തുര്‍ക്കിക്കെതിരെ യുഎസ് നടപടി.... പ്രമുഖ മന്ത്രിമാര്‍ക്ക് വിലക്ക്, ഉര്‍ദുഗാനെ തളയ്ക്കാന്‍ നീക്കം!!
ന്യൂയോര്‍ക്ക്: അമേരിക്കയുടെ വിദേശ നയം അടുത്തിടെയായി വളരെ മോശപ്പെട്ട് വരികയാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ പട്ടികയിലേക്ക് തുര്‍ക്കിയുടെ പേര് കൂടി ചേര്‍ത്ത് വെക്കാം. ഡൊണാള്‍ഡ് ട്രംപ് തുറന്ന പോര് പ്രഖ്യാപിച്ചിരിക്കുന്നത് തുര്‍ക്കിക്കെതിരെയാണ്. അമേരിക്കന്‍ പാസ്റ്റര്‍ ആന്‍ഡ്രൂ ക്രെയ്ഗ് ബ്രണ്‍സനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള പോരിലേക്ക് നയിച്ചിരിക്കുന്നത്. രജബ് ത്വയിബ്ബ് ഉര്‍ഗുഗാന്റെ സര്‍ക്കാരിലെ സുപ്രധാനപ്പെട്ട രണ്ട് മന്ത്രിമാര്‍ക്ക് അമേരിക്ക വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
അതേസമയം അമേരിക്കയുടെ സമ്മര്‍ദത്തിന് വഴങ്ങില്ലെന്ന് തുറന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് തുര്‍ക്കി. ഇപ്പോള്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഒരു തുടക്കം മാത്രമാണെന്നും ഭാവിയില്‍ വലിയ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുമെന്നുമാണ് ട്രംപിന്റെ ഭീഷണി. ഇതോടെ ഇറാനും ഉത്തരകൊറിയക്കും ശേഷം മറ്റൊരു ശത്രുവിനെ കൂടി ഉണ്ടാക്കിയിരിക്കുകയാണ് ട്രംപ്. രാജ്യത്ത് മതവിശ്വാസികളുടെ വികാരം ആളിക്കത്തിക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്ന് ആരോപണമുണ്ട്.
അമേരിക്കന്‍ പാസ്റ്റര്‍
ഈഗന് സിറ്റിയിലെ ഇസ്മിറിലുള്ള പ്രൊട്ടസ്ന്റന്‍ഡ് പള്ളിയിലെ പാസ്റ്ററാണ് ആന്‍ഡ്രൂ ബ്രണ്‍സന്‍. ദീര്‍ഘകാലമായി ഇയാള്‍ തുര്‍ക്കിയിലാണ് താമസം. നിരോധിത പാര്‍ട്ടിയായ കുര്‍ദിസ്താന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയുമായും ഫെത്തുള്ള ഗുലേനെ അനുകൂലിക്കുന്നവരുമായി അടുപ്പമുണ്ടെന്ന് ആരോപിച്ചാണ് ബ്രണ്‍സനെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തത്. ഈ രണ്ട് ഗ്രൂപ്പുകളും നിരന്തരം സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടവരാണ്. എന്നാല്‍ തനിക്കെതിരായ എല്ലാ ആരോപണങ്ങളും ബ്രണ്‍സന്‍ തള്ളിയിട്ടുണ്ട്.
ആരോഗ്യപ്രശ്നങ്ങള്‍...
രണ്ടുവര്‍ഷത്തോളം ജയിലില്‍ കിടന്നതിന് ശേഷം കഴിഞ്ഞ ആഴ്ച്ച ബ്രണ്‍സനെ വീട്ടിലേക്ക് മാറ്റാന്‍ തുര്‍ക്കിഷ് അധികൃതര്‍ തയ്യാറായിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നായിരുന്നു ഇത്. വീട്ടുതടങ്കലിലാണ് ഇപ്പോള്‍ അദ്ദേഹം. അതേസമയം പാസ്റ്റര്‍ക്കെതിരെയുള്ള കുറ്റം തെളിഞ്ഞാല്‍ 35 വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണ് ബ്രണ്‍സനെതിരെയുള്ളത്. ഇതിന് പിന്നാലെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോമ്പിയോ ആണ് തുര്‍ക്കിക്കെതിരെ ആദ്യം വെടിപ്പൊട്ടിച്ചത്. കാര്യമായ തെളിവില്ലാതെയാണ് പാസ്റ്ററെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് പോമ്പിയോ പറഞ്ഞത്.
തുര്‍ക്കിയുമായി പോരിന്
തുര്‍ക്കിയുമായി തുറന്ന പോരിനാണ് അമേരിക്ക ഒരുങ്ങുന്നത്. പാസ്റ്ററെ വിട്ടയച്ചില്ലെങ്കില്‍ തുര്‍ക്കി ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ട്രംപ് സൂചിപ്പിക്കുന്നു. പ്രമുഖ മന്ത്രിമാര്‍ക്കാണ് ട്രംപ് ഭരണകൂടം വിലക്കേര്‍പ്പെടുത്തിയത്. നീതി, ആഭ്യന്തര വകുപ്പ് മന്ത്രിമാര്‍ക്കെതിരെയാണ് നടപടി. ഇവര്‍ പാസ്റ്ററെ കേസില്‍ കുടുക്കുന്നതിന് ഒത്താശ ചെയ്തെന്നാണ് ആരോപണം. ഉര്ദുഗാന് മന്ത്രിസഭയിലെ പ്രമുഖരാണ് അബ്ദുല്‍ ഹമീദ് ഗുല്ലും സുലൈമാന്‍ സോയ്ലുവും.
പാസ്റ്ററെ ദ്രോഹിക്കുന്നു
വൈറ്റ് ഹൗസ് വക്താവ് സാറാ സാന്‍ഡേഴ്സും തുര്‍ക്കിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. പാസ്റ്റര്‍ക്കെതിരെ യാതൊരു തെളിവുമില്ലാതെ അദ്ദേഹത്തെ ദ്രോഹിക്കാന്‍ വേണ്ടിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് സാന്‍ഡേഴ്സ് കുറ്റപ്പെടുത്തി. ബ്രണ്‍സനെ കേസില്‍ കുടുക്കാന്‍ ഉര്‍ദുഗാന്റെ മന്ത്രിമാര്‍ ശ്രമിച്ച കാര്യം തങ്ങള്‍ക്കറിയാമെന്നും അവര്‍ പറഞ്ഞു. അതേസമയം വിലക്കിന്റെ ഭാഗമായി ഇവര്‍ക്ക് യുഎസിലേക്ക് പ്രവേശിക്കാനോ അവിടെയുള്ളവരുമായി ഇടപെടാനോ സാധിക്കില്ല.
ഉര്‍ദുഗാനുമായി ചര്‍ച്ച
പലതവണ ഈ വിഷയം ട്രംപ് ഉര്‍ദുഗാനുമായി ചര്‍ച്ച ചെയ്തതാണ്. തുര്‍ക്കി മനുഷ്യാവകാശ ലംഘനമാണ് നടത്തുന്നതെന്ന് യുഎസ് ആരോപിക്കുകയും ചെയ്തിരുന്നു. ബ്രണ്‍സനെ എത്രയും വേഗം വിട്ടയച്ചില്ലെങ്കില്‍ തുര്‍ക്കിക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. അതേസമയം നാറ്റോയിലെ സഖ്യകക്ഷിയായ തുര്‍ക്കിക്കെതിരെ ഇത്തരമൊരു വിലക്ക് യുഎസ് ഏര്‍പ്പെടുത്തിയത് എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു. തുര്‍ക്കിയുടെ സമ്പദ് മേഖലയില്‍ വരെ ഇത് പ്രതിഫലിച്ചു.
ട്രംപിന്റെ മുന്നില്‍ മുട്ടുമടക്കില്ല
ട്രംപിന്റെ മുന്നില്‍ മുട്ടുമടക്കാനില്ലെന്നാണ് ഉര്ദുഗാന് പ്രഖ്യാപിച്ചിരിക്കുന്നത്. പാസ്റ്റര്‍ക്കെതിരായ നടപടിയില്‍ നിന്ന് പിന്നോട്ട് പോവില്ല. തങ്ങളുടേതായ രീതിയില്‍ മുന്നോട്ട് പോവുമെന്ന് ഉര്ദുഗാന് പറഞ്ഞു. യുഎസിന്റെ ഭാഷ ഭീഷണിയുടേതാണ്. അതിന് യാതൊരു വിലയും നല്കാന് തുര്‍ക്കി തയ്യാറല്ല. പ്രത്യേകിച്ച് തീവ്രവാദ ബന്ധമുള്ള ഒരാള്‍ക്ക് വേണ്ടിയുള്ള വാദം ഭീഷണിയുടേതാവുമ്പോള്‍ ഭയപ്പെടാന്‍ ഒരുക്കമല്ലെന്നും ഉര്ദുഗാന് വ്യക്തമാക്കി.
സമ്മര്‍ദമില്ല....
ഉര്‍ദുഗാനെതിരെ തുര്‍ക്കിയിലെ ന്യൂനപക്ഷങ്ങള്‍ അണിനിരക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയടക്കമുള്ളവര്‍ സര്‍ക്കാരിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരാണെന്നും മതപ്രവര്‍ത്തനങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും സഭ അറിയിച്ചു. നേരത്തെ യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ബെന്‍സണ്‍ മതവിശ്വാസിയായതിനെ പേരിലാണ് ശിക്ഷ അനുഭവിക്കുന്നതെന്നും തുര്‍ക്കിയില്‍ മതസ്വാതന്ത്ര്യമില്ലെന്നും പെന്‍സ് ആരോപിച്ചിരുന്നു.
ഭരണ അട്ടിമറി
2016ലെ അട്ടിമറിക്ക് പിന്നില്‍ ഫെത്തുള്ള ഗുലന് ആണെന്നാണ് ഉര്ദുഗാന് ആരോപിക്കുന്നു. ഈ സംഭവത്തില്‍ 20 അമേരിക്കന്‍ വംശജര്‍ക്കെതിരെയാണ് തുര്‍ക്കി കേസെടുത്തത്. 50000 ആളുകളാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഗുലനെ പിന്തുണച്ച പാസ്റ്ററടക്കമുള്ളവരെ ശിക്ഷിക്കണമെന്ന് തന്നെയാണ് ഉര്ദുഗാന് ആവശ്യപ്പെടുന്നത്. നേരത്ത് സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ കുര്‍ദിഷുകള്‍ക്ക് പിന്തുണ നല്കിയ യുഎസിന്റെ നടപടി ഉര്‍ദുഗാനെ പ്രകോപിപ്പിച്ചിരുന്നു. ഇപ്പോഴത്തെ നടപടി കര്‍ശനമാക്കുന്നതിന് ഇതും കാരണമായിട്ടുണ്ട്.
ഇമ്രാന് ഖാന് ക്ഷണിച്ചിട്ടില്ലെന്ന് ആമിര്‍ ഖാന്, സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ല!!
ദിലീപ് ദില്ലിയിൽ.. മുൻ അറ്റോർണി ജനറൽ മുകുൾ റോത്തഗിയുമായി കൂടിക്കാഴ്ച നടത്തി?