണ് അവരുടെ ആവശ്യം എന്നും ട്രംപ് പറഞ്ഞു. അതേസമയം ജോ ബൈഡനുമായുളള അടുത്ത സംവാദം ഓണ്‍ലൈന്‍ വഴി ആണെങ്കില്‍ പങ്കെടുക്കില്ലെന്നും അത് തന്റെ സമയം പാഴാക്കലാണ് എന്നും ട്രംപ് പ്രതികരിച്ചിരുന്നു