ഡ്രോണ്‍ കയറ്റുമതിയ്ക്ക് ഇന്ത്യയ്ക്ക് യുഎസ് ലൈസന്‍സ്: ചൈനയുടെ ആശങ്ക കൂടും
ത്രിരാഷ്ട്ര സന്ദര്‍ശനത്തിനിടെയാണ് ഇന്ത്യയ്ക്ക് 22 ആളില്ലാ പ്രഡേറ്റര്‍ ഡ്രോണുകള്‍ നല്‍കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചത്.
വാഷിംഗ്ടണ്‍: പ്രഡേറ്റര്‍ ഗാര്‍ഡിയന്‍ ഡ്രോണുകള്‍ കയറ്റുമതി ചെയ്യാന്‍ അമേരിക്ക ഇന്ത്യയ്ക്ക് ലൈസന്‍സ് അനുവദിച്ചു. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് ലൈസന്‍സ് അനുവദിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങളാണ് വ്യക്തമാക്കിയിട്ടുള്ളത്. ഇത് സംബന്ധിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് പുറത്തിറക്കിയ പ്രസ്താവനയില്‍ ഇന്ത്യയ്ക്ക് ഡിഎസ്പി 5 ഗാര്‍ഡിയന്‍ ഡ്രോണുകള്‍ കയറ്റുമതി ചെയ്യാനുള്ള ലൈസന്‍സ് അനുവദിച്ചെന്നും ത്രിരാഷ്ട്ര സന്ദര്‍ശനത്തിനിടെ മോദി വൈറ്റ് ഹൗസില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കാനിരിക്കെയാണ് ഇന്ത്യയ്ക്ക് 22 ആളില്ലാ പ്രഡേറ്റര്‍ ഡ്രോണുകള്‍ നല്‍കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചത്.
യുഎസ് മ്യൂണീഷ്യന്‍സ് ലിസ്റ്റിലുള്ള സൈനിക ഹാര്‍വെയറുകള്‍ സ്ഥിരമായി കയറ്റുമതി ചെയ്യാനുള്ളതാണ് ഡിഎസ്പി 5 ഗാര്‍ഡിയന്‍ എക്സ്പോര്‍ട്ട് ലൈസന്‍സ്. ഇന്‍റര്‍നാഷണല്‍ ട്രാഫിക് ആംസ് റെഗുലേഷന്‍സ് പ്രകാരമാണ് ലൈസന്‍സ് അനുവദിച്ചിട്ടുള്ളത്. 200- 300 കോടി വരെയുള്ള ആയുധ ഇടപാടിനാണ് അമേരിക്കന്‍ വിദേശകാര്യവകുപ്പ് അംഗീകാരം നല്‍കിയിട്ടുള്ളത്. ഇന്ത്യയെ പ്രതിരോധ പങ്കാളിയാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. ഇതിന് പുറമേ എഫ് 16 യുദ്ധവിമാനങ്ങളും സംയുക്തമായി നിര്‍മിക്കാനുനും ഇരു രാജ്യങ്ങളും തമ്മില്‍ കരാറുണ്ട്
യുഎസ് സന്ദര്‍ശനത്തിനിടെ
പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡെണാൾഡ് ട്രംപും തമ്മിലുള്ള കൂടികാഴ്ചയ്ക്ക് മുന്നോടിയായായിരുന്നു ഇന്ത്യയ്ക്ക് 22 ആളില്ലാ പ്രിഡേറ്റർ ഗാർഡിയൻ ഡ്രോണുകള്‍ നല്‍കുമെന്ന് അമേരിക്ക വ്യക്തമാക്കിയത്. 200കോടിയുടെതാണ് ഡ്രോൺ ഇടപാട്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ-സുരക്ഷാ സംവിധാനങ്ങളിലുള്ള സഹകരണം ആഴത്തിലുള്ളതാക്കുമെന്ന വാഗ്ദാനം നടപ്പിൽ വരുത്തുന്നതിന്‍റെ ഭാഗമായി 200കോടി ഡോളറിന്‍റെ ഡ്രോൺ ഇടപാടിൽ മോദി ഒപ്പുവെയ്ക്കുകയും ചെയ്തിരുന്നു.
പ്രതിരോധ സഹകരണം
അത്യാന്താധുനിക പ്രതിരോധ സാങ്കേതിക വിദ്യയും ഉപകരണങ്ങളും അമേരിക്കയുടെ പങ്കാളികളുമായും സഖ്യരാജ്യങ്ങളുമായും പങ്കുവെക്കുന്നതിന്‍റെ ഭാഗമായാണ് ഇതെന്ന് വൈറ്റ്ഹൗസിൽ നടന്ന ഉച്ചകോടിക്കുശേഷം യു.എസും ഇന്ത്യയും സംയുക്തമായി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. കൂടാതെ യുഎസിന്‍റെ പ്രധാന പ്രതിരോധ പങ്കാളി എന്ന നിലക്ക് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ഉറപ്പുവരുത്താൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിജ്ഞാബദ്ധമാണ് എന്നും പ്രസ്താവനയിൽ പറയുന്നു. ഇന്ത്യ ആളില്ലാ പ്രഡേറ്റര്‍ ഡ്രോണുകള്‍ക്ക് അപേക്ഷ നല്‍കിയതോടെ ഏഷ്യാ- പസഫിക് മേഖലയില്‍ ആധിപത്യമുറപ്പിക്കുന്നതിനും ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണം ഉറപ്പിക്കുന്നതിന്‍റെയും ഭാഗമായാണ് യുഎസ് പ്രതിരോധ കരാറിന് അനുമതി നല്‍കിയത്.
ചൈനയ്ക്ക് ആശങ്ക
ഇന്ത്യ- യുഎസ് പ്രതിരോധ കരാറില്‍ ചൈനയ്ക്ക് ആശങ്ക. അമേരിക്കയുമായുള്ള കരാര്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യയുടെ ശേഷി വര്‍ധിക്കുമെന്നാണ് ചൈനീസ് വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ കരാര്‍ ഒപ്പുവയ്ക്കുന്നതോടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യയുടെ ശേഷി വര്‍ധിക്കുമെന്നും ഇത് ചൈനക്കാരില്‍ ആശങ്ക വളര്‍ത്തുന്നുവെന്നും എഫ് 16 വിമാനം നിര്‍മിക്കാനുള്ള തീരുമാനത്തേക്കാള്‍ ആശങ്ക നല്‍കുന്നതെന്ന് ചൈനീസ് സെന്‍റര്‍ ഫോര്‍ ആംസ് കണ്‍ട്രോളിലെ യുദ്ധവിദഗ്ദനും പെക്കിംഗ് യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് ഇന്‍റര്‍നാഷണല്‍ സ്റ്റഡീസിലെ പ്രൊഫസറുമായ പ്രൊഫസറായ ഹാന്‍ ഹ്വാ പറയുന്നത്.
ഗാര്‍ഡിയന്‍ ഡ്രോണ്‍
പ്രിഡേറ്റര്‍ ഡ്രോണ്‍ എന്ന് വിളിക്കുന്ന സൈനിക ഡ്രോണുകളുടെ കൂട്ടത്തില്‍പ്പെട്ടതാണ് ഗാര്‍ഡിയന്‍ ഡ്രോണുകള്‍. പ്രതിരോധ രംഗത്ത് രഹസ്യാന്വേഷണം, നിരീക്ഷണം, വിവരശേഖരണം എന്നിവയ്ക്ക് വേണ്ടിയാണ് ഗാര്‍ഡിയന്‍ ഡ്രോണുകള്‍ ഉപയോഗിച്ച് വരുന്നത്. 1,746 കിലോ ഭാരം വഹിക്കാന്‍ കഴിവുള്ള ഗാര്‍ഡിയന്‍ ഡ്രോണുകള്‍ക്ക് 27 മണിക്കൂറിലേറെ തുടര്‍ച്ചയായി പറക്കാന്‍ സാധിക്കും. റിമോട്ട് നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഗാര്‍ഡിയന്‍ ഡ്രോണുകള്‍ക്ക് 50,000 അടി ഉയരത്തില്‍ വരെ പറക്കാന്‍ സാധിക്കും.
കരാറില്‍ പാക്- ചൈന എതിര്‍പ്പ്
ഇന്ത്യയും അമേരിക്കയുമായി ഡ്രോണുകള്‍ വാങ്ങുന്നതിനുള്ള കരാര്‍ ഒപ്പുവച്ചതിനെ ഏറെ ആശങ്കയോടെ കാണുന്ന രണ്ട് അയല്‍ രാജ്യങ്ങളാണ് ചൈനയും പാകിസ്താനും. ഇന്ത്യയുമായി ഡ്രോണ്‍ കരാര്‍ ഒപ്പുവെച്ചതിനെതിരെ പാകിസ്താന്‍ നീക്കങ്ങള്‍ നടത്തിയെങ്കിലും പാക് ഭീകരവാദത്തിനെതിരെ ഇന്ത്യയുമൊത്ത് സംയുക്തമായി പോരാടാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കെ പാകിസ്താന്‍റേത് പാഴ് ശ്രമങ്ങളാണ്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യയ്ക്കുള്ള സ്വാധീനം വര്‍ധിക്കുന്നതിനെ ആശങ്കയോടെയാണ് ചൈനയും കാണുന്നത്. ഇന്ത്യ- യുഎസ് ഉഭയകക്ഷി ബന്ധവും പ്രതിരോധ സഹകരണവും ഇത്തരത്തിലാണ് ഈ രാഷ്ട്രങ്ങള്‍ നോക്കിക്കാണുന്നത്.
മോദി- ട്രംപ് കൂട്ടുകെട്ട്
പ്രഡേറ്റര്‍ ഡ്രോണുകള്‍ സ്വന്തമാക്കുന്നതിനുള്ള ശ്രമം ഇന്ത്യ ഏറെക്കാലമായി നടത്തുന്നുണ്ടെങ്കിലും മോദി- ട്രംപ് കൂട്ടുകെട്ടോടെയാണ് ഇത് സാധ്യമാകുന്നത്. ഭീകരവാദത്തിനെതിരെ ഒന്നിച്ച് പോരാടുമെന്ന് പ്രഖ്യാപിച്ച യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പ്രതിരോധ രംഗത്ത് ഇന്ത്യയുമായി സഹകരിക്കുമെന്നും മോദിയുടെ യുഎസ് സന്ദര്‍ശനത്തിനിടെ ട്രംപ് വ്യക്തമാക്കിയിരുന്നു.
ഭീകരവാദം പ്രതിസ്ഥാനത്ത്
പാകിസ്താന്റെ ഭീകര പ്രവർത്തനങ്ങൾക്കെതിരെ ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും മോദിയും ട്രംപും യുഎസ് സന്ദര്‍ശനത്തിനിടെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിർത്തി കടന്നുള്ള ഭീകരവാദ പ്രവർത്തനത്തെ പാക് സർക്കാർ അനുവദിക്കരുതെന്നും ഇരു രാജ്യങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. ഐസിസ് ഉള്‍പ്പെടെയുള്ള ഭീകരസംഘടനകള്‍ക്കെതിരെയും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും ശക്തമായ നിലപാട് സ്വീകരിക്കുന്ന യുഎസ്- ഇന്ത്യ കൂട്ടുകെട്ട് അതിര്‍ത്തി ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാക് നിലപാടുകള്‍ക്ക് ഗുണം ചെയ്യില്ല.