സൌദി അറേബ്യയിൽ വിസാ പ്രോസസിംഗ് സെന്ററുകൾ തുറന്ന് വിഎഫ്എസ് ഗ്ലോബൽ: അന്താരാഷ്ട്ര വിമാന സർവീസ് അടുത്ത വർഷം
റിയാദ്: കൊറോണ വൈറസ് വ്യാപനത്തോടെ നിർത്തിവെച്ച വിസാ നടപടിക്രമങ്ങൾ പുനഃരാരംഭിക്കാൻ സൌദി അറേബ്യ. അടുത്ത വർഷം മുതൽ സൗദി അറേബ്യയിൽ അന്താരാഷ്ട്ര യാത്ര പുനരാരംഭിക്കുന്നതിന് മുന്നോടിയായി, വിസ നടപടിക്രമങ്ങൾ, ട്രാവൽ വിസ സംബന്ധിച്ച അപേക്ഷകൾ എന്നിവ രാജ്യത്ത് വീണ്ടും പുനരാരംഭിക്കാനാണ് നീക്കം.
സൗദി അറേബ്യയുൾപ്പെടെ ആഗോളതലത്തിൽ വീണ്ടും വിസ അപേക്ഷാ കേന്ദ്രങ്ങളുടെ എണ്ണത്തിൽ ക്രമാനുഗതമായ വർധനയാണ് ഉണ്ടായതെന്നും ഇത് വളരെ ആശ്വാസകരമാണെന്നും വിഎഫ്എസ് ഗ്ലോബൽ റീജിയണൽ ഹെഡ് സുമന്ത് കപൂർ വ്യക്തമാക്കി. ഞങ്ങൾ സേവനമനുഷ്ഠിക്കുന്ന 28 രാജ്യങ്ങളിലെ 20 രാജ്യങ്ങളിലും 2020 നവംബർ 20ഓടെ വിസാ സർവീസ് പുനരാരംഭിച്ചിട്ടുണ്ട്. അദ്ദേഹത്തെ ഉദ്ധരിച്ച് അറബ് ന്യൂസാണോ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ലോകത്തെ ഏറ്റവും വലിയ വിസ ഔട്ട്സോഴ്സിംഗ്, ടെക്നോളജി സർവീസസ് സ്പെഷ്യലിസ്റ്റാണ് വിഎഫ്എസ് ഗ്ലോബൽ. സ്വിറ്റ്സർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്ക് അഞ്ച് ഭൂഖണ്ഡങ്ങളിലായി 144 രാജ്യങ്ങളിലായി 3,430 വിഎസികളുണ്ട്. 2020 സെപ്റ്റംബർ വരെ 225 ദശലക്ഷത്തിലധികം അപേക്ഷകളാണ് നടപടികൾ പൂർത്തിയാക്കിയിട്ടുള്ളത്.
വിഎഫ്എസിന്റെ പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് എത്തിയതായി കമ്പനി വ്യക്തമാക്കി. വിഎസികൾ ഔദ്യോഗികമായി വീണ്ടും തുറക്കുന്നത് പ്രാദേശിക അധികാരികളുടെയും എംബസിയുടെയും അംഗീകാരം ലഭിക്കുന്നതിനെ ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടാതെ, ഒരു വിസയ്ക്ക് അപേക്ഷിക്കാൻ കഴിയുന്നു എന്നത് കൊണ്ട് ഒരു അപേക്ഷകന് സ്വന്തം ഇഷ്ടപ്രകാരം അവർക്ക് ആവശ്യമുള്ള രാജ്യത്തേക്ക് പോകാൻ കഴിയുമെന്ന് അർത്ഥമാക്കുന്നില്ല. "എല്ലാ യാത്രക്കാരും പോകേണ്ട രാജ്യങ്ങളുടെ സർക്കാർ നൽകിയിട്ടുള്ള ഔദ്യോഗിക നിർദേശങ്ങൾ, വിമാന സർവീസ് എന്നിവ കൂടി പരിശോധിക്കേണ്ടതുണ്ട്. നിലവിൽ കൊവിഡ് വ്യാപനം തടയുന്നതിനായി നിർത്തിവെച്ച വിമാന സർവീസ് പലരാജ്യങ്ങളും പൂർണ്ണമായ തോതിൽ പുനരാരംഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ കേന്ദ്രങ്ങളും പുനനാരംഭിക്കുന്നതിന് മുന്നോടിയായി ഈ വേനൽക്കാലത്ത് വിസ അറ്റ് യുവർ ഡോർസ്റ്റെപ്പ് എന്ന പേരിലൊരു പുതിയ സേവനവും ആരംഭിച്ചിട്ടുണ്ട്. അവിടെ വിഎഎസ് ഗ്ലോബൽ എക്സിക്യൂട്ടീവ് വിസ അപേക്ഷാ നടപടികൾ പൂർത്തിയാക്കുന്നതിനും ബയോമെട്രിക്സ് സംവിധാനം നടപ്പിലാക്കാനും നീക്കമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്താകമാനം 75 ശതമാനത്തോളം വിസാ കേന്ദ്രങ്ങളാണ് ആരംഭിച്ചിട്ടുള്ളത്.