മല്യക്ക് വീണ്ടും കുരുക്ക്... ബാങ്കുകളുടെ കോടതി ചെലവ് വഹിക്കണം, രണ്ട് ലക്ഷം പൗണ്ട് നല്‍കണം!!
ബാങ്കുകളുടെ കോടതി ചെലവ് മല്യ വഹിക്കണമെന്ന് കോടതി
ലണ്ടന്‍: കോടിക്കണക്കിന് രൂപ വായ്പയെടുത്ത് രാജ്യം വിട്ട മദ്യവ്യവസായി വിജയ് മല്യക്ക് ബ്രിട്ടനില്‍ വീണ്ടും എട്ടിന്റെ പണി. മല്യയോട് ബാങ്കുകളുടെ കോടതി ചെലവുകള്‍ വഹിക്കണമെന്നാണ് ബ്രിട്ടീഷ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ ശരിക്കും കുടുങ്ങിയിരിക്കുകയാണ് മല്യ. നേരത്തെ പലവതണ അദ്ദേഹം പണം നല്‍കാമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹം നല്‍കാമെന്ന് പറയുന്ന തുക ഒത്തുപോകാവുന്നതല്ലെന്ന് ബാങ്കുകള്‍ പറഞ്ഞിരുന്നു. തനിക്ക് 12400 കോടതിയുടെ സ്വത്തുക്കളുണ്ടെന്നും കടം അടച്ചുതീര്‍ക്കാന്‍ സാധിക്കുമെന്നും മല്യ കര്‍ണാടക ഹൈക്കോടതിയിലും പറഞ്ഞിരുന്നു.
അതേസമയം ബ്രിട്ടനില്‍ അദ്ദേഹത്തിന് അധികകാലം പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്നാണ് സൂചന. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കേസില്‍ തെളിവുകളെല്ലാം മല്യക്ക് എതിരാണ്. പക്ഷേ ഇന്ത്യയില്‍ നടന്ന തട്ടിപ്പായതിനാല്‍ ശിക്ഷയുടെ കാഠിന്യം കുറയാന്‍ സാധ്യയതുണ്ട്. ഇന്ത്യയിലേക്ക് കൊണ്ടുവന്ന് മല്യയെ ശിക്ഷിക്കുക എന്നത് അസാധ്യമാണെന്ന് നിയമവിദഗ്ധര്‍ ബാങ്കുകള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അങ്ങനെയെങ്കില്‍ ബ്രിട്ടനില്‍ തന്നെ അദ്ദേഹത്തിന് ശിക്ഷ വാങ്ങികൊടുക്കാനാണ് ബാങ്കുകളുടെ ശ്രമം.
9000 കോടിയുടെ തട്ടിപ്പ്
മല്യ 9000 കോടിയുടെ വായ്പാത്തട്ടിപ്പ് നടത്തിയാണ് രാജ്യം വിട്ടത്. ഇതില്‍ കേന്ദ്ര സര്‍ക്കാരിന് വലിയ പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. ഈ ആരോപണം അവസാനിപ്പിക്കാന്‍ ബ്രിട്ടനില്‍ കേസ് നടത്തുകയാണ് സര്‍ക്കാര്‍. ബാങ്കുകള്‍ നല്‍കിയ കേസിന് പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ കേസിലാണ് ഇപ്പോള്‍ മല്യക്ക് തിരിച്ചടി കിട്ടിയിരിക്കുന്നത്. 13 ബാങ്കുകളുടെ കോടതി ചെലവായി രണ്ട് ലക്ഷം പൗണ്ട് നല്‍കണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഇത് ഏകദേശം 1.81 കോടി രൂപ വരുമെന്നാണ് റിപ്പോര്‍ട്ട്.
ബാങ്കുകളുടെ ചിലവുകള്‍ നല്‍കണം
ബ്രിട്ടനില്‍ ബാങ്കുകള്‍ക്ക് കേസ് നടത്തേണ്ടി വന്നത് മല്യ കാരണമാണെന്ന് ബ്രിട്ടീഷ് കോടതി പറഞ്ഞു. അതുകൊണ്ട് ആ ചിലവുകളെല്ലാം വഹിക്കേണ്ടത് മല്യ തന്നെയാണെന്ന് ഹൈക്കോടതി പറഞ്ഞു. അതേസമയം നേരത്തെ വിവിധ രാജ്യങ്ങളിലുള്ള മല്യയുടെ ആസ്തികള്‍ മരവിപ്പിക്കണമെന്ന ഇന്ത്യയിലെ കോടതിയുടെ ഉത്തരവ് റദ്ദാക്കാനാവില്ലെന്ന് ബ്രിട്ടീഷ് കോടതി പറഞ്ഞിരുന്നു. ഈ തിരിച്ചടി പിന്നാലെയാണ് മല്യക്ക് ഇപ്പോള്‍ ബാങ്കുകളുടെ ചിലവ് കൂടി നോക്കി നടത്തേണ്ടി വരുന്നത്.
കോടതി തീരുമാനിക്കും
ഈ പണം എത്രയും പെട്ടെന്ന് നല്‍കണം. ഇല്ലെങ്കില്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് മല്യയെ കോടതി അറിയിച്ചു. അതേസമയം നിയമപോരാട്ടം നടത്തുന്നതിന് വന്ന ചെലവുകള്‍ എത്രയാണെന്ന് ബാങ്കുകള്‍ പറയാമെന്ന് കോടതി പറഞ്ഞു. ഒന്നുകില്‍ എത്ര പണം നല്‍കണമെന്ന് കോടതി പറയാം. അതല്ലെങ്കില്‍ ബാങ്കുകള്‍ക്ക് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു. അതേസമയം ഈ തുക കോടതിയുടെ മേല്‍നോട്ടത്തില്‍ വിലയിരുത്തുമെന്ന് സൂചനയുണ്ട്. തുകയുടെ കാര്യത്തില്‍ ഏന്തെങ്കിലും അപാകതയുണ്ടെങ്കില്‍ കോടതിയെ സമീപിക്കണമെന്നും ജഡ്ജി ആവശ്യപ്പെട്ടിട്ടുണ്ട്.
കുരുക്ക് മുറുകുന്നു
മല്യക്കെതിരെ ബാങ്കുകള്‍ കുരുക്ക് മുറുക്കുന്നുവെന്നാണ് സൂചന. ബാങ്കുകള്‍ നല്‍കിയ തെളിവുകള്‍ കോടതിക്ക് ബോധ്യപ്പെട്ടെന്നാണ് സൂചന. ഇന്ത്യ നയതന്ത്ര തലത്തില്‍ വലിയ ഇടപെടല്‍ മല്യയെ വിട്ടുകിട്ടാന്‍ വേണ്ടി നടത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. അതേസമയം ഇക്കാര്യം മനസിലായതോടെയാണ് പണം നല്‍കാനുള്ള സന്നദ്ധത മല്യ കാണിച്ചതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ബാങ്കുകളുടെ ചിലവുമായി ബന്ധപ്പെട്ട വിധിയില്‍ മല്യ അപ്പീല്‍ നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. തട്ടിപ്പ് കേസില്‍ മല്യയെ ഇന്ത്യയിലേക്ക് നാടുകടത്തുമെന്ന് ബ്രിട്ടീഷ് നിയമ വിദഗ്ധരും സൂചിപ്പിക്കുന്നു.
കോടതി ചെലവും വഹിക്കണം
മല്യയുടെ ആസ്തികള്‍ മരവിപ്പിച്ച ഉത്തരവുമായി ബന്ധപ്പെട്ടുണ്ടായ കോടതി നടപടികളുടെ ചെലവ് നല്‍കാനും കോടതി മല്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ബ്രിട്ടനിലെ കേസ് പരമാവധി നീട്ടിക്കൊണ്ടുപോകാനാണ് മല്യയുടെ ശ്രമം. മല്യയുടെ അപ്പീല്‍ ന്യായപ്രകാരമാണെന്ന് കണ്ടാല്‍ മാത്രമേ സ്വീകരിക്കൂ എന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. കൃത്യമായ കാരണമില്ലാത്തതാണെങ്കില്‍ മല്യയുടെ ജാമ്യാപേക്ഷ റദ്ദാക്കുമെന്നും കോടതി പറഞ്ഞു. തനിക്കെതിരായ കേസുകള്‍ രാഷ്ട്രീയപ്രേരിതമാണെന്നാണ് മല്യ കോടതിയില്‍ പറഞ്ഞിരിക്കുന്നത്. ഇന്ത്യയിലേക്ക് നാടുകടത്തിയാല്‍ താന്‍ കഴിയാന്‍ പോകുന്ന മുംബൈയിലെ ആര്‍തര്‍ ജയില്‍ റോഡ് സുരക്ഷയില്ലാത്തതാണെന്നും മല്യ നേരത്തെ കോടതിയില്‍ ഉയര്‍ത്തിയിരുന്നു.
പശുക്കടത്തിന്റെ പേരില്‍ മുസ്ലീങ്ങളെ കൊന്നവര്‍ക്ക് നിയമസഹായം, എന്തും ചെയ്യുമെന്ന് ബിജെപി എംപി!!
പ്രധാനമന്ത്രി വാഗ്ദാനം മറന്നു; ഒാർമിപ്പിക്കാൻ 1350 കിലോമീറ്റർ നടന്ന് മുക്തികാന്ത് എത്തി