ഗോള്‍പോസ്റ്റിന് മുന്നിലെ വന്‍മതില്‍; കാബോ വെര്‍ദോയുടെ വോളിബോള്‍ കോച്ച്, വൊസീഞ്ഞോയെ അറിയാം
2026 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ തന്നെ ചരിത്രം രചിച്ചിരിക്കുകയാണ് കാബോ വെര്‍ദെ എന്ന കുഞ്ഞന്‍രാജ്യം. മുന്‍ ലോക, യൂറോ ചാമ്പ്യന്‍മാരായ സ്‌പെയിനിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചതോടെയാണ് കാബോ വെര്‍ദെ എല്ലാവരുടേയും ശ്രദ്ധാകേന്ദ്രമായത്. അതിന് അവരെ സഹായിച്ചത് നായകനും ഗോള്‍കീപ്പറുമായ 40 കാരനായ വൊസീഞ്ഞൊയോടെ പ്രതിരോധവും.
സ്പാനിഷ് പടയുടെ എണ്ണം പറഞ്ഞ ഷോട്ടുകള്‍ക്ക് മുന്നില്‍ മഹാമേരു കണക്കെ ഉയര്‍ന്ന് നില്‍ക്കുകയായിരുന്നു വൊസീഞ്ഞോ. സ്‌പെയിനിന്റെ ഗോളെന്നുറപ്പിച്ച ഒന്നിലധികം ഷോട്ടുകളാണ് വൊസീഞ്ഞോ തടുത്തിട്ടത്. കളിയിലെ കരുത്തരായ സ്പാനിഷ് പട വലിയ വിജയപ്രതീക്ഷയോടെ ഇറങ്ങിയപ്പോള്‍, ചരിത്രത്തിലാദ്യമായി ലോകകപ്പ് കളിക്കുന്ന കാബോ വെര്‍ദെയ്ക്ക് മുന്നില്‍ ഉറച്ച വന്മതിലായി നിന്നത് ജോസിമര്‍ ജോസ് എവോറ ഡയസ് എന്ന വൊസീഞ്ഞോയായിരുന്നു.

സ്‌പെയിനിന്റെ യുവനിരയുടെ നിരന്തരമായ മുന്നേറ്റങ്ങളെ ഒറ്റയ്ക്ക് പ്രതിരോധിച്ച് പരാജയപ്പെടുത്തിയ വൊസീഞ്ഞോോ ഇന്ന് ലോക ഫുട്‌ബോളിലെ ഏറ്റവും പുതിയ തരംഗമായി മാറിയിരിക്കുകയാണ്. യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്‌പെയിനിനെതിരെ കളത്തിലിറങ്ങുമ്പോള്‍ കാബോ വെര്‍ദെയ്ക്ക് വലിയ സാധ്യതകളൊന്നും നിരീക്ഷകര്‍ കല്‍പ്പിച്ചിരുന്നില്ല. പ്രതീക്ഷിച്ചതുപോലെ തന്നെ കളിയുടെ 74 ശതമാനം സമയവും പന്ത് സ്പാനിഷ് താരങ്ങളുടെ കാല്‍ക്കലായിരുന്നു.
ഗോള്‍ ലക്ഷ്യമാക്കി സ്പാനിഷ് കളിക്കാര്‍ തൊടുത്തത് 27 ഷോട്ടുകളാണ്. എന്നാല്‍, സ്‌പെയിനിന്റെ ലമീന്‍ യമാല്‍ അടക്കമുള്ള സൂപ്പര്‍ താരങ്ങളുടെ ഗോളെന്നുറച്ച പല മുന്നേറ്റങ്ങളെയും വൊസീഞ്ഞോ അതിസാഹസികമായി തടഞ്ഞു. മത്സരത്തില്‍ ഏഴ് നിര്‍ണായക രക്ഷപ്പെടുത്തലുകളാണ് ഈ നാല്‍പ്പതുകാരന്‍ നടത്തിയത്. ഒടുവില്‍ ആദ്യ മത്സരത്തില്‍ തന്നെ വൊസീഞ്ഞോ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും നേടി.
മത്സരത്തിന്റെ അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ തന്റെ കരിയറിലെ ഏറ്റവും വലിയ വിജയത്തിന്റെ സന്തോഷക്കണ്ണീരുമായി നടുക്കളത്തിലിരുന്ന വൊസീഞ്ഞോയെ സഹതാരങ്ങളെല്ലാം ഓടിയെത്തി കെട്ടിപ്പിടിക്കുകയായിരുന്നു. ആഫ്രിക്കന്‍ വന്‍കരയിലെ ഒരു ചെറിയ ദ്വീപ് സമൂഹത്തില്‍ നിന്ന് ലോകത്തെ ഏറ്റവും വലിയ കായിക വേദിയിലേക്ക് അപ്രതീക്ഷിതമായി എത്തിയ ടീമിനെ സംബന്ധിച്ചിടത്തോളം ആ സമനിലയ്ക്ക് കിരീടനേട്ടത്തോളം മധുരമുണ്ട്.
സ്‌പെയിനെതിരായ മത്സരത്തോടെ നിരവധി റെക്കോര്‍ഡുകളാണ് വൊസീഞ്ഞോ ലോകകപ്പ് ഡയറിയില്‍ എഴുതിച്ചേര്‍ത്തത്. ഒരു രാജ്യത്തിന്റെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് മത്സരത്തില്‍ കളിക്കാനിറങ്ങുന്ന ലോകത്തെ ഏറ്റവും പ്രായം കൂടിയ താരം എന്ന അപൂര്‍വ്വ റെക്കോര്‍ഡ് വൊസീഞ്ഞോ സ്വന്തമാക്കി. സ്‌പെയിനിനെതിരെ കളിക്കാനിറങ്ങുമ്പോള്‍ വൊസീഞ്ഞോയ്ക്ക് 40 വയസും 12 ദിവസവും ആയിരുന്നു പ്രായം.
ഒപ്പം ലോകകപ്പ് ചരിത്രത്തില്‍ ഒരൊറ്റ ഗോള്‍ പോലും വഴങ്ങാതെ മത്സരം പൂര്‍ത്തിയാക്കുന്ന മൂന്നാമത്തെ ഏറ്റവും പ്രായം കൂടിയ ഗോള്‍കീപ്പര്‍ എന്ന ബഹുമതിയും താരം സ്വന്തമാക്കി. പതിനെട്ടുകാരനായ ലോകോത്തര സ്പാനിഷ് മുന്നേറ്റ താരം ലമീന്‍ യമാലിന്റെ അതിവേഗതയേറിയ ആക്രമണങ്ങളെയും മികച്ച ഡ്രിബ്ലിംഗുകളെയും വൊസീഞ്ഞോ ഗോള്‍ലൈനില്‍ വളരെ അനായാസമായാണ് തടഞ്ഞുനിര്‍ത്തിയത്.
ഒരു ഫുട്‌ബോള്‍ താരം എന്നതിലുപരി വൊസീഞ്ഞോയുടെ ജീവിതം വേറെയും ചില കൗതുകങ്ങള്‍ നിറഞ്ഞതാണ്. അദ്ദേഹം ഫുട്‌ബോള്‍ കളിക്കളത്തിന് പുറത്ത് വോളിബോള്‍ പരിശീലകനായി പ്രവര്‍ത്തിക്കുന്നുണ്ട്. കാബോ വെര്‍ദെയിലെ കുട്ടികളെ ബീച്ച് വോളിബോള്‍ പഠിപ്പിക്കുന്നത് അദ്ദേഹമാണ്. 'റെയ്സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍' അദ്ദേഹം വേനല്‍ക്കാലത്ത് കുട്ടികള്‍ക്കായി ഈ വോളിബോള്‍ ക്ലാസുകള്‍ നയിക്കുന്നു.
ലോകകപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഇത്തവണ മാത്രമാണ് അദ്ദേഹം തന്റെ പരമ്പരാഗതമായ അധ്യാപന ചുമതലകളില്‍ നിന്ന് താല്‍ക്കാലികമായി വിട്ടുനിന്നത്. ബീച്ച് വോളിബോള്‍ കോര്‍ട്ടിലെ അനുഭവങ്ങള്‍ തന്നെ ഒരു മികച്ച ഗോള്‍കീപ്പറായി മാറാന്‍ സഹായിച്ചു എന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ഇലക്ട്രീഷ്യന്‍ ജോലിയില്‍ നിന്ന് ലോകകപ്പിന്റെ വെള്ളിവെളിച്ചത്തിലേക്ക് എത്തിയ വൊസീഞ്ഞോയുടെ കരിയര്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് വലിയ പ്രചോദനമാണ്.
തങ്ങളുടെ പ്രാരംഭഘട്ടത്തില്‍ വലിയ സൗകര്യങ്ങളോ ആധുനിക പരിശീലന വേദി കളോ ഇല്ലാതിരുന്നിട്ടും സ്വന്തം കഠിന ശാരീരിക അധ്വാനത്തിലൂടെയും ലക്ഷ്യബോധത്തിലൂടെയുമാണ് അദ്ദേഹം ഈ നേട്ടങ്ങളിലേക്ക് നടന്നു കയറിയത്.














Click it and Unblock the Notifications