സാം കൊലക്കേസിൽ വിധി.. ഓറഞ്ച് ജ്യൂസിൽ സയനൈഡ് ചേർത്ത് കൊന്നു! സോഫിയയും അരുണും കുറ്റക്കാർ
മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ വെച്ച് മലയാളിയായ സാം എബ്രഹാം കൊല്ലപ്പെട്ട കേസില്‍ കോടതി വിധി പ്രഖ്യാപിച്ചു. സാം എബ്രഹാമിന്റെ ഭാര്യ സോഫിയ, കാമുകന്‍ അരുണ്‍ കമലാസന്‍ എന്നിവര്‍ കുറ്റക്കാരാണ് എന്നാണ് വിക്ടോറിയന്‍ സുപ്രീം കോടതി വിധി പ്രഖ്യാപിച്ചിരിക്കുന്നത്. കേസിന്റെ വിചാരണ നേരത്തെ പൂര്‍ത്തിയായിരുന്നു.
സോഫിയയും അരുണും ചേര്‍ന്ന് സാം എബ്രഹാമിനെ ഓറഞ്ച് ജ്യൂസില്‍ സയനൈഡ് ചേര്‍ത്ത് കൊടുത്ത് കൊലപ്പെടുത്തി എന്നാണ് കേസ്. പ്രതികള്‍ കുറ്റം കോടതിക്ക് മുന്നില്‍ നിഷേധിച്ചിരുന്നു. എന്നാല്‍ തെളിവുകള്‍ പ്രകാരം സോഫിയയ്ക്കും അരുണിനും എതിരെ കൊലക്കുറ്റം നിലനില്‍ക്കുന്നുവെന്ന് കോടതി വിലയിരുത്തി.
കൊലക്കേസിൽ വിധി
33കാരനായ സാം എബ്രഹാം കൊല്ലപ്പെട്ട കേസില്‍ രണ്ടാഴ്ച നീണ്ട വിചാരണയ്ക്ക് ശേഷമാണ് മെല്‍ബണ്‍ സുപ്രീം കോടതി വിധി പറഞ്ഞിരിക്കുന്നത്. സോഫിയയ്ക്കും അരുണിനുമുള്ള ശിക്ഷ വിധിക്കുന്നതിനുള്ള വാദം അടുത്ത മാസം 21നാണ് തുടങ്ങുക. ശാസ്ത്രീയ തെളിവുകളാണ് പ്രതികള്‍ക്ക് കുരുക്ക് മുറുക്കിയത്.
കൊന്നത് ഭാര്യയും കാമുകനുമെന്ന്
മലയാളിയായ സാം പുലരൂര്‍ കരവാളൂര്‍ സ്വദേശിയാണ്. 2015 ഒക്ടോബര്‍ 13നാണ് സാം എബ്രഹാമിനെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമിന്റെത് ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണ് എന്ന് കണ്ടെത്തിയ പോലീസ് 2016 ഓഗസ്റ്റിലാണ് ഭാര്യ സോഫിയ സാമിനേയും സുഹൃത്ത് അരുണ്‍ കമലാസനനേയും പിടികൂടുന്നത്.
കുറ്റം നിഷേധിച്ച് പ്രതികൾ
അരുണും സോഫിയയും കോടതിക്ക് മുന്നില്‍ ഒരു പോലെ കുറ്റം നിഷേധിച്ചിരുന്നു. സാമിനെ താന്‍ കൊന്നിട്ടില്ലെന്നും പോലീസ് പറയുമ്പോള്‍ മാത്രമാണ് കൊലപാതകമാണ് എന്ന് അറിയുന്നത് എന്നുമാണ് സോഫിയ മൊഴി നല്‍കിയത്. സാം എബ്രഹാമിന്റെ ശരീരത്തില്‍ കൂടിയ അളവില്‍ സയനൈഡ് കണ്ടെത്തിയതാണ് കേസില്‍ വഴിത്തിരിവായത്.
ശരീരത്തിൽ സയനൈഡ്
സാം എബ്രഹാമിന്റെ രക്തത്തിലും ലിവറിലും സയനൈഡിന്റെ അംശം കണ്ടെത്തിയിരുന്നു. അത് ശ്വസിച്ചതിലൂടെ അല്ല, മറിച്ച് വായിലൂടെ അകത്ത് ചെന്നതാണ് എന്നാണ് ടോക്‌സിക്കോളജി വിദഗ്ധര്‍ കണ്ടെത്തിയത്. മരണത്തിന്റെ തലേന്ന് രാത്രി സാം എബ്രഹാം ഓറഞ്ച് ജ്യൂസ് കഴിച്ചതായി സോഫിയയുടെ മൊഴിയിലുണ്ട്.
കൊന്നിട്ടില്ലെന്ന് ഭാര്യ
അന്ന് വളരെ അസ്വസ്ഥനായിരുന്ന സാം രാത്രി ഭക്ഷണം കഴിച്ചില്ലെന്നും അവക്കാഡോ ജ്യൂസും ഓറഞ്ച് ജ്യൂസും മാത്രമാണ് കഴിച്ചതെന്നും സോഫിയയുടെ മൊഴിയില്‍ പറയുന്നു. രാവിലെ 9 മണിയോടെ ഉറങ്ങിയെഴുന്നേറ്റ് നോക്കിയപ്പോള്‍ സാമിന് അനക്കമില്ലായിരുന്നു എന്നും സോഫിയ മൊഴി നല്‍കി. എന്നാല്‍ സോഫിയയുടെ മൊഴി സത്യമല്ലെന്നാണ് പ്രോസിക്യൂഷന്‍ തെളിയിച്ചത്.
വായിൽ പതയും നുരയും
സാമിന്റെ മരണവിവരം സോഫിയ സഹോദരി സോണിയയെ വിളിച്ച് അറിയിച്ചിരുന്നു. സോണിയയും ബന്ധു അനു ടോമിയും എത്തിയപ്പോള്‍ സാം അനക്കമില്ലാതെ കിടക്കുന്നത് കണ്ടുവെന്നാണ് മൊഴി. നഴ്‌സുമാരായ ഇരുവരും പ്രാഥമിക ശുശ്രൂഷ നല്‍കി നോക്കിയെങ്കിലും സാം അനങ്ങിയില്ല. മാത്രമല്ല വായില്‍ നിന്നും നുരയും പതയും വന്നതായും ഇരുവരും മൊഴി നല്‍കി.
പ്രശ്നങ്ങളില്ലെന്ന് മൊഴി
നാട്ടില്‍ വെച്ച് പ്രണയിച്ച് വിവാഹിതരായവരാണ് സാമും സോഫിയയും. ഇരുവര്‍ക്കുമിടയില്‍ ദാമ്പത്യ പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നുവെന്നാണ് സോണിയ മൊഴി നല്‍കിയത്. എന്നാല്‍ ചില സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും സോണിയയുടെ മൊഴിയില്‍ പറയുന്നുണ്ട്. അതിന്റെ പേരില്‍ സംഭവ ദിവസം ഇരുവരും തര്‍ക്കിച്ചതായും പറയുന്നു.
അനവധി തെളിവുകൾ
എന്നാല്‍ ഒരുമിച്ച് ജീവിക്കുന്നതിന് വേണ്ടി സാമിനെ അരുണും സോഫിയയും ചേര്‍ന്ന് കൊലപ്പെടുത്തി എന്നാണ് പോലീസ് കണ്ടെത്തല്‍. സോഫിയയും അരുണും തമ്മില്‍ അടുപ്പമുണ്ടായിരുന്നു എന്ന് സ്ഥാപിക്കുന്നതിന് വേണ്ടി അനവധി തെളിവുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കുകയുണ്ടായി. അരുണിന്റെയും സോഫിയയുടേയും പേരില്‍ ജോയിന്റ് ബാങ്ക് അക്കൗണ്ട് ഉണ്ട് എന്നതടക്കമാണ് തെളിവുകള്‍.
സുഹൃത്തെന്ന് സോഫിയ
അരുണിന്റെ പേരിലുള്ള ഫോണ്‍ നമ്പര്‍ സ്ഥിരമായി ഉപയോഗിച്ച് വരുന്നത് സോഫിയ ആണെന്നും പോലീസ് കണ്ടെത്തിയിരുന്നു. അത് മാത്രമല്ല, മെല്‍ബണില്‍ നിന്നും ഇന്ത്യയിലേക്ക് അരുണിന്റെ മേല്‍വിലാസത്തില്‍ സോഫിയ പണം അയച്ചതായും പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. അരുണ്‍ സുഹൃത്ത് മാത്രമാണെന്നാണ് സോഫിയ പറയുന്നത്.
തെളിവായി ഡയറി
സാം മരണപ്പെട്ടതായി കണ്ടെത്തിയ ദിവസത്തിന് തലേന്നാള്‍ രാത്രി അരുണ്‍ സാമിന്റെ വീട്ടിലെത്തിയതായും പോലീസ് കണ്ടെത്തി. സാമിന്റെ കാര്‍ നേരത്തെ അരുണിന്റെ പേരിലേക്ക് മാറ്റിയിരുന്നു. സോഫിയയുടേയും അരുണിന്റെയും ഡയറിക്കുറിപ്പുകളും സാം കൊലക്കേസില്‍ നിര്‍ണായക തെളിവുകളായി.
സിപിഎമ്മിനെ തിരിഞ്ഞ് കൊത്തി ആകാശ് തില്ലങ്കേരി.. അടിച്ചാൽ പോര വെട്ടണമെന്ന് നേതാക്കളുടെ വാശി!
ഷുഹൈബിനെ കൊന്ന പ്രതികളെ രക്ഷപ്പെടുത്തിയത് പോലീസ് തന്നെ! മുടക്കോഴി മലയിലേക്ക് രഹസ്യ സന്ദേശം!