പൗരത്വം ജന്മാവകാശം തന്നെ, ട്രംപിന് വൻ തിരിച്ചടി, വിവാദ ഉത്തരവ് തള്ളി അമേരിക്കൻ സുപ്രീം കോടതി
ഡൊണാൾഡ് ട്രംപിന് അമേരിക്കൻ സുപ്രീം കോടതിയിൽ നിന്ന് വൻ തിരിച്ചടി. അമേരിക്കൻ മണ്ണിൽ ജനിക്കുന്നവർക്ക് പൗരത്വം നൽകുന്ന ജന്മാവകാശ പൗരത്വ നിയമം റദ്ദാക്കാൻ ട്രംപ് പുറപ്പെടുവിച്ച ഉത്തരവ് സുപ്രീം കോടതി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ചു. രണ്ടാം ട്രംപ് സർക്കാർ കൊണ്ടുവന്ന പ്രധാന കുടിയേറ്റ വിരുദ്ധ നടപടികളിലൊന്നിനാണ് കനത്ത തിരിച്ചടിയേറ്റിരിക്കുന്നത്.
മാതാപിതാക്കൾ നിയമവിരുദ്ധമായി അമേരിക്കയിൽ താമസിക്കുന്നവരോ അല്ലെങ്കിൽ താൽക്കാലികമായി രാജ്യത്ത് എത്തിയവരോ ആണെങ്കിൽ ഇവിടെ ജനിക്കുന്ന കുട്ടികൾക്ക് സ്വയമേവ ലഭിക്കുന്ന പൗരത്വം നിഷേധിക്കുക എന്നതായിരുന്നു ഈ ഉത്തരവിന്റെ ലക്ഷ്യം. എന്നാൽ അമേരിക്കൻ മണ്ണിൽ ജനിക്കുന്ന കുട്ടികൾക്ക് ഭരണഘടന പ്രകാരം പൗരത്വത്തിന് അർഹതയുണ്ടെന്ന് കോടതി വിധിയിലൂടെ വ്യക്തമാക്കി.
സുപ്രീം കോടതിയുടെ ഒൻപതംഗ ബെഞ്ച് 6-3ന്റെ ഭൂരിപക്ഷത്തിനാണ് ട്രംപിന്റെ ഉത്തരവ് റദ്ദാക്കുന്ന വിധി പുറപ്പെടുവിച്ചത്. അമേരിക്കയിൽ ജനിക്കുന്ന ഭൂരിഭാഗം പേർക്കും പൗരത്വം ഉറപ്പുനൽകുന്ന ഭരണഘടനയുടെ 14-ാം ഭേദഗതിയിലെ പൌരത്വ ചട്ടത്തിന് വിരുദ്ധമാണ് ഈ ഉത്തരവെന്ന് സുപ്രീം കോടതി വിലയിരുത്തി.

1868ൽ അംഗീകരിക്കപ്പെട്ട ഈ നിയമ ഭേദഗതി മുൻപ് അടിമകളാക്കപ്പെട്ടവർ ഉൾപ്പെടെയുള്ള കറുത്തവർഗ്ഗക്കാരായ അമേരിക്കക്കാർക്ക് പൗരത്വ അവകാശങ്ങൾ ഉറപ്പാക്കാൻ കൊണ്ടുവന്നതാണ്. എങ്കിലും ഇതിന്റെ പരിധി അമേരിക്കയിൽ ജനിക്കുന്ന എല്ലാവരിലേക്കും നീളുന്നതാണ്. "അമേരിക്കയിൽ ജനിക്കുകയോ പൗരത്വം നേടുകയോ ചെയ്യുകയും, അവിടുത്തെ നിയമപരിധിക്ക് വിധേയരാവുകയും ചെയ്യുന്ന എല്ലാ വ്യക്തികളും അമേരിക്കയിലെയും അവർ താമസിക്കുന്ന സംസ്ഥാനത്തിലെയും പൗരന്മാരാണ്," എന്നാണ് ഈ ഭേദഗതി വ്യക്തമാക്കുന്നത്.
ഈ കേസ് സുപ്രീം കോടതിയിൽ എത്തുന്നതിന് മുൻപ് തന്നെ പല കീഴ്ക്കോടതികളും ട്രംപിന്റെ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് വിധിച്ചിരുന്നു. എന്നാൽ 14-ാം ഭേദഗതിയുടെ പരക്കെ അംഗീകരിക്കപ്പെട്ട ഈ വ്യാഖ്യാനം തെറ്റാണെന്നായിരുന്നു ട്രംപ് ഭരണകൂടത്തിന്റെ വാദം. പൗരന്മാരല്ലാത്തവരുടെ കുട്ടികൾ അമേരിക്കയുടെ നിയമപരിധിക്ക് പൂർണ്ണമായി വിധേയരല്ലെന്നും അതിനാൽ അവർക്ക് സ്വയമേവ പൗരത്വം നൽകരുതെന്നും സർക്കാർ വാദിച്ചു.
മൈഗ്രേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ടും പെൻസിൽവാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ പോപ്പുലേഷൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും നടത്തിയ പഠനമനുസരിച്ച് ഈ ഉത്തരവ് നടപ്പിലാക്കിയിരുന്നെങ്കിൽ അമേരിക്കയിൽ പ്രതിവർഷം ജനിക്കുന്ന 250000ത്തിലധികം കുഞ്ഞുങ്ങളെ ഇത് ബാധിക്കുമായിരുന്നു. ട്രംപിന്റെ കുടിയേറ്റ നയങ്ങൾ പ്രധാനമായും നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുന്നവരെ ലക്ഷ്യം വെച്ചുള്ളതാണെങ്കിലും, ഈ പുതിയ നിയന്ത്രണം ഇന്ത്യക്കാരടക്കമുളള അന്താരാഷ്ട്ര വിദ്യാർത്ഥികൾ, താൽക്കാലിക വിസയിലുള്ളവർ, ഗ്രീൻ കാർഡ് വഴി സ്ഥിരതാമസത്തിന് ശ്രമിക്കുന്നവർ ഉൾപ്പെടെയുള്ള നിരവധി നിയമപരമായ കുടിയേറ്റക്കാരെയും ബാധിക്കുന്നതായിരുന്നു.














Click it and Unblock the Notifications