റിയാലിറ്റി ഷോ താരം കാമുകിയുമായി ചേര്‍ന്ന് ബലാത്സംഗം ചെയ്തത് നൂറിലേറെ പേരെ... ആയിരക്കണക്കിന് വീഡിയോകൾ
ലോസ് ആഞ്ജലീസ്: ബലാത്സംഗ വാര്‍ത്തകള്‍ ഇപ്പോള്‍ ലോകത്ത് ഒരു പുതുമയല്ലാതായി മാറിക്കൊണ്ടിരിക്കുകയാണ്. ബലാത്സംഗ കേസുകളില്‍ നിയമപരമായ നടപടികള്‍ വൈകുന്നുവെന്നത് ഇന്ത്യയില്‍ മാത്രമല്ല, വിദേശ രാജ്യങ്ങളിലും വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവയ്ക്കാറുണ്ട്.
എന്നാല്‍ ഒരിക്കലും അവഗണിക്കാനാവാത്ത ഒരു വാര്‍ത്തയാണ് ഇപ്പോള്‍ കാലിഫോര്‍ണിയയില്‍ നിന്ന് വരുന്നത്. നൂറുകണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത ചെറുപ്പക്കാരനായ ഒരു ഡോക്ടറെ കുറിച്ചാണ് ഈ വാര്‍ത്ത. ഇയാള്‍ ഒറ്റയ്ക്കായിരുന്നില്ല, ഇരകളെ കണ്ടെത്താനും പ്രലോഭിപ്പിച്ച് കൂടെ കൂട്ടാനും ഇയാളുടെ കാമുകിയും കൂടെ ഉണ്ടായിരുന്നു.
ആയിരക്കണക്കിന് വീഡിയോകളാണ് ഇവരുടെ പക്കല്‍ നിന്ന് പോലീസ് കണ്ടെത്തിയിട്ടുള്ളത്. അതില്‍ പലതും അതി ക്രൂരവും പൈശാചികവും ആണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. ലോകം കണ്ട ഏറ്റവും വലിയ സീരിയല്‍ റേപ്പിസ്റ്റ് കപ്പിള്‍സിലേക്ക് പോലീസ് എത്തിയ കഥ ഇങ്ങനെയാണ്....
മയക്കുമരുന്ന് നല്‍കി ബലാത്സംഗം
സ്ത്രീകളെ മയക്കുമരുന്നോ മദ്യമോ നല്‍കി ബോധരഹിതരാക്കി ബലാത്സംഗം ചെയ്യുന്നതാണ് ഇവരുടെ രീതി. അതിന്റെ വീഡിയോകളും ഇവര്‍ ചിത്രീകരിച്ചിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പായിരുന്നു ഇവര്‍ക്കെതിരെ ആദ്യമായി ഒരു പരാതി ഉയരുന്നത്. അതിന് ശേഷം നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്.
ഡോക്ടറും കാമുകിയും
ഓര്‍ത്തോ സര്‍ജന്‍ ആയ ഗ്രാന്റ് വില്യം റൊബാഷ്യക്‌സും കാമുകി സെരിസ്സ ലൗറ റിലേയും ആണ് കേസിലെ പ്രതികള്‍. കാമുകന് 38 വയസ്സും കാമുകിയ്ക്ക് 31 വയസ്സും ആണ് പ്രായം. രണ്ട് പേരേയും പിന്നീട് ജാമ്യത്തില്‍ വിട്ടിട്ടുണ്ട്.
റിയാലിറ്റി ഷോ താരം
ഡോ ഗ്രാന്റ് വില്യം റൊബാഷ്യക്‌സ് അമേരിക്കയിലെ ഒരു റിയാലിറ്റി ഷോയിലും താരമായിരുന്നു. ബ്രാവോ കേബിള്‍ നെറ്റ് വര്‍ക്കില്‍ അമേരിക്കന്‍ പുരുഷന്‍മാരുടെ ഓണ്‍ലൈന്‍ ഡേറ്റിങ് ആചാരങ്ങള്‍ എന്നതിനെ കുറിച്ചായിരുന്നു ആ റിയാലിറ്റി ഷോ. എന്തായാലും അതിന് ശേഷം ഡോക്ടര്‍ കാമുകിക്കൊപ്പം ചെയ്ത് കൂട്ടിയത് ക്രൂരമായ അസംഖ്യം ബലാത്സംഗങ്ങള്‍ ആയിരുന്നു.
സുന്ദരനും സുന്ദരിയും...
കാഴ്ചയില്‍ സുമുഖരാണ് രണ്ട് പേരും. നല്ല പെരുമാറ്റവും. ഇത് വച്ച് തന്നെയാണ് ഇവര്‍ ഇരകളെ വീഴ്ത്തിയിരുന്നത്. ബാറുകളിലും റസ്റ്റൊറന്റുകളിലും വച്ചായിരുന്നു അധിക പേരേയും പരിചയപ്പെട്ടത്. അതിന് ശേഷം മദ്യപിപ്പിച്ച് ബോധരഹിതരാക്കി സ്വന്തം അപ്പാര്‍ട്ട്‌മെന്റിലേക്ക് കൊണ്ടുപോകും.
മയക്കുമരുന്ന്
അബോവസ്ഥയിലായ സ്ത്രീകളെ അപ്പാര്‍ട്ട്‌മെന്റില്‍ എത്തിച്ചതിന് ശേഷം മയക്കുമരുന്നുകളും കുത്തിവച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പോലീസ് കണ്ടെടുത്ത വീഡിയോകളില്‍, സ്ത്രീകള്‍ എതിര്‍ക്കാന്‍ പോലും ശേഷിയില്ലാത്ത വിധം അബേധാവസ്ഥയില്‍ ആയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ആദ്യത്തെ കേസ്
2016 ല്‍ ആയിരുന്നു ഇവര്‍ക്കെതിരെ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏപ്രില്‍ 10 ന് ആയിരുന്നു 32 കാരിയായ യുവതിയെ ഒരു ബോട്ട് പാര്‍ട്ടിക്കായി ക്ഷണിച്ചത്. ലഹരികഴിച്ച് അബോധാവസ്ഥയില്‍ ആയ യുവതി എഴുന്നേല്‍ക്കുമ്പോള്‍ ഡോക്ടറുടെ അപ്പാര്‍ട്ട്‌മെന്റിലായിരുന്നു. ക്രൂരമായ ബലാത്സംഗത്തിനും ഇരയായിരുന്നു. ഇവര്‍ ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. ഇതിന് ശേഷം അതേ വര്‍ഷം ഒക്ടോബറില്‍ മറ്റൊരു യുവതിയും പരാതിയുമായി രംഗത്തെത്തി.
നൂറുകണക്കിന് സ്ത്രീകള്‍
പരാതിയുമായി എത്തിയത് രണ്ട് പേര്‍ മാത്രമാണ്. എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ തെളിയുന്നത് നൂറിലേറെ സ്ത്രീകള്‍ ഡോക്ടറുടേയും കാമുകിയുടേയും കെണിയില്‍ വീണുപോയിട്ടുണ്ട് എന്നാണ്. ഇവരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
ആയിരക്കണക്കിന് വീഡിയോകള്‍
ആയിരക്കണക്കിന് വീഡിയോകള്‍ ആണ് ഡോക്ടറുടേയും കാമുകിയുടേയും ഫോണുകളില്‍ നിന്നായി പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതില്‍ പലതും ഇവര്‍ തന്നെ ചിത്രീകരിച്ചതാണ് എന്നാണ് കരുതുന്നത്. ഈ വര്‍ഷം തുടക്കത്തില്‍ നടത്തിയ പരിശോധനയില്‍ ഡോക്ടറുടെ വീട്ടില്‍ നിന്ന് അനധികൃത മയക്കുമരുന്നുകളും ആയുധങ്ങളും കണ്ടെത്തിയിരുന്നു.
രോഗികളെ വെറുതേ വിട്ടു?
ഓര്‍ത്തോ സര്‍ജന്‍ ആയ ഡോ റൊബാഷ്യക്‌സ് തന്റെ രോഗികളേയും ഇത്തരത്തില്‍ ബലാത്സംഗം ചെയ്തിട്ടുണ്ടോ എന്ന സംശയം ആദ്യമേ ഉയര്‍ന്നിരുന്നു. എന്നാല്‍ മെഡിക്കല്‍. ബോര്‍ഡ് നടത്തിയ അന്വേഷണത്തില്‍ അത്തരം ഒരു സംഭവം കണ്ടെത്തിയിട്ടില്ല.
രണ്ട് പേര്‍ക്കും ജാമ്യം
കുറ്റം തെളിയിക്കപ്പെട്ടാല്‍ ഡോക്ടര്‍ക്ക് 40 വര്‍ഷം വരെ തടവറയില്‍ കഴിയേണ്ടി വരും. കാമുകിയ്ക്ക് 30 വര്‍ഷവും. എന്തായാലും രണ്ട് പേരും ഇപ്പോള്‍ ജാമ്യത്തില്‍ ഇറങ്ങിയിട്ടുണ്ട്. 72 ലക്ഷം രൂപ കെട്ടിവച്ചാണ് ഇവര്‍ക്ക് ജാമ്യം നല്‍കിയത്.