കൊറിയന്‍ ക്രൂരത അതിരുകടന്നു:മോചിപ്പിച്ച യുഎസ് വിദ്യാര്‍ത്ഥി മരിച്ചു,യാത്രയ്ക്ക് യുഎസ് വിലക്ക്!!
17 മാസത്തിന് ശേഷം മോചിപ്പിച്ച യുവാവ് കോമയില്‍ കഴിയുകയായിരുന്നു
വാഷിംഗ്ടണ്‍: ഉത്തരകൊറിയ തടവില്‍ നിന്ന് മോചിപ്പിച്ച അമേരിക്കന്‍ വിദ്യാര്‍ത്ഥി മരിച്ചു. ഓട്ടോ വാമ്പിയറാണ് ചികിത്സയിലിരിക്കെ തിങ്കളാഴ്ച മരിച്ചത്. 17 മാസങ്ങള്‍ക്ക് ശേഷം മോചിപ്പിച്ച വാർമ്പിയർ ഒരുവർഷത്തോളമായി കോമയിലാണെന്ന് നേരത്തെ തന്നെ രക്ഷിതാക്കള്‍ വെളിപ്പെടുത്തിയിരുന്നു. രക്ഷിതാക്കളുടെ വെളിപ്പെടുത്തല്‍. ഉത്തരകൊറിയയില്‍ നിന്ന് അമേരിക്കയിലെത്തിച്ച വാര്‍മ്പിയറിനെ സിൻസിനാറ്റി സർവ്വകലാശാലയിലെ മെഡിക്കൽ സെൻററില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി വരുന്നതിനിടെയാണ് മരണം സംഭവിച്ചത്. യൂണിവേഴ്സിറ്റി ഓഫ് വിർജീനിയ ഹോണേഴ്സിലെ വിദ്യാർത്ഥിയായിരുന്നു ഓട്ടോ. 22കാരനായ യുവാവിനെ 2016 ജനുവരിയിലാണ് സര്‍ക്കാരിനെതിരെയുള്ള വിദ്വേഷ പ്രവർത്തനങ്ങളെത്തുടർന്ന് കൊറിയന്‍ സര്‍ക്കാർ പിടികൂടി തടവിലാക്കിയത്.
പ്യോംഗ്യാംഗ് വിമാനത്താവളത്തിൽ വച്ചായിരുന്നു അറസ്റ്റ്. 15 വര്‍ഷത്തെ കഠിന ജോലിയാണ് യുവാവിന് വിധിച്ചത്, എന്നാല്‍ കൊറിയ തടവിലാക്കിയ യുവാവിനെക്കുറിച്ച് കഴിഞ്ഞ 15 മാസത്തോളമായി ബന്ധുക്കൾക്ക് ഒരു വിവരവും ലഭിച്ചിരുന്നില്ല. 2016ൽ വിചാരണയ്ക്കിടെ ഉറക്കഗുളിക കഴിച്ചതിനെ തുടർന്നാണ് കോമയിലാതയെന്നാണ് രക്ഷിതാക്കൾ പറയുന്നത്.
വിമാനത്തവളത്തില്‍ തയ്യാറാക്കി നിർത്തിയിരുന്ന രണ്ട് മൊബൈൽ ഐസിയു യൂണിറ്റുകളാണ് യുവാവിന് അടിയന്തര ചികിത്സ ലഭ്യമാക്കിയത്. ഇയാള്‍ കസ്റ്റഡിയിലിരിക്കെ ക്രൂരമായി മര്‍ദിക്കപ്പെട്ടിരുന്നുവെന്ന് നേരത്തെ ഇന്‍റലിജൻസ് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ് പ്രത്യേക അംബാസഡർ ജോസഫ് യുംഗ് കൊറിയയിലേയ്ക്ക് പോയി മാനുഷിക പരിഗണന വെച്ച് യുവാവിനെ മോചിപ്പിക്കണമെന്നാവശ്യപ്പെടുകയും നയതന്ത്ര ബന്ധം ഉപയോഗപ്പെടുത്തിയതിന്‍റെയും അടിസ്ഥാനത്തിലാണ് 22കാരൻറെ മോചനത്തിന് വഴിയൊരുങ്ങുന്നത്. തിങ്കളാഴ്ച രണ്ട് ഡോക്ടർമാർക്കൊപ്പം എത്തിയ യുംഗ് വാർമ്പിയറിനെയും സന്ദര്‍ശിച്ചിരുന്നു. മുൻ യുഎസ് ബാസ്കറ്റ് ബോൾ താരം ഡെന്നീസ് റോഡ്മാന്‍റെ പങ്കും മോചനത്തിന് പിന്നിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ട്രംപ് ഭരണകൂടം മോചനത്തിൽ റോഡ്മാനുള്ള പങ്ക് അംഗീകരിക്കാൻ തയ്യാറായിട്ടില്ല.
അമേരിക്കയും ഉത്തരകൊറിയയും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഉത്തരകൊറിയയുടെ ക്രൂരതയില്‍ അമേരിക്കന്‍ പൗരന്‍ കൊല്ലപ്പെടുന്നത്. ഇത് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തില്‍ കൂടുതല്‍ ഉലച്ചിലുകള്‍ സൃഷ്ടിക്കുമെന്നാണ് സൂചനകള്‍. ഇതോടെ ഉത്തരകൊറിയയിലേയ്ക്ക് അമേരിക്കന്‍ പൗരന്മാര്‍ സഞ്ചരിക്കുന്നതിന് വിലക്കേര്‍പ്പെടുത്താന്‍ ട്രംപ് ഭരണകൂടം നിര്‍ബന്ധിതരാവുമെന്നും സൂചനയുണ്ട്.