ഹിലരിയെ തോല്‍പിക്കാൻ റഷ്യ കാശ് കൊടുത്ത് ട്രോളുകളിറക്കി; അമേരിക്കൻ റിപ്പോര്‍ട്ട് പുറത്ത്
തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ റഷ്യൻ പ്രസിഡന്‌റ് ഇടപെട്ടതിന്‌റെ രേഖകള്‍ അമേരിക്ക പുറത്ത് വിട്ടു.
വാഷിംങ്ടൺ: ആരോപണങ്ങള്‍ക്കും പ്രത്യാരോപണങ്ങള്‍ക്കും ഇടയില്‍ അമേരിക്കന്‍ പ്രസിഡന്‌റ് തെരഞ്ഞെടുപ്പില്‍ പുടിന്‍ ഇടപെട്ടു എന്ന് തെളിയിക്കുന്ന രേഖകള്‍ അമേരിക്ക പുറത്തുവിട്ടു. റഷ്യന്‍ ഹാക്കര്‍മാരുടെ സഹായത്തോടെ ഹിലരിയുടെ ഇ-മെയിലുകള്‍ ചോര്‍ത്തിയത് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പക്ഷത്തിന് വലിയ തിരിച്ചടി ആയിരുന്നു. വിജയം ഉറപ്പിച്ചിരുന്ന ഹിലരിയുടെ അപ്രതീക്ഷിത തോല്‍വിക്ക് കാരണം ഇതാണെന്നും ഒബാമ അടക്കമുള്ളവര്‍ ആരോപിച്ചിരുന്നു.
25 പേജുള്ള അന്വേഷണ റിപ്പോര്‍ട്ടാണ് വൈറ്റ് ഹൗസ് റഷ്യയ്‌ക്കെതിരെ പുറത്തിറക്കി ഇരിയ്ക്കുന്നത്. പ്രസിഡന്‌റ് പദവി ഒഴിയുന്നത് മുമ്പ് ട്രംപിനും റഷ്യയ്ക്കും എതിരെ ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുകയാണ് ഒബാമ ഭരണകൂടം.
ഹിലരിക്കെതിരെ നീങ്ങാന്‍ അമേരിക്കയിലെ റഷ്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് റഷ്യന്‍ പ്രസിഡന്‌റ് വ്‌ളാദിമർ പുടിന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നെന്നാണ് പുതിയ രേഖകള്‍ സൂചിപ്പിക്കുന്നത്. ഹിലരിക്കെതിരെ രഹസ്യ ക്യാമ്പയിന്‍ നടത്താനായിരുന്നത്രേ നിര്‍ദ്ദേശം. ഇതിന്‌റെ ഭാഗമായാണ് ഹിലരിയുടെ ഇ-മെയിലുകള്‍ ചോര്‍ത്തുന്നത്. പൊതു സമൂഹത്തിന് മുന്നില്‍ അവരുടെ ഇമേജ് ഇടിയാന്‍ ഇത് ഇടയാക്കി.
വിക്കിലീക്‌സ്, ഡിസി ലീക്‌സ്, ഗുസ്സിഫര്‍ 2.0 എന്നിവരുടെ സഹായത്തോടെയാണ് റഷ്യ തെരഞ്ഞെടുപ്പില്‍ അട്ടിമറി നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി വ്യാപകമായി 'ട്രോളുകള്‍' ഇറക്കി. റഷ്യയുടെ സാമ്പത്തിക സഹായത്തോടെയാണ് ഇതെന്നും വെളിപ്പെടുത്തുന്നു.
തെരഞ്ഞെടുപ്പില്‍ റഷ്യൻ ഇടപെടല്‍ ഉണ്ടായെന്ന രേഖ പുറത്ത് വന്ന് ശേഷം നിയുക്ത അമേരിക്കന്‍ പ്രസിഡന്‌റ് ഡൊണാള്‍ഡ് ട്രംപിന്‌റെ പ്രതികരണം ഇതായിരുന്നു. തനിക്ക് പുടിന്‌റെ ഇടപെടലിനെ കുറിച്ച് ഒന്നും അറിയല്ല, മാത്രമല്ല തെരഞ്ഞെടുപ്പിലൂടെ ഒരു പാട് കാര്യങ്ങള്‍ പഠിക്കാന്‍ പറ്റിയെന്നും അസോസിയേറ്റഡ് പ്രസ്സിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറയുന്നു.
ഡൊണാൾഡ് ട്രംപ് ഉടൻ അമേരിക്കൻ പ്രസിഡന്റായി സ്ഥാനമേൽക്കും. അതോടെ റഷ്യക്കെതിരായ പ്രതികാര നടപടികൾ അമേരിക്ക അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തന്റെ നല്ല സുഹൃത്താണ് പുടിനെന്നാണ് ട്രംപ് വിശേഷിപ്പിക്കാറുള്ളത്.