ചൈനയ്ക്ക് എതിരെ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, ചൈനയുടെ ഉദ്ദേശമറിയാം
വാഷിംഗ്ടണ്‍: ചൈനയ്ക്ക് എതിരെ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ഭൂട്ടാനില്‍ ചൈന ഉയര്‍ത്തുന്ന അതിര്‍ത്തി അവകാശവാദങ്ങളും ഇന്ത്യന്‍ മണ്ണില്‍ സമീപകാലത്ത് നടത്തിയ കയ്യേറ്റ ശ്രമങ്ങളും കണ്ടാല്‍ ചൈനയുടെ ഉദ്ദേശം മനസ്സിലാകുമെന്ന് മൈക്ക് പോംപിയോ പറഞ്ഞു. മറ്റ് രാജ്യങ്ങള്‍ തിരിച്ചടിക്കുമോ എന്നാണ് ഷിജിന്‍ പിംഗിന് കീഴില്‍ ചൈന കണ്ടെത്താന്‍ ശ്രമിക്കുന്നത് എന്നും മൈക്ക് പോംപിയോ പറഞ്ഞു.
മെയ് 5 മുതല്‍ കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി പ്രദേശത്ത് ഇന്ത്യയുടേയും ചൈനയുടേയും സൈനികര്‍ തമ്മില്‍ സംഘര്‍ഷത്തിലായിരുന്നു. കഴിഞ്ഞ മാസം ഗല്‍വാന്‍ താഴ്വരയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.
ഗ്ലോബല്‍ എന്‍വയോണ്‍മെന്റ് ഫെസിലിറ്റി കൗണ്‍സിലില്‍ അടുത്തിടെ ചൈന ഭൂട്ടാനിലെ സക്ടേംഗ് വൈല്‍ഡ് വന്യജീവി സംരക്ഷണ കേന്ദ്രത്തിന് മേല്‍ അവകാശവാദം ഉന്നയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മൈക്ക് പോംപിയോയുടെ പ്രതികരണം. ഷി ജിന്‍ പിംഗ് ചൈനയില്‍ അധികാരത്തില്‍ വന്നതിന് ശേഷം ചൈന ലോകത്തിന് ഇത്തരം സൂചനകള്‍ സ്ഥിരമായി നല്‍കുകയാണ് എന്ന് മൈക്ക് പോംപിയോ പറഞ്ഞു.
ചൈന അതിന്റെ ശക്തിയും അധികാരവും വ്യാപിപ്പിക്കാനുളള ശ്രമത്തിലാണ് എന്നും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു. ചൈനയുടെ സോഷ്യലിസം ലോകമെങ്ങും നടപ്പിലാക്കുന്നതിനെ കുറിച്ചാണ് അവര്‍ സംസാരിക്കുന്നത്. ഭൂട്ടാനിലും ഇന്ത്യയിലും അവര്‍ നടത്തിയ കയ്യേറ്റ ശ്രമങ്ങള്‍ വ്യക്തമാക്കുന്നത് അവരുടെ ഉദ്ദേശത്തെയാണ്. തങ്ങളുടെ ഭീഷണിയെ മറ്റ് രാഷ്ട്രങ്ങള്‍ എങ്ങനെ കാണുന്നു എന്നാണവര്‍ പരിശോധിക്കുന്നത്. ഇക്കാര്യത്തില്‍ താന്‍ വലിയ ആത്മവിശ്വാസത്തില്‍ ആണെന്നും ചൈനയ്ക്ക് മറുപടി കൊടുക്കാന്‍ ലോകം തയ്യാറാണെന്നും മൈക്ക് പോംപിയോ പറഞ്ഞു. നിരവധി കാര്യങ്ങൾ ഇനിയും ചെയ്യാനുണ്ടെന്നും ഇക്കാര്യത്തിൽ കൂടുതൽ ഗൌരവം വേണമെന്നും മൈക്ക് പോംപിയോ പറഞ്ഞു.