സൗദിയിലേക്ക് അമേരിക്കന്‍ പട്ടാളം വരുന്നു; യുഎഇയും ആവശ്യപ്പെട്ടു, ഗള്‍ഫ് പൊട്ടിത്തെറിയുടെ വക്കില്‍
Recommended Video
വാഷിങ്ടണ്‍/റിയാദ്: ഇറാന്റെ ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ അമേരിക്കന്‍ സൈനികര്‍ സൗദിയിലേക്ക് എത്തുന്നു. സൗദിയിലും യുഎഇയിലും അമേരിക്കന്‍ സൈനികരെ വിന്യസിക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തീരുമാനിച്ചു. സൗദിയുടെയും യുഎഇയുടെയും ആവശ്യം പരിഗണിച്ചാണ് സൈനികരെ അയക്കുന്നത്. കൂടാതെ ഇറാനെതിരെ അമേരിക്ക കൂടുതല്‍ ഉപരോധം പ്രഖ്യാപിക്കുകയും ചെയ്തു.
വ്യോമ ആക്രമണം ചെറുക്കുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്കന്‍ സൈനികരെ വിന്യസിക്കുന്നത്. സൗദിയിലെ അരാംകോ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടതും അടുത്തിടെ ഗള്‍ഫിലുണ്ടായ ദുരൂഹ ആക്രമങ്ങളും ചൂണ്ടിക്കാട്ടിയാണ് ട്രംപ് സൈന്യത്തെ അയക്കുന്നത്. അമേരിക്കന്‍ സൈനികരുടെ വരവ് യുദ്ധഭീതി നിലനില്‍ക്കുന്ന ഗള്‍ഫില്‍ കൂടുതല്‍ ആശങ്ക പരത്തുകയാണ്. പുതിയ വിവരങ്ങള്‍ ഇങ്ങനെ.....
യുദ്ധക്കപ്പല്‍ എത്തിയ പിന്നാലെ
ഗള്‍ഫ് മേഖലയില്‍ അമേരിക്കന്‍ സൈന്യം നേരത്തെ നിലവിലുണ്ട്. അതിന് പുറമെ മെഡിറ്ററേനിയന്‍ കടലിലേക്ക് അമേരിക്കന്‍ സൈന്യത്തിന്റെ രണ്ട് യുദ്ധക്കപ്പലുകള്‍ അടുത്തിടെ അയച്ചിരുന്നു. അതിന് പുറമെയാണ് ഇപ്പോള്‍ കൂടുതല്‍ സൈനികരെ അയക്കാന്‍ അമേരിക്ക തീരുമാനിച്ചത്.
ജൂണ്‍ മുതല്‍ സംഭവിക്കുന്നത്
കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ ഗള്‍ഫ് മേഖലയില്‍ ദുരൂഹമായ ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. യുഎഇയിലെ ഫുജൈറയില്‍ സൗദിയുടെ എണ്ണക്കപ്പലുകള്‍ ആക്രമിക്കപ്പെട്ടിരുന്നു. കൂടാതെ ഇറാഖിലെ അമേരിക്കന്‍ എംബസിക്കടുത്തും ആക്രമണമുണ്ടായി. കഴിഞ്ഞാഴ്ച അരാംകോ കേന്ദ്രത്തിലും ആക്രമണം നടന്നു.
എല്ലാത്തിനും പിന്നില്‍ ഇറാന്
ഗള്‍ഫില്‍ നടക്കുന്ന എല്ലാ ആക്രമണങ്ങള്‍ക്ക് പിന്നിലും ഇറാനാണെന്ന് അമേരിക്കയും സൗദിയും ആരോപിക്കുന്നു. അരാംകോ കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് സൗദി സൈന്യം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. തൊട്ടുപിന്നാലെയാണ് അമേരിക്ക സൈന്യത്തെ അയക്കാന്‍ തീരുമാനിച്ചത്.
സൗദിയും യുഎഇയും ആവശ്യപ്പെട്ടു
സൗദിയുടെയും യുഎഇയുടെയും അഭ്യര്‍ഥന പരിഗണിച്ചാണ് സൈന്യത്തെ അയക്കുന്നതെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര് പറഞ്ഞു. സൈന്യത്തെ അയക്കാന്‍ ട്രംപ് അനുമതി നല്കി. മിസൈല്‍ പ്രതിരോധമാണ് സൈന്യത്തെ അയക്കുന്നതിന്റെ ലക്ഷ്യമെന്ന് എസ്പര് വ്യക്തമാക്കി.
എത്ര സൈനികര്‍ വരും
എത്ര സൈനികരെയാണ് അമേരിക്ക അയക്കുന്നതെന്ന് പ്രതിരോധ സെക്രട്ടറി പറഞ്ഞില്ല. മാത്രമല്ല, ഇവര്‍ ഇറാനെതിരായ ആക്രമണത്തിന് മേല്‍നോട്ടം വഹിക്കുമോ എന്നും വ്യക്തമാക്കിയില്ല. ആയിരത്തിലധികം സൈനികര്‍ എത്തിയേക്കാമെന്നാണ് അനൗദ്യോഗിക വിവരം.
ചാരവിമാനം വെടിവച്ചിട്ടു
കഴിഞ്ഞ ജൂണില്‍ ഇറാനെതിരായ ആക്രമണത്തിന് അമേരിക്കന്‍ പ്രസിഡന്റ് നീക്കം നടത്തിയിരുന്നു. അമേരിക്കയുടെ ചാരവിമാനം ഇറാന് സൈന്യം വെടിവച്ചിട്ടതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. എന്നാല്‍ ആക്രമണം നടത്താന്‍ തീരുമാനിച്ച നിമിഷത്തിന് തൊട്ടുമുമ്പ് തീരുമാനം ട്രംപ് മാറ്റുകയായിരുന്നു.
കൂടുതല്‍ ഉപരോധം പ്രഖ്യാപിച്ചു
അതേസമയം, ഇറാനെതിരെ കൂടുതല്‍ ഉപരോധം അമേരിക്ക പ്രഖ്യാപിച്ചു. ഇറാന്റെ കേന്ദ്രബാങ്കുമായി ഇടപാട് നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ട്രംപ് പറഞ്ഞു. ഇറാന് സാമ്പത്തിക ലാഭം ലഭിക്കുന്ന എല്ലാവഴികളും അടയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്കയുടെ നീക്കം.
ചര്‍ച്ച തീരുമാനിച്ചിരിക്കെ...
ട്രംപ് ഇറാന് പ്രസിഡന്റുമായി ഈ മാസം ചര്‍ച്ച നടത്താന്‍ ഒരുങ്ങവെയാണ് ഗള്‍ഫിലെ രാഷ്ട്രീയ സാഹചര്യം മാറിമറിഞ്ഞത്. ന്യൂയോര്‍ക്കില്‍ തിങ്കളാഴ്ച മുതല്‍ യുഎന്‍ പൊതുസഭ ചേരുകയാണ്. ഇറാന് പ്രസിഡന്റ് റൂഹാനി ന്യൂയോര്‍ക്കിലെത്തുമ്പോള്‍ ട്രംപ് ചര്‍ച്ച നടത്തുമെന്ന് സൂചിപ്പിച്ചിരുന്നു. ഇതിന് എതിരുനിന്ന ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടനെ ട്രംപ് പുറത്താക്കുകയും ചെയ്തിരുന്നു.
എല്ലാം മാറ്റിമറിച്ചത്...
എന്നാല്‍, അരാംകോ കേന്ദ്രത്തിലെ ആക്രമണം എല്ലാം മാറ്റിമറിച്ചു. സൗദിയും യുഎഇയും അമേരിക്കന്‍ പ്രസിഡന്റുമായി സംസാരിച്ചു. എല്ലാ സഹായവും അമേരിക്ക വാഗ്ദാനം ചെയ്തു. ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്നാണ് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം അറിയിച്ചത്. തെളിവ് ലഭിച്ചുവെന്നും അവര്‍ അവകാശപ്പെട്ടു.
ഇറാന്-ഇറാഖ് അതിര്‍ത്തിയില്‍ നിന്ന്
അരാംകോ ആക്രമണം നടത്തിയത് തങ്ങളാണെന്ന് യമനിലെ ഷിയാ വിഭാഗമായ ഹൂത്തികള്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ യമനില്‍ നിന്നല്ല ആക്രമണമുണ്ടായതെന്നും ഇറാന്-ഇറാഖ് അതിര്‍ത്തിയില്‍ നിന്നാണെന്നും അമേരിക്കയും സൗദിയും വ്യക്തമാക്കി. ആക്രമണത്തിന് ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുവെന്നും സൗദി അറിയിച്ചു.
വിസ അനുവദിച്ചില്ല
ന്യൂയോര്‍ക്കിലെ യുഎന്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് ഇറാന് പ്രസിഡന്റിനും സംഘത്തിനും ഇതുവരെ അമേരിക്ക വിസ അനുവദിച്ചിട്ടില്ല. ഇറാന് പ്രസിഡന്റിന് മാത്രം വിസ അനുവദിക്കുമെന്ന് ട്രംപ് സൂചിപ്പിച്ചിരുന്നു. എന്നാല്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞത് ഇറാനില്‍ നിന്നുള്ള ആര്‍ക്കും വിസ നല്‍കില്ല എന്നാണ്.
മരട് ഫ്ലാറ്റ് വിവാദം: സുപ്രീം കോടതിയിൽ മാപ്പ് പറഞ്ഞ് ചീഫ് സെക്രട്ടറി, വിധി നടപ്പാക്കുമെന്നുറപ്പ്!