സിറിയയില്‍ അമേരിക്ക - ഫ്രാൻസ് - ഇംഗ്ലണ്ട് സംയുക്തസേന വ്യോമാക്രമണം തുടങ്ങി.. വൻ സ്ഫോടനങ്ങൾ!!
വാഷിംഗ്ടൺ: സിറിയയ്ക്കെതിരെ അമേരിക്കയും സഖ്യകക്ഷികളായ ഫ്രാൻസും ഇംഗ്ലണ്ടും ചേർന്ന് വ്യോമാക്രമണം ആരംഭിച്ചു. ഡൂമയിൽ രാസയുധ ആക്രമണം നടത്തി എന്ന ആരോപണത്തിന് പിന്നാലെയാണ് സഖ്യകക്ഷികളുടെ ഈ വ്യോമാക്രമണം.
ദമാസ്കസിലെ റിസർച്ച് കേന്ദ്രം ആക്രമിക്കപ്പെട്ടു. നഗരത്തിന്റെ പല ഭാഗങ്ങളിൽ നിന്നും വൻ സ്ഫോടന ശബ്ദങ്ങൾ കേൾക്കുന്നതായാണ് വിവരം. സിറിയയ്ക്കെതിരെ ആക്രമണം ഉണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
സിറിയയിലെ രാസായുധ കേന്ദ്രങ്ങളാണ് അമേരിക്കന്‍ സഖ്യസേന ലക്ഷ്യമിടുന്നതെന്ന് അമേരിക്കന്‍ വൃത്തങ്ങള്‍ അറിയിച്ചു. സിറിയക്കെതിരായ യുദ്ധമല്ല ഇതെന്നും പകരം ജനങ്ങളെ കൊന്നൊടുക്കാന്‍ സിറിയ ഉപയോഗിക്കുന്ന നശീകരണ ആയുധങ്ങള്‍ക്കെതിരെയാണെന്നും അമേരിക്കന്‍ സഖ്യം അവകാശപ്പെട്ടു.
വെള്ളിയാഴ്ച വൈകീട്ടാണ് ആക്രമണത്തിന് ട്രംപ് നിര്‍ദേശം നല്‍കിയത്. തൊട്ടുപിന്നാലെ സിറിയയില്‍ മിസൈലുകള്‍ പതിച്ചുതുടങ്ങി. ഫ്രാന്‍സുമായും ബ്രിട്ടനുമായും അമേരിക്കന്‍ നേതൃത്വങ്ങള്‍ ആക്രമണം സംബന്ധിച്ച് കഴിഞ്ഞദിവസം ചര്‍ച്ചകള്‍ നടത്തിയിരുന്നു. ആക്രമണം തുടങ്ങാന്‍ തീരുമാനിച്ചത് ഇവരുടെ ചര്‍ച്ചയ്ക്ക് ശേഷമാണ്.
നിരോധിത ആയുധങ്ങള്‍ സിറിയ ഒഴിവാക്കുംവരെ യുദ്ധം തുടരുമെന്ന് ട്രംപ് വ്യക്തമാക്കി. ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഫ്രഞ്ച് പ്രസിഡന്റും ഇതേ കാര്യം ആവര്‍ത്തിച്ചു. സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുമെന്ന് അമേരിക്ക ആഴ്ചകള്‍ക്ക് മുമ്പ് പറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞാഴ്ച വിഷവാതകം പരന്ന പശ്ചാത്തലത്തിലാണ് തീരുമാനം മാറ്റിയത്.
വിഷവാതകത്തിന് പിന്നില്‍ സിറിയന്‍ സൈന്യമാണെന്നാണ് അമേരിക്കയുടെ ആരോപണം. സിറിയന്‍ സൈന്യം രാസായുധം സൂക്ഷിച്ചുവെന്ന് കരുതുന്ന മൂന്ന് കേന്ദ്രങ്ങളിലാണ് അമേരിക്കന്‍ സഖ്യസേന ആക്രമണം നടത്തുന്നത്. ദമസ്‌കസിലെ ആയുധ ഗവേഷണ കേന്ദ്രവും ആക്രമിക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹുംസിലെ ആയുധ സംഭരണ കേന്ദ്രത്തിന് നേരെ ആക്രമണമുണ്ടായി. കടലില്‍ നിന്നും വ്യോമ മാര്‍ഗവും ആക്രമണം നടക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.