ജെറൂസലേമിലേക്കുള്ള യുഎസ് എംബസി മാറ്റം മെയ്യിൽ; പലസ്തീനിനെ കാത്തിരിക്കുന്നത് മറ്റൊരു ദുരന്തം
ന്യുയോര്‍ക്ക്: ഇസ്രായേലിലെ യുഎസ് എംബസി തെല്‍ അവീവില്‍ നിന്ന് ജെറൂസലേമിലേക്ക് മാറ്റി സ്ഥാപിക്കുന്ന നടപടി ഈ വര്‍ഷം മെയില്‍ തന്നെ യാഥാര്‍ഥ്യമാക്കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്. ഇസ്രായേല്‍ സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ എഴുപതാം വാര്‍ഷികാഘോഷവുമായി ഒത്തുവരുന്നതിനു വേണ്ടിയാണിതെന്ന് യുഎസ് വ്യക്തമാക്കി. ചരിത്രപരമായ ചുവടുവയ്പ്പായാണ് അമേരിക്ക ഇതിനെ വിശേഷിപ്പിച്ചത്.
ഇസ്രായേല്‍-ഫലസ്തീന്‍ പ്രശ്‌നം: അന്താരാഷ്ട്ര സമാധാന സമ്മേളനം വിളിക്കണമെന്ന് അബ്ബാസ്
കഴിഞ്ഞ ഡിസംബറിലായിരുന്നു, ജെറൂസലേം ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, യുഎസ് എംബസി അവിടേക്ക് മാറ്റുമെന്ന് അറിയിച്ചത്.
എന്നാല്‍ 2019ഓടെ മാത്രമേ എംബസി മാറ്റം യാഥാര്‍ത്ഥ്യമാവുകയുള്ളൂ എന്ന് യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് പറഞ്ഞിരുന്നു. ഇതിനു വിരുദ്ധമായി എംബസി മാറ്റം നേരത്തേയാക്കാനാണ് അമേരിക്കയുടെ തീരുമാനം. ഫലസ്തീനികളെ സംബന്ധിച്ചിടത്തോളം ദുരന്തമാസമാണ് മെയ്. കാരണം ഇസ്രായേല്‍ രാജ്യത്തിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട് ഫലസ്തീനികള്‍ കൂട്ടമായി പലായനം ചെയ്യേണ്ടിവന്ന മാസമാണത്. ഈ ദുരന്തത്തിന്റെ സ്മരണയില്‍ മെയ് 15 നഖബ ദിനമായാണ് ഫലസ്തീനികള്‍ ആചരിക്കുന്നത്. 1947നും 1949നുമിടയില്‍ 7.5 ലക്ഷം ഫലസ്തീനികള്‍ സ്വന്തം വീടുകളില്‍ നിന്ന് പുറത്താക്കപ്പെട്ടതായാണ് കണക്ക്.
അമേരിക്കയുടെ എംബസി മാറ്റാനുള്ള തീരുമാനം അറബികളെ പ്രകോപിപ്പിക്കുന്നതും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്ന് മുതിര്‍ന്ന ഫലസ്തീന്‍ വക്താവ് കുറ്റപ്പെടുത്തി. ഇസ്രായേല്‍-ഫലസ്തീന്‍ പ്രശ്‌നത്തില്‍ ദ്വിരാഷ്ട്ര പരിഹാരസാധ്യതയെ പൂര്‍ണമായും ഇല്ലാതാക്കുന്നതാണ് തീരുമാനമെന്നും പിഎല്‍ഒ സെക്രട്ടറി ജനറല്‍ സഈബ് അരീക്കാത്ത് പറഞ്ഞു. അതേസമയം, അമേരിക്കയുടെ തീരുമാനത്തിന് ഇസ്രായേല്‍ ഇന്റലിജന്‍സ് മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നന്ദി അറിയിച്ചു. ഇതിനേക്കാള്‍ നല്ലൊരു സമ്മാനമില്ല. ഏറ്റവും നീതിയുക്തവും അനുയോജ്യവുമായ തീരുമാനം. സുഹൃത്തിന് നന്ദി- കാറ്റ്‌സ് പറഞ്ഞു.
തട്ടിപ്പുകാർക്കെതിരെ കർശന നടപടി: പിഎന്‍ബി തട്ടിപ്പിൽ മൗനം വെടിഞ്ഞ് മോദി
ജൂത കുടിയേറ്റ കേന്ദ്രങ്ങള്‍ സമാധാനത്തെ തകര്‍ക്കുന്നു; ഇസ്രായേലിനെതിരേ വിമര്‍ശനവുമായി ട്രംപും