വിസാ ചട്ടം കര്‍ശനമാക്കി യുഎസ്! സോഷ്യല്‍ മീഡിയ- ഇമെയില്‍ വിവരങ്ങള്‍ നല്‍കണം, അഞ്ച് വര്‍ഷത്തെ വിവരം!
വാഷിംഗ്ടണ്‍: വിദേശികള്‍ക്ക് വിസ അനുവദിക്കുന്നതിനുള്ള ചട്ടങ്ങള്‍ കര്‍ശനമാക്കി അമേരിക്ക. വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ നേരത്തെ ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പര്‍, ഇമെയില്‍ അഡ്രസ്, സോഷ്യല്‍ മീഡിയ ഹിസ്റ്ററി എന്നീ വിവരങ്ങള്‍ സമര്‍പ്പിക്കുന്നത് നിര്‍ബന്ധമാക്കും. രാജ്യസുരക്ഷ കണക്കിലെടുത്ത് സുരക്ഷാ ഭീഷണിയുയര്‍ത്തുന്ന വിദേശികളുടെ പ്രവേശനം തടയുന്നതിനുള്ള നീക്കമാണ് ഇപ്പോള്‍ അമേരിക്ക ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഫെഡറല്‍ രജിസ്റ്ററില്‍ പോസ്റ്റ് ചെയ്ത രേഖകളിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്.
പുതിയ ചട്ടം പ്രകാരം അമേരിക്കയില്‍ നോണ്‍ ഇമ്മിഗ്രന്റ് വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐഡി എന്നിവ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടതായും വരും. ഇതിന് പുറമേ കഴിഞ്ഞ 15 വർഷത്തെ ബയോഗ്രാഫിക്കൽ വിവരങ്ങളും വിസയ്ക്കുള്ള അപേക്ഷയ്ക്കൊപ്പം സമർപ്പിക്കണമെന്നുള്ള ചട്ടവും ഇതോടെ പ്രാബല്യത്തില്‍ വരും. പുതിയ നിർദേശത്തിന് 2017 മെയ് 23ന് ഓഫീസ് ഓഫ് മാനേജ്മെൻറ് ആൻഡ് ബജറ്റിന്‍റെ അംഗീകാരം ലഭിച്ചിരുന്നു.
710,000 കുടിയേറ്റക്കാരെയും 14 മില്യണ്‍ നോണ്‍ ഇമ്മിഗ്രന്റ് വിസാ അപേക്ഷകരെയും ബാധിക്കുന്നതാണ് അമേരിക്കയുടെ പുതിയ നീക്കം. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ക്കൊപ്പം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഉപയോഗിച്ച ഫോണ്‍ നമ്പറുകളും മൊബൈല്‍ നമ്പറുകളും നല്‍കാനും യുഎസ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കും. അഞ്ച് വര്‍ഷത്തിനിടെ ഉപയോഗിച്ചിട്ടുള്ള ഇമെയില്‍ ഐഡികള്‍, അന്താരാഷ്ട്ര തലത്തില്‍ യാത്ര ചെയ്തതിനുള്ള രേഖകള്‍ എന്നിവയും സമര്‍പ്പിക്കേണ്ടതായി വരും. മറ്റേതെങ്കിലും രാജ്യത്തുനിന്ന് നാടുകടത്തിയതാണോ എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ അറിയുന്നതിന് വേണ്ടിയാണിത്. ഭീകരവാദ കുറ്റം ചുമത്തിയിട്ടുള്ള വ്യക്തിയോ ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണോ എന്നിങ്ങനെയുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിന് വേണ്ടിയാണ് ഈ നീക്കങ്ങള്‍. ഈ വിസാ ഫോമിന് 60 ദിവസത്തിനകം പ്രതികരണം നല്‍കണമെന്നും പുതിയ ചട്ടം നിര്‍ദേശിക്കുന്നു. അപേക്ഷ സമര്‍പ്പിക്കുന്ന വരെയുള്ള അഞ്ച് വര്‍ഷത്തെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങളാണ് നല്‍കേണ്ടത്.
എന്നാൽ യുഎസ് നീക്കത്തിനെതിരെ അക്കാദമിക് വിദഗ്ദരുൾപ്പെടെയുള്ളവർ വിമർശനമുന്നയിച്ച് രംഗത്തെത്തിയിരുന്നു. അന്താരാഷ്ട്ര തലത്തിൽ നിന്നുള്ള വിദ്യാർത്ഥികളുടേയും ശാസ്ത്രജ്ഞന്മാർക്കും അമേരിക്കയിലുള്ള വരവ് വൈകിക്കാൻ ഇത് കാരണമാകുമെന്നാണ് വിദഗ്ദർ നേരത്തെ ഉന്നയിച്ച വാദം. പാസ്പോർട്ട് നമ്പറിന് പുറമേ അഞ്ച് വര്‍ഷത്തെ സോഷ്യല്‍ മീഡിയ വിവരങ്ങൾ ഇമെയിൽ അഡ്രസ്, ഫോൺ നമ്പർ, 15 വര്‍ഷത്തെ ബയോഗ്രാഫിക്കൽ വിവരങ്ങൾ എന്നിവ കൈമാറേണ്ടതായി വരും. ഇതിൽ യാത്ര ചെയ്ത സ്ഥലങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍, ജോലി സംബന്ധിച്ച വിവരങ്ങൾ, വിലാസം എന്നിവയും നൽകേണ്ടത് അനിവാര്യമാകും. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാവുന്നില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം വിദേശികൾക്ക് വിസ അനുവദിക്കുന്നിതാണ് ട്രംപ് അധികാരത്തിലെത്തിയതോടെ ഇത്തരത്തിൽ വിസാ നിയമങ്ങള്‍ പരിഷ്കരിച്ചിട്ടുള്ളത്. അമേരിക്കയ്ക്കുള്ള ഭീകരവാദ ഭീഷണിയെ ചെറുക്കുന്നതിന് ട്രംപ് കൊണ്ടുവരുന്ന നിയന്ത്രണങ്ങളുടെ ബാക്കിപ്പത്രമാണിത്.