അമേരിക്കൻ തിരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുൻപ് ഇന്ത്യ-അമേരിക്ക കൂടിക്കാഴ്ച, പ്രധാന വിഷയമായി ചൈന
ദില്ലി: നിര്‍ണായകമായ അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാരിലെ സ്റ്റേറ്റ് സെക്രട്ടറിയും പ്രതിരോധ സെക്രട്ടറിയും ഇന്ത്യയിലേക്ക്. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും പ്രതിരോധ സെക്രട്ടറി മാര്‍ക്ക് ടി എസ്പറുമാണ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. ചൊവ്വാഴ്ചയാണ് ഇരുരാജ്യങ്ങളും തമ്മിലുളള നിര്‍ണായക ചര്‍ച്ച.
അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇന്ത്യ മലിനമായ രാജ്യമാണെന്ന ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന വിവാദമായിരുന്നു. അതിനിടെയാണ് ട്രംപ് ഭരണകൂടത്തിലെ പ്രധാനികളുടെ ഇന്ത്യാ സന്ദര്‍ശനം. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് കൂടിക്കാഴ്ചയില്‍ പങ്കെടുക്കുക.
ഇന്ത്യയിലേക്ക് തിരിച്ചതായി മൈക്ക് പോംപിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യ കൂടാതെ ശ്രീലങ്ക, മാലിദ്വീപ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളും പോംപിയോ സന്ദര്‍ശിക്കുന്നുണ്ട്. ഇന്ത്യോ പസഫിക് രാജ്യങ്ങളുമായുളള ബന്ധം കൂടുതല്‍ കരുത്തുറ്റതാക്കാന്‍ സാധിക്കുമെന്ന് മൈക്ക് പോംപിയോ പ്രതീക്ഷ പങ്കുവെച്ചു.
നിര്‍ണായകമായ ഉഭയകക്ഷി വിഷയങ്ങളിലും ആഗോള വിഷയങ്ങളിലും അടക്കം ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടക്കും. ഇന്തോ-പസഫിക് മേഖലയില്‍ സ്വാധീനം ശക്തിപ്പെടുത്താന്‍ ചൈന നടത്തുന്ന ശ്രമങ്ങളും കിഴക്കന്‍ ലഡാക്കിലുളള ചൈനയുടെ കയ്യേറ്റ ശ്രമങ്ങളും അടക്കമുളളവ ചര്‍ച്ചയില്‍ ഉന്നയിക്കപ്പെടും.
മൂന്നാം വട്ടമാണ് അമേരിക്കയും ഇന്ത്യയും തമ്മില്‍ മന്ത്രിതല ചര്‍ച്ചകള്‍ നടക്കുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും അമേരിക്കന്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തും. മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ഇവര്‍ ഫോണില്‍ സംസാരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചു. ഒക്ടോബര്‍ 26, 27 ദിവസങ്ങളിലാണ് പോംപിയോയും എസ്‌പെറും ഇന്ത്യയിലുണ്ടാവുക.