തിരിച്ചടി കണക്കുകൂട്ടി അമേരിക്ക, പശ്ചിമേഷ്യയിലേക്ക് കൂടുതൽ സൈന്യത്തെ വിന്യസിക്കുന്നു
ബാഗ്ദാദ്: ഇറാഖ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്ക പശ്ചിമേഷ്യയിലേക്ക് കൂടുതൽ സൈന്യത്തെ അയക്കും. മൂവായിരത്തോളം സായുധ സൈനികരെയാണ് അധികമായി വിന്യസിക്കുക. പ്രദേശത്ത് അമേരിക്കൻ സൈന്യത്തിന് നേരെ ഭീഷണി ഉയരുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് യുഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശ പ്രകാരം ഇറാൻ റെവല്യൂഷണി ഗാർഡ് കമാൻഡർ ഖ്വാസിം സൊലൈമാനിയെ വെള്ളിയാഴ്ച പുലർച്ചെ മിസൈൽ ആക്രമണത്തിൽ കൊലപ്പെടുത്തിയിരുന്നു. ബാഗ്ദാദ് വിമാനത്താവളത്തിലേക്കുള്ള യാത്രാ മധ്യേ ഇവരുടെ കാറുകൾ തകർക്കുകയായിരുന്നു.

വിദേശത്തുള്ള അമേരിക്കൻ പൗരന്മാരുടെ സുരക്ഷയ്ക്കായാണ് നടപടിയെന്നാണ് യുഎസിന്റെ വിശദീകരണം. അമേരിക്കയുടെ നടപടി നിഷ്ഠൂരമായ കുറ്റകൃത്യമാണെന്നും ഇതിനെതിരെ ഇറാൻ പ്രതികാരം ചെയ്യുമെന്നും പ്രസിഡന്റ്ഹസൻ റൂഹാനി പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അമേരിക്ക കൂടുതൽ സേനാ വിന്യാസം നടത്തുന്നത്.തിരിച്ചടി പ്രതീക്ഷിക്കുന്ന അമേരിക്ക ഇറാഖിലുള്ള യുഎസ് പൗരന്മാരോട് രാജ്യം വിടാൻ ആവശ്യപ്പെട്ടിരിക്കുകയാണ്.
ബാദ്ഗാദിലെ അമേരിക്കൻ എംബസിക്ക് നേരെ ആക്രമണം ഉണ്ടായതിന് പിന്നാലെ കുവൈത്തിലേക്ക് കൂടുതൽ സൈനികരെ വിന്യസിച്ചിരുന്നു. 750 പേരാണ് കഴിഞ്ഞയാഴ്ച എത്തിയത്. അതിനിടെ ബാഗ്ദാദിൽ യുഎസ് വീണ്ടും ആക്രമണം നടത്തി. ബാഗാദിൽ വീണ്ടും യുഎസ് വ്യോമാക്രമണം ഇറാൻ പിന്തുണയുള്ള പൗര സേനയുടെ 6 പേരെ വധിച്ചു. വടക്കൻ വാഗ്ദാദിലെ ടിജി റോഡിലാണ് യുഎസ് ആക്രമണം ഉണ്ടായതെന്ന് ഇറാഖ് വക്താക്കൾ വ്യക്തമാക്കി.












Click it and Unblock the Notifications