യമന്‍ യുദ്ധം- സൗദിക്കെതിരേ യുഎസ് സെനറ്റര്‍മാര്‍; യുഎസ് സൈനിക പിന്തുണ പിന്‍വലിക്കണമെന്ന്
വാഷിംഗ്ടണ്‍: സൗദി അറേബ്യയുടെ നേതൃത്വത്തില്‍ നടക്കുന്ന യമന്‍ യുദ്ധത്തിന് അമേരിക്ക നല്കുന്ന സൈനിക പിന്തുണ പിന്‍വലിക്കണമെന്ന പ്രമേയവുമായി യു.എസ് സെനറ്റര്‍മാര്‍. യമന്‍ യുദ്ധത്തിലുള്ള യു.എസ് പങ്കാളിത്തം ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സൗദിസഖ്യത്തിനുള്ള പിന്തുണ പിന്‍വലിക്കാനുള്ള പ്രമേയവുമായി അംഗങ്ങള്‍ രംഗത്തെത്തിയിരിക്കുന്നത്. സെനറ്റര്‍മാരായ ബെര്‍ണി സാന്‍ഡേഴ്സ്, മൈക്ക് ലീ, ക്രിസ് മര്‍ഫി എന്നിവരാണ് ഇതുമായി ബന്ധപ്പെട്ട കരട് പ്രമേയം കോണ്‍ഗ്രസ് മുമ്പാകെ സമര്‍പ്പിച്ചിരിക്കുന്നത്.
1973ലെ വാര് പവേഴ്സ് ആക്ട് എന്ന നിയമത്തിന്റെ പഴുതുപയോഗിച്ചാണ് സൗദിക്കെതിരായ നീക്കം സെനറ്റര്‍മാര്‍ നടത്തുന്നത്. യുദ്ധത്തിലെ അമേരിക്കന്‍ ഇടപെടല്‍ ആധികാരികമല്ലെന്ന് കോണ്‍ഗ്രസിന് ബോധ്യപ്പെടുന്ന പക്ഷം, പ്രസിഡന്റിന്റെ തീരുമാനം മറികടന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള അധികാരം കോണ്‍ഗ്രസിന് നല്‍കുന്നതാണ് ഈ നിയമം. യമനിലെ അമേരിക്കന്‍ ഇടപെടലിന് കോണ്‍ഗ്രസിന്റെ അംഗീകാരമില്ലെന്നും അതിനാല്‍ നടപടി ഭരണഘടനാ വിരുദ്ധമാണ് എന്നുമാണ് സെനറ്റര്‍മാരുടെ വാദം. നിലവിലെ സാഹചര്യത്തില്‍ യമനില്‍ യുദ്ധം ചെയ്യുന്ന സൗദി സഖ്യത്തിനുള്ള പിന്തുണ യു.എസ് സൈന്യം അവസാനിപ്പിക്കണമെന്ന് സെനറ്റര്‍മാര്‍ പറഞ്ഞു.
അമേരിക്കന്‍ ഭരണഘടന പ്രകാരം യുദ്ധം പ്രഖ്യാപിക്കാനുള്ള അധികാരം കോണ്‍ഗ്രസിന് മാത്രമാണെന്ന് ബെര്‍ണി സാന്‍ഡേഴ്സ് അഭിപ്രായപ്പെട്ടു. സൗദി സഖ്യം ഒരു ഭാഗത്തും ഹൂത്തി വിമതര്‍ മറുഭാഗത്തുമായി യമനില്‍ നടക്കുന്ന യുദ്ധത്തില്‍ നിരപരാധികളായ യമനി സിവിലിയന്മാരാണ് കഷ്ടപ്പെടുന്നതെന്ന കാര്യം അധിക അമേരിക്കക്കാര്‍ക്കും അറിയില്ല. ആയിരക്കണക്കിന് ആളുകളുടെ മരണത്തിനും പ്രതിസന്ധി കൂടുതല്‍ വഷളാക്കാനും കാരണമായ യമനിലെ സൗദി ഇടപെടലിന് പിന്തുണ നല്‍കുന്നത് അമേരിക്കന്‍ സൈന്യമാണെന്ന കാര്യവും അവര്‍ക്കറിയില്ലെന്നും സാന്‍ഡേഴ്സ് പറഞ്ഞു.
ഡോക്ലാം വീണ്ടും പൊട്ടിത്തെറിക്കും!! മുന്നറിയിപ്പ് നല്‍കിയത് കേന്ദ്രമന്ത്രി, തർക്കം വീണ്ടും!
മാധ്യമപ്രവർത്തകൻ എം അബ്ദുറഹ്മാൻ അന്തരിച്ചു: അധ്യാപകനില്‍ നിന്ന് രാഷ്ട്രീയ പ്രവേശം