'ചൈനക്കെതിരെ' 3 യുദ്ധകപ്പലുകളും 180 ലേറെ വിമാനങ്ങളുമായി അമേരിക്ക; സൈനികരെ ഭയപ്പെടുത്തുന്നു
ഹോങ്കോങ്: ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷഭരിതമായ സാഹചര്യത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഗാല്‍വാന്‍ താഴ്വരയിലുണ്ടായ ഏറ്റമുട്ടലില്‍ കേണല്‍ ഉള്‍പ്പടേയുള്ള 20 ഇന്ത്യന്‍ സൈനികര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ചൈനീസ് പക്ഷത്തും വന്‍ തോതില്‍ ആള്‍നാശം ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഇതിനിടയിലാണ് ചൈനക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തി വിപുലമായ സേനാ വിന്യാസവുമായി അമേരിക്ക രംഗത്ത് എത്തിയിരിക്കുന്നത്. പസഫിക് സമുദ്രത്തിലാണ് മുന്ന് വിമാന വാഹിനി കപ്പലുകളുമായി യുഎസ് വന്‍ സേനാവിന്യാസം നടത്തിയിരിക്കുന്നത്.
ചൈനയെ ലക്ഷ്യമിട്ട്
വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചൈനയെ ലക്ഷ്യമിട്ട് ഇത്തരത്തിലൊരു സേനാവിന്യാസം അമേരിക്ക നടത്തുന്നത്. യുഎസ്‌എസ് റൊണാൾഡ് റീഗൻ, യുഎസ്‌എസ് തിയോഡോർ റൂസ്‌വെൽറ്റ് എന്നിവ പടിഞ്ഞാറൻ പസിഫിക്കിലാണ് പട്രോളിങ് നടത്തുന്നത്. മുന്നാമത്തെ കപ്പലായ യുഎസ്‌എസ് നിമിറ്റ്സ് പസഫിക്കിന്‍റെ കിഴക്ക് ഭാഗത്തും ഉണ്ട്.
Recommended Video
60 ലേറെ യുദ്ധവിമാനങ്ങള്‍
ഒരോ കപ്പലിലും 60 ലേറെ യുദ്ധവിമാനങ്ങള്‍ ഉണ്ട്. ഇതിന്‍റെ ചിത്രങ്ങള്‍ യുഎസ് സേന പുറത്തു വിടുകയും ചെയ്തിട്ടുണ്ട്. ഇതിന് മുമ്പ് 2017 ലേണ് അമേരിക്ക പസഫിക് സമുദ്രത്തില്‍ ഇത്രയും വലിയ സൈനിക വിന്യാസം നടത്തിയത്. ഉത്തര കൊറിയയുടെ ആണവായുധ ഭീഷണികലെ തുടര്‍ന്നായിരുന്നു അന്ന് ഇത്രയും വിപുലമയാ സേനാ വിന്യാസം നടത്തിയത്.
അഭിപ്രായ വ്യത്യാസം
സമീപകാലത്ത് ചൈനയും അമേരിക്കയും തമ്മില്‍ നിരവധി വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ട്. വ്യാപരത്തര്‍ക്കമായിരുന്നു നേരത്തെ ഉണ്ടായിരുന്ന തകര്‍ച്ചയ്ക്ക് ആക്കം കൂട്ടിയതെങ്കില്‍ കോവിഡ് മഹാമാരിയുടെ ഉദ്ഭവത്തെച്ചൊല്ലി ഇരു രാജ്യങ്ങളും വീണ്ടും അകന്നു.
അമേരിക്കയുടെ ആരോപണം
കൊറോണ വൈറസിന്‍റെ വ്യാപനത്തെ കുറിച്ച് തുടക്കത്തില്‍ പുറം ലോകത്തെ അറിയിക്കാതെ ചൈന മറ്റ് രാജ്യങ്ങളെ ചതിച്ചെന്നാണ് അമേരിക്കയുടെ ആരോപണം. ഇതേ തുടര്‍ന്ന് ചൈനക്കെതിരെ നടപടി എടുക്കണമെന്നും സംഭവത്തില്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ക്ക് ചൈനയില്‍ ചെന്ന് പഠനം നടത്താന്‍ അവസരം ഒരുക്കണമെന്നും അമേരിക്ക നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.
സൈനിക നീക്കം
എന്നാല്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ക്ക് വുഹാന്‍ അടക്കമുള്ള മേഖലയിലേക്ക് കടന്ന് വന്ന് പരിശോധനകളും പഠനങ്ങളും നടത്താനുള്ള അനുമതി നല്‍കില്ലെന്ന നിലപാടാണ് ചൈന സ്വീകരിക്കുന്നത്. ഈ തര്‍ക്കം നിലനില്‍ക്കുന്നതിനിടയാലാണ് പസഫിക് സമുദ്രത്തിലെ സൈനിക നീക്കം എന്നതാണ് ശ്രദ്ധേയം.
ഭയപ്പെടുത്തുകയാണ്
തര്‍ക്കത്തിലുള്ള ദക്ഷിണ ചൈനാ കടലിടുക്കിലെ സൈനികളെ ഭയപ്പെടുത്തുകയാണ് അമേരിക്കയുടെ ഉദ്ദേശമെന്നാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി മുഖപത്രമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. ചൈനീസ് പട്ടാളക്കാരെ ഭയപ്പെടുത്തുന്നതിനോടൊപ്പം സമീപത്ത് കൂടെ സഞ്ചരിക്കുന്ന ജലയാനങ്ങളെ അമേരിക്ക ഭയപ്പെടുത്തുന്നെന്നും ബെയ്ജിങ്ങിലെ നേവല്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഗ്ലോബല്‍ ടൈംസ് അഭിപ്രായപ്പെടുന്നു.
സൂചനകള്‍
വിമാന വാഹിനികള്‍ക്ക് പുറമെ യുദ്ധകപ്പലുകളും പോര്‍ വിമാനങ്ങളും യുഎസ് വിന്യസിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. ഗുവാമില്‍ പട്രോളിങ് നടത്തുന്നതിനിടെയാണ് തിയോഡോര്‍ റൂസ് വെല്‍റ്റിനെ ഇവിടെക്ക് വരുത്തിയത്. കോവിഡ് ഭീതിയുടെ പശ്ചാത്തലം മുതലെടുത്ത് ദക്ഷിണ ചൈനാ കടലിലെ കൂടുതല്‍ പ്രദേശങ്ങള്‍ ചൈന പിടിച്ചെടുക്കുന്നുണ്ടെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് യുഎസ് സേന ഇത്തരമൊരു നീക്കം നടത്തിയതെന്നാണ് വിലയിരുത്തല്‍.
മെയ് മാസത്തിലും
മെയ് മാസത്തിലും ചൈനക്കെതിരെ അമേരിക്കയുടെ ഭാഗത്ത് നിന്നും ഇത്തരമൊരു അപ്രതീക്ഷിത നീക്കം ഉണ്ടായിരുന്നു. തര്‍ക്ക പ്രദേശത്തിന് സമീപത്തായി നാല് ബി-1 ഹെവി ബോംബറുകളേയും നുറുകണക്കിന് സൈനികരെയുമാണ് യുഎസ് സേന അന്ന് വിന്യസിച്ചിരുന്നത്. ബി -1 ബി ലാൻസറുകളിൽ മൂന്നെണ്ണം നേരിട്ട് താവളത്തിലേക്കും ഒന്ന് നാവികസേനയെ പരിശീലിപ്പിക്കുന്നതിനായി ജപ്പാന്‍ മേഖലയിലേക്കും തിരിച്ചു വിടുകയായിരുന്നു.
അവകാശവാദം
വര്‍ഷങ്ങളായി ചൈന അവകാശവാദം നടത്തുന്ന പ്രദേശമാണ് ദക്ഷിണ ചൈനാ കടല്‍. പ്രതിവര്‍ഷം അഞ്ച് ട്രില്യനിലേറെ ഡോളറിന്‍റെ വാണിജ്യ ചരക്കുനീക്കം ഇതുവഴി നടക്കുന്നു. ചൈനക്ക് മാത്രമായി ദക്ഷിണ ചൈന കടലില്‍ ചരിത്രപരമായി ഒരു അവകാശവും ഇല്ലെന്ന രാജ്യാന്തര ട്രൈബ്യൂണല്‍ വിധിയെ കാറ്റില്‍ പറത്തിയാണ് മേഖലിയില്‍ മേധാവിത്വം പുലര്‍ത്താനുള്ള ചൈനയുടെ നീക്കം.
ഒറ്റ രാത്രിയില്‍ ബിജെപിയെ ഞെട്ടിച്ച കോണ്‍ഗ്രസ്; ഇനി അവിശ്വാസം പ്രമേയം, പിന്നെ ഭരണമെന്ന് വക്താവ്