കൊറിയന്‍ സമുദ്രത്തിലേക്ക് അമേരിക്കയുടെ ആണവ അന്തർവാഹിനി; ഉന്നിനെ ചൊടിപ്പിക്കാൻ വീണ്ടും സൈനികാഭ്യാസം
സോള്‍: അമേരിക്കയും ഉത്തര കൊറിയയും തമ്മിലുള്ള വാക്കാലുള്ള സംഘര്‍ഷം കൂടുതല്‍ മൂര്‍ച്ചിക്കാന്‍ പോകുന്നു. ദക്ഷിണ കൊറിയക്കൊപ്പം അടുത്ത സംയുക്ത സൈനികാഭ്യാസത്തിനാണ് അമേരിക്ക ഒരുങ്ങിയിരിക്കുന്നത്.
ഒക്ടോബര്‍ 16 മുതല്‍ 26 വരെ പത്ത് ദിവസം നീണ്ടു നില്‍ക്കുന്നതാണ് സൈനികാഭ്യാസം. ഇത്തവണ നാവിക സേനകള്‍ മാത്രമായിരിക്കും സൈനികാഭ്യാസത്തില്‍ പങ്കെടുക്കുക. അമേരിക്കയുടെ ആണവ അന്തര്‍വാഹിനി ആയ യുഎസ്എസ് മിഷിഗണും ഈ സൈനികാഭ്യാസത്തില്‍ പങ്കെടുക്കും.
അമേരിക്കയും ഉത്തര കൊറിയയും ആയുള്ള പോര് രൂക്ഷമായി തുടരുന്നതിനിടെ ആണ് ഇത് എന്നതാണ് ശ്രദ്ധേയം. മേഖല ഏത് നിമിഷവും യുദ്ധഭൂമി ആയേക്കും എന്ന ആശങ്കയാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ നടത്തുന്നത്. ദക്ഷിണ കൊറിയയും ജപ്പാനും കൂടിയുള്ള സൈനികാഭ്യാസങ്ങള്‍ ഇപ്പോഴും തുടരുകയാണ്.
ഇനിയും മേഖലയില്‍ സംയുക്ത സൈനികാഭ്യാസം നടത്തിയാല്‍ ശക്തമായ തിരിച്ചടി നേരിടേണ്ടി വരും എന്നാണ് ഉത്തര കൊറിയ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അതിനെ വെല്ലുവിളിച്ചാണ് ഇപ്പോള്‍ അമേരിക്കയുടെ നീക്കം.
ഐക്യരാഷ്ട്രസഭയുടെ വിലക്കുകള്‍ ലംഘിച്ച് ഉത്തര കൊറിയ മിസൈല്‍ പരീക്ഷണങ്ങളും അണ്വായുധ പരീക്ഷണങ്ങളും നടത്തി വരികയാണ്. യുദ്ധമുണ്ടായാല്‍ അണ്വായുധം പ്രയോഗിക്കും എന്ന് ഭീഷണിയും ഉത്തര കൊറിയ ഉയര്‍ത്തിക്കൊണ്ടിരിക്കുന്നുണ്ട്.