സിറിയ പ്രശ്‌നത്തില്‍ റഷ്യ-അമേരിക്ക ധാരണ
ജനീവ: മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ സിറിയന്‍ പ്രശ്‌നത്തില്‍ അമേരിക്കയും റഷ്യയും ധാരണിലെത്തി. സിറിയയിലെ രാസായുധങ്ങള്‍ നശിപ്പിക്കുന്ന കാര്യത്തില്‍ ഉടന്പടി ഉണ്ടാക്കിയതായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവരോവും പറഞ്ഞു.
മൂന്ന് ദിവസം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് സമവായം ഉണ്ടായത്. ജനീവയില്‍ രണ്ട് രാഷ്ട്രങ്ങളുടേയും പ്രതിനിധികള്‍ ഒരുമിച്ച് പത്ര സമ്മേളം നടത്തിയാണ് തീരുമാനം അറിയച്ചത്. എന്നാല്‍ നിശ്ചിത സമയത്തിനുള്ളില്‍ സിറിയ രാസായുധങ്ങള്‍ നശിപ്പിച്ചില്ലെങ്കില്‍ സൈനിക നടപടി ഉണ്ടാകുമെന്ന് സൂചനയാണ് അമേരിക്ക ഇപ്പോഴും നല്‍കുന്നത്.
ആറ് ഇന പദ്ധതിയാണ് അമേരിക്കയും റഷ്യയും കൂടി മുന്നോട്ട് വക്കുന്നത്. ഒരാഴ്ചക്കകം സിറിയ തങ്ങളുടെ പക്കലുള്ള രാസായുധങ്ങളെപ്പറ്റിയുള്ള പൂര്‍ണ വിവരം കൈമാറണം. 2014 ന്റെ പകുതിയോടെ സിറിയയില്‍ ഉള്ള രാസായുധങ്ങള്‍ നീക്കുകയോ നശിപ്പിക്കുകയോ വേണം. രാസായുധ നിരോധന സംഘനയുടെ പ്രതിനിധികള്‍ ഉടന്‍ തന്നെ പരിശോധന പൂര്‍ത്തിയാക്കണം. രാസായുധ ഉത്പാദന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുകയോ നശിപ്പിക്കുയോ വേണം തുടങ്ങിയവയാണ് നിര്‍ദ്ദേശങ്ങള്‍.
വ്യവസ്ഥകള്‍ ലംഘിക്കുകയോ അവയെ ലാഘവത്തോടെ കാണുകയോ ചെയ്താല്‍ ഐക്യരാഷ്ട്ര സഭ രക്ഷാസമിതിയുടെ നടപടിയുണ്ടാകുമെന്ന് അമേരിക്കയും റഷ്യയും സിറിയെ ഓര്‍മിപ്പിച്ചു.
സിറിയിയല്‍ സൈനിക നടപടി വേണമെന്ന അമേരിക്കയുടെ വാശി റഷ്യയുടെ കടുംപിടുത്തത്തെത്തുടര്‍ന്നാണ് നിലച്ചത്. ഒരു രാജ്യത്തെ ആഭ്യന്തര പ്രശ്‌നം പരിഹരിക്കുന്നതില്‍ പുറത്ത് നിന്നുള്ള സൈനിക നടപടി അംഗീകരിക്കാനാവില്ലെന്ന് റഷ്യ ഉറപ്പിച്ച് പറയുകയായിരുന്നു. ജോണ്‍ കെറി-ലാവറോവ് ചര്‍ച്ചയിലും ഇക്കാര്യത്തില്‍ മാറ്റമുണ്ടായില്ല.