ജെറൂസലേമിലേക്ക് യുഎസ് എംബസി മാറ്റം 14ന്; ട്രംപ് പങ്കെടുക്കില്ല
വാഷിംഗ്ടണ്‍: ഇസ്രായേലിലെ യുഎസ് എംബസി തെല്‍ അവീവില്‍ നിന്ന് ജെറൂസലേമിലേക്ക് മാറ്റാനുള്ള നടപടികളുമായി അമേരിക്ക മുന്നോട്ട്. അടുത്തയാഴ്ച നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ പട്ടിക വൈറ്റ് ഹൗസ് പുറത്തിറക്കി. അതില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പേരില്ല. ട്രംപിന്റെ മകള്‍ ഇവാന്‍ക, ഭര്‍ത്താവ് ജാരെദ് കുഷനര്‍, യു.എസ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ നുചിന്‍, ഇസ്രായേലിലെ യു.എസ് അംബാസഡര്‍ ഡേവിഡ് ഫ്രീഡ്മാന്, ട്രംപിന്റെ മിഡിലീസ്റ്റ് ദൂതന് ജേസണ്‍ ഗ്രീന്‍ബ്ലാറ്റ് എന്നീ അഞ്ചു പേരാണ് മെയ് 14ന് നടക്കുന്ന എംബസി ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കുക.
കഴിഞ്ഞ ഡിസംബറിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഇസ്രായേല്‍ തലസ്ഥാനമായി ജെറൂസലേമിനെ അംഗീകരിക്കുകയും തെല്‍അവീവില്‍ നിന്ന് എംബസി അവിടേക്ക് മാറ്റുമെന്നും പ്രഖ്യാപിച്ചത്. അമേരിക്കയുടെ അക്കാലമത്രയുമുള്ള കീഴ്വഴക്കത്തിനും അന്താരാഷ്ട്ര സമയവായത്തിനുമെതിരായ ഈ തീരുമാനത്തിനെതിരേ ആഗോളതലത്തില്‍ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. യു.എന്‍ പൊതുസഭ വന്‍ ഭൂരിപക്ഷത്തോടെ അമേരിക്കന്‍ നീക്കത്തിനെതിരേ പ്രമേയം പാസ്സാക്കിയെങ്കിലും തീരുമാനവുമായി അവര്‍ മുന്നോട്ടുപോവുകയായിരുന്നു.
അമേരിക്കയുടെ ഈ തീരുമാനം നിമയവിരുദ്ധമാണെന്ന് മാത്രമല്ല, ഫലസ്തീനും ഇസ്രായേലും രണ്ട് സ്വതന്ത്ര രാഷ്ട്രങ്ങളായി സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യം ഇല്ലാതാക്കുന്നതു കൂടിയാണെന്ന് അമേരിക്കയുടെ പുതിയ നീക്കത്തെ വിമര്‍ശിച്ച് ഫലസ്തീന് പ്രതിനിധി സഈബ് അരീകാത്ത് പറഞ്ഞു.
എംബസി മാറ്റാനുള്ള തീരുമാനത്തിന്റെ മുന്നോടിയായി തിങ്കളാഴ്ച തന്നെ യു.എസ് എംബസി എന്ന സൈന്‍ ബോര്‍ഡ് ജെറൂസലേമില്‍ അധികൃതര്‍ സ്ഥാപിച്ചു കഴിഞ്ഞു. ജെറൂസലേമിലെ യു.എസ് കോണ്‍സുലേറ്റ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിനടുത്തായിട്ടാണ് ഹീബ്രു, അറബി, ഇംഗ്ലീഷ് ഭാഷകളിലെഴുതിയ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. അമേരിക്കയ്ക്കു പിന്നാലെ പരാഗ്വേയും എംബസി ജെറൂസലേമിലേക്ക് മാറ്റുമെന്ന് ഇസ്രായേല്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.