കൊവിഡിൽ വിറച്ച് അമേരിക്ക! മരണം 3008 ആയി!! നിയന്ത്രണങ്ങൾ ഏപ്രിൽ 30 വരെ നീട്ടി!
വാഷിങ്ടൺ; കൊവിഡ് ബാധിച്ചുള്ള മരണം ഒരു ലക്ഷത്തിൽ ഒതുക്കാനായാൽ അത് നേട്ടമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു ട്രംപ് ഇക്കാര്യം പറഞ്ഞത്. അമേരിക്കയിൽ കൊവിഡ് വ്യാപനം ശക്തമായതോടെ നിയന്ത്രണങ്ങൾ ഏപ്രിൽ 30 വരെ നീട്ടിയതായും ട്രംപ് അറിയിച്ചു.
Recommended Video
രാജ്യത്ത് 15 ദിവസത്തേക്കായിരുന്നു നേരത്തേ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നത്. ഈ തിങ്കളാഴ്ചവരെയായിരുന്നു അടച്ച് പൂട്ടൽ. ഇത് തീരാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കേയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.വൈറസ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിൽ രാജ്യം ദീർഘകാലത്തേക്ക് അടച്ചിടാൻ ആകില്ലെന്നും ഈസ്റ്ററിന് മുൻപ് നിയന്ത്രണങ്ങൾ നീക്കുമെന്നുമായിരുന്നു ട്രംപ് പറഞ്ഞത്. ഇതിൽ നിന്നാണ് ട്രംപ് പാടെ മലക്കം മറഞ്ഞിരിക്കുന്നത്.
കൊവിഡ് മൂലം അമേരിക്കയിൽ 22 ലക്ഷം പേർ വരെ മരിച്ചേക്കുമെന്ന് ട്രംപ് നേരത്തേ ട്രംപ് പറഞ്ഞിരുന്നു. എന്നാൽ നിലവിലെ നിയന്ത്രണങ്ങൾ മൂലം മരണസംഖ്യ ഒരുലക്ഷത്തിനും രണ്ട് ലക്ഷത്തിനും താഴെ പിടിച്ച് നിർത്താനായാൽ പോലും അത് ഭരണ നേട്ടമാണെന്നും ട്രംപ് പറഞ്ഞു.ജൂണ്‍ ഒന്നിനുള്ളില്‍ അമേരിക്കയില്‍ കാര്യങ്ങള്‍ സാധാരണഗതിയിലാകുമെന്നും ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു.
ഈ യുദ്ധം വിജയിക്കുന്നതിൽ നമ്മിൽ ഓരോരുത്തർക്കും ഒരു പങ്കുണ്ട്. ഓരോ പൗരനും കുടുംബത്തിനും വ്യവസായങ്ങൾക്കും ഈ വൈറസിനെ തടയുന്നതിൽ അവരുടേതായ പങ്ക് വഹിക്കാനാകും. ഇത് നമ്മുടെ രാജ്യത്തോടുള്ള കടമയാണ്. അടുത്ത 30 ദിവസത്തേക്ക് വെല്ലുവിളി നിറഞ്ഞ സമയമാണ്, ഇത് വളരെ പ്രധാനപ്പെട്ട 30 ദിവസമാണ്, ട്രംപ് പറഞ്ഞു.
അതേസമയം രാജ്യത്ത് നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് ട്രംപ് അഭ്യർത്ഥിച്ചു. എല്ലാവരും സാമൂഹിക അകലം പാലിക്കണം. 10 പേരിൽ കൂടുതൽ ആളുകൾ കൂട്ടം കൂടരുത്. ബാറുകളിലും റസ്റ്ററന്റുകളിലും പോകുന്നത് ഒഴിവാക്കണം, ട്രംപ് പറഞ്ഞു. നിലവിലെ നിയന്ത്രണങ്ങൾ വരും ദിവസങ്ങളിൽ കൂടുതൽ കർശനമാക്കിയേക്കുമെന്നും ട്രംപ് പറഞ്ഞു. ഇതുവരെ 10 ലക്ഷത്തിലധികം പേരുടെ സാമ്പിളുകൾ പരിശോധിച്ചു. ഇത് വലിയ നേട്ടമാണ്. ചൈനയിലേക്കും യൂറോപ്പിലേക്കും ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങൾ തുടരുമെന്നും ട്രംപ് പറഞ്ഞു.
വൈറസ് ബാധ നിയന്ത്രിക്കാനായില്ലേങ്കിൽ രാജ്യത്ത് രണ്ട് ലക്ഷത്തോളം പേർ മരിച്ചേക്കുമെന്ന് പകർച്ചവ്യാധി വിദഗ്നായ ആന്റണി ഫൗസി ട്രംപിന് പരസ്യമായി മുന്നറിയിപ്പ് നൽകിയിരുന്നു. നിലവിലെ തിരുമാനം സ്വാഗതാർഹമാണെന്ന് ഡോ ഫൗസി പ്രതികരിച്ചു. നിലവിൽ യുഎസിലാണ് ഏറ്റവും കൂടുതൽ പേർ രോഗബാധിതരായി ഉള്ളത്. 1.64 ലക്ഷം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണം 3008 ആയി. ന്യൂയോർക്കിൽ മാത്രം 1.200 പേരാണ് മരിച്ചത്.