പൗരത്വ നിയമം ഇന്ത്യന്‍ മുസ്ലീങ്ങളുടെ അവകാശങ്ങള്‍ ഇല്ലാതാക്കും; യുഎസ്‍സിഐആർഎഫ്
വാഷിംഗ്ടണ്‍: ഇന്ത്യയുടെ പുതിയ പൗരത്വ നിയമം രാജ്യത്തെ മുസ്‌ലിം സമുദായത്തെ പ്രതികൂലമായി ബാധിക്കുമെന്ന് യുഎസ് കമ്മിഷൻ ഫോർ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം (യുഎസ്സിഐആര്‍എഫ്) റിപ്പോര്‍ട്ട്. പൗരത്വ നിയമവും ദേശീയ പൗരത്വ രജിസ്റ്ററും ബിജെപിയുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയതെന്നും നിരവധി മുസ്ലീങ്ങളുടെ പൗരത്വമാണ് ഇത് ഇല്ലാതാക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എൻആർസിയിൽ നിന്ന് പുറത്തായാല്‍ മുസ്ലീങ്ങള്‍ നിരവധി ശിക്ഷാനടപടികള്‍ക്ക് വിധേയമാകേണ്ടി വരും. അവര്‍ രാജ്യമില്ലാത്തവരായേക്കും, നാടുകടത്തപ്പെട്ടേക്കും അല്ലേങ്കില്‍ അല്ലെങ്കിൽ ദീർഘകാല തടങ്കലില്‍ ആയേലക്കും, റിപ്പോര്‍ട്ടുല്‍ പറയുന്നു. മുസ്ലീങ്ങളെ പുറത്താക്കുന്നത് സംബന്ധിച്ച് ബിജെപി നേതാക്കള്‍ നടത്തിയ പ്രസ്താവനകളും റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിട്ടുണ്ട്.
ഉത്തർപ്രദേശ് ബിജെപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 2005 ൽ ഇന്ത്യയില്‍ നിന്ന് മറ്റ് മതങ്ങളെ ശുദ്ധീകരിക്കുമെന്ന് വാഗ്ദാനം നൽകിയിരുന്നു. ഇത് ഹിന്ദുത്വയുടെ നൂറ്റാണ്ട് എന്നായിരുന്നു യോഗി പറഞ്ഞത്., യുഎസ്‌സിആർഎഫ് റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഇന്ത്യാ സന്ദര്‍ശനത്തിന് ദിവസങ്ങള്‍ മുന്‍പാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടതെന്നതും ശ്രദ്ധേയമാണ്.
നേരത്തേയും നിയമത്തിനെതിരെ യുഎസ്സിആര്‍എഫ് രംഗത്തെത്തിയിരുന്നു. നിയമം തെറ്റായ ദിശയില്‍ ഉള്ളതാണെന്നും ഇന്ത്യയുടെ മതനിരപേക്ഷതയുടേയും ബഹുസ്വരതയുടേയും ചരിത്രം കണക്കിലെടുക്കാതെയാണ് നിയമം നടപ്പാക്കുന്നതെന്നും നിയമം ഇന്ത്യന്‍ ഭരണഘടനയെ തകര്‍ക്കുമെന്നും സംഘടന വ്യക്തമാക്കിയിരുന്നു.