ട്രംപിനെതിരെയുള്ള പ്രക്ഷോഭത്തിന് പിന്നില്‍ തീവ്ര ഇടത് സംഘടന, 'ആന്റിഫ' നേതാക്കളില്ല, വിലക്കുമോ?
വാഷിംഗ്ടണ്‍: അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരന്‍ ജോര്‍ജ് ഫ്‌ളോയിഡ് പോലീസ് ക്രൂരതയ്ക്കിരയായി കൊലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ആളിപ്പടരുകയാണ്. എന്നാല്‍ ഈ പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ ഒരു തീവ്ര ഇടതുപക്ഷ സംഘടനയാണ് ഉള്ളത്. ആന്റിഫ അഥവാ ആന്റി ഫാസിസ്റ്റ്‌സ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഇവര്‍ക്കെതിരെയുള്ള നടപടിയാണ് ട്രംപിന്റെ മുന്നിലുള്ളത്.
കഴിഞ്ഞ ദിവസം ഇവരെ തീവ്രവാദ സംഘടനയെന്നാണ് ട്രംപ വിശേഷിപ്പിച്ചത്. ഇവരെ വിലക്കാനുള്ള തീരുമാനമാണ് ട്രംപ് എടുക്കുന്നത്. അതിനായിട്ടാണ് തീവ്രവാദ സംഘടനയായി മുദ്ര കുത്തുന്നത്. പക്ഷേ ഇവര്‍ ഇന്ന്് ജനകീയ പിന്തുണയുള്ള ഏറ്റവും വലിയ പ്രസ്ഥാനമാണ്.
ട്രംപ് ഭീകരസംഘടനയായി മുദ്രകുത്താന്‍ ശ്രമിക്കുന്നത് നിയമപരമായ നിലനില്‍ക്കില്ലെന്ന് നിയമവിദഗ്ധര്‍ പറയുന്നു. കാരണം പ്രസിഡന്റിന് നിയമപരമായി അത്തരമൊരു അധികാരമില്ല. എങ്ങനെയാണ് ഇവര്‍ക്കെതിരെ അത്തരമൊരു നിയമം കൊണ്ടുവരികയെന്നും ഇവര്‍ ചോദിക്കുന്നു. നിരവധി പേര്‍ ചേര്‍ന്ന തീവ്ര ഇടതുപക്ഷ പ്രസ്ഥാനമാണ് ആന്റിഫ. ഇവര്‍ക്ക് ഒരു പ്രത്യേക നേതാക്കളില്ല.
തീവ്ര വലതുപക്ഷ നയങ്ങളെ തുറന്ന് എതിര്‍ക്കുന്നതാണ് ആന്റിഫയുടെ രീതി. ഇവര്‍ നവ നാസികള്‍ക്കെതിരെയും വംശീയതയെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കെതിരെയും പരസ്യമായി പോരടിച്ചിരുന്നു. വൈറ്റ് ഹൗസ് വരെയെത്തിയ പ്രക്ഷോഭമാണ് ട്രംപിനെ ചൊടിപ്പിച്ചിരിക്കുന്നത്.
യുഎസ്സില്‍ നിരവധി പോലീസ് ക്രൂരകൃത്യങ്ങളും, കറുത്ത വര്‍ഗക്കാര്‍ക്കെതിരെ വ്യാപക അതിക്രമങ്ങളും നടക്കുന്നുണ്ട്. ഇതേ തുടര്‍ന്നാണ് ആന്റിഫ കരുത്ത് നേടിയത്. അതേസമയം ഇവര്‍ക്കെതിരെ യാതൊരു തെളിവുകളും ട്രംപ് ഭരണകൂടത്തിന്റെ കൈവശമില്ല. ട്രംപിന്റെ ഭരണകൂടത്തിന്റെ ഭാഗമായ നിരവധി ഉദ്യോഗസ്ഥര്‍ ആന്റിഫയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു. യുഎസ് അറ്റോര്‍ണി ജനറല്‍ വില്യം ബാറടക്കമുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്.
ആന്റിഫയും മറ്റ് സംഘടനങ്ങളും പ്രക്ഷോഭകാരികളാണെന്നും ഇവര്‍ യുഎസ് നഗരങ്ങളെ പിടിച്ചടക്കിയെന്നും ട്രംപ് ഭരണകൂടം ആരോപിക്കുന്നു. ആന്റിഫ നടത്തിയ പ്രക്ഷോഭങ്ങള്‍ അക്രമത്തിലേക്ക് പോയത്. അവര്‍ കലാപം നടത്തി. അത് ആഭ്യന്തര തീവ്രവാദമാണെന്ന് വില്യം ബാര്‍ പറഞ്ഞു. ഇവര്‍ക്കെതിരെ ആ നടപടി തന്നെ സ്വീകരിക്കുമെന്നും ബാര്‍ പറഞ്ഞു.
ട്രംപിന് നിയമപരമായ അധികാരമില്ലാത്തത് കൊണ്ട് ഇവര്‍ക്കെതിരെ ചെറുവിരലനക്കാന്‍ പോലും സാധിക്കില്ല. യഥാര്‍ത്ഥത്തില്‍ ഇവര്‍ ചെയ്യുന്നത് പൊതുസമൂഹം അംഗീകരിക്കുന്നതാണ്. വിദേശത്തെ സംഘടനകള്‍ക്ക് മേല്‍ ചുമത്തുന്നത് പോലെയുള്ള ഉപരോധങ്ങളോ വിലക്കുകളോ ഇവര്‍ക്കെതിരെ നടത്താന്‍ സാധിക്കില്ല. കാരണം ഇത് അമേരിക്കയില്‍ രജിസ്റ്റര്‍ ചെയ്ത സംഘടനയാണ്. എന്നാല്‍ ഇപ്പോഴത്തെ പ്രക്ഷോഭത്തിന് പിന്നില്‍ പുറത്ത് നിന്നുള്ളവരാണെന്ന് യുഎസ് പറയുന്നു. പല നഗരങ്ങളില്‍ നിന്നും ഇവര്‍ എത്തിയതാണെന്നും പ്രാദേശിക സര്‍ക്കാരുകള്‍ ആരോപിക്കുന്നു.
നിലവില്‍ തീവ്ര ഇടതുപക്ഷക്കാര്‍, തീവ്ര വെളുത്ത വര്‍ഗ ദേശീയവാദികള്‍ എന്നിവരാണ് ്അക്രമത്തിന് പിന്നിലെന്നാണ് വാദം. അക്രമത്തില്‍ മയക്കുമരുന്ന് മാഫിയകളുടെ ഇടപെടല്‍ വരെ ട്രംപ് ഭരണകൂടം ആരോപിക്കുന്നുണ്ട്. അതേസമയം രാഷ്ട്രീയ ലേബലുള്ളതിനാല്‍ ഇവരെ വിലക്കാനുള്ള തീരുമാനവുമായി ട്രംപ് മുന്നോട്ട് പോയാല്‍ രാഷ്ട്രീയമായും നിയമപരമായും തിരിച്ചടി നേരിടും. കാരണം ഇത് ഭരണഘടനയെ അട്ടിമറിക്കുന്നതിന് തുല്യമാണ്.