എല്ലാം ചെയ്തിട്ട് അറിയാത്ത മട്ടിൽ ചൈന!സംശയിച്ചത് പാവം ഉത്തര കൊറിയയെ!വനാക്രൈ ആക്രമണത്തിനു പിന്നിൽ?
വനാക്രൈ ആക്രമണത്തിനു പിന്നിൽ ഉത്തര കൊറിയയാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇത് ഫ്ലാഷ് പോയിന്റിലെ വിദഗ്ധർ തള്ളി.
ലണ്ടൻ: 150 രാജ്യങ്ങളെ ബാധിച്ച വനാക്രൈ സൈബർ ആക്രമണത്തിനു പിന്നിൽ ചൈനയിൽ നിന്നുളള ഹാക്കർമാരാണെന്ന് വിദഗ്ധർ. സൈബർ സുരക്ഷ സ്ഥാപനമായ ഫ്ലാഷ് പോയിന്റിലെ വിദഗ്ധർ നടത്തിയ ഗവേഷണത്തിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. വനാക്രൈ ആക്രമണത്തിനു പിന്നിൽ ഉത്തര കൊറിയയാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇത് ഫ്ലാഷ് പോയിന്റിലെ വിദഗ്ധർ തള്ളി.
റാൻസം നോട്ടീസിലെ ഭാഷ പരിശോധിച്ചതിൽ നിന്നാണ് വിദഗ്ധർ വനാക്രൈ ആക്രമണത്തിന് പിന്നിൽ ചൈനയാണെന്ന കണ്ടെത്തലിൽ എത്തിയിരിക്കുന്നത്. നന്നായി ചൈനീസ് ഭാഷ കൈകാര്യം ചെയ്യുന്നവരാണ് വനാക്രൈ ആക്രമണം രൂപപ്പെടുത്തിയിരിക്കുന്നതെന്നാണ് ഇവർ പറയുന്നത്.
ചൈനീസ് ഭാഷ മാത്രം കൃത്യം
വിവിധ രാജ്യങ്ങളിലായി 28 ഭാഷകളിലായിരുന്നു റാൻസം നോട്ടീസ് പ്രത്യക്ഷപ്പെട്ടിരുന്നത്. ഇതിൽ ചൈനീസ് ഭാഷയിലുള്ള സന്ദേശത്തിൽ മാത്രമാണ് കൃത്യമായ വ്യാകരണ നിയമങ്ങൾ പാലിച്ചിരിക്കുന്നത്. ഇംഗ്ളീഷ് , ചൈനീസ് ഭാഷകളൊഴികെ ബാക്കിയെല്ലാം കമ്പ്യൂട്ടർ ഉപയോഗിച്ച് പരിഭാഷപ്പെടുത്തിയതാണ്. ഇതിൽ ഇംഗ്ളീഷ് ഭാഷയിലും തെറ്റുകൾ ഉണ്ടായിരുന്നു. എന്നാൽ ചൈനീസ് മാത്രമാണ് കൃത്യമായിരുന്നത്.
ഉറപ്പിച്ച് തന്നെ
അങ്ങേയറ്റം ഉറപ്പോടെ തന്നെയാണ് ഫ്ലാഷ് പോയിന്റിലെ വിദഗ്ധർ ചൈനയിൽ നിന്നുള്ള ഹാക്കർമാരാണെന്ന് വ്യക്തമാക്കുന്നുണ്ട്. വനാക്രൈയിലെ റാൻസംവെയർ നോട്ട് തയ്യാറാക്കിയിരിക്കുന്നത് ചൈനീസ് ഭാഷ നന്നായി കൈകാര്യം ചെയ്യുന്ന ആളാണെന്ന് തന്നെ ഇവർ ഉറപ്പ് പറയുന്നുണ്ട്. തെക്കൻ ചൈനയിലെ ഹോങ്കോങ്, തായ്വാൻ അല്ലെങ്കിൽ സിംഗപ്പൂർ എന്നിവിടങ്ങളിൽ ഉപയോഗിക്കുന്ന ഭാഷയാണിതെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഗൂഗിൾ ട്രാൻസിലേഷൻ
മാൽവെയർ ബാധിച്ച കമ്പ്യൂട്ടറുകളിൽ 300 ഡോളർ മോചന ദ്രവ്യം ആവശ്യപ്പെട്ടാണ് രാൻസം സന്ദേശം പ്രത്യക്ഷപ്പെട്ടത്. ഇതിൽ ഇംഗ്ലീഷ് ചൈനീസ് ഭാഷകളിലെ നോട്ട് മാത്രം മനുഷ്യനെഴുതിയതാണെന്നും മറ്റെല്ലാ ഭാഷകളും ഗൂഗിൾ ട്രാൻസിലേഷൻ ആണെന്നുമാണ് വിദഗ്ധർ പറയുന്നത്.
കൊറിയ അല്ലെന്ന് പറയാൻ
കൊറിയൻ ഭാഷയിലും ഗ്രമാറ്റിക്കലും പങ്ച്വേഷനും ഉൾപ്പെടെ നിരവധി തെറ്റുകൾ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹാക്കർമാർ കൊറിയയിൽ നിന്നുള്ളവരല്ലെന്ന നിഗമനത്തിലെത്തിയിരിക്കുന്നത്.
ലസാറസ് ഗ്രൂപ്പ്
ഉത്തര കൊറിയയിൽ നിന്നുള്ള ലസാറസ് ഗ്രൂപ്പ് എന്ന ഹാക്കർമാരുടെ സംഘമാണ് വനാക്രൈ ആക്രമണത്തിന് പിന്നിലെന്നുമായിരുന്നു നേരത്തെ പുറത്തു വന്നിരുന്ന വിവരങ്ങൾ. 2014ൽ സോണി പിക്ചേഴ്സ് എന്റർടൈൻമെന്റ് ഹാക്ക് ചെയ്തത് ഇവരായിരുന്നു. ബംഗ്ലാദേശ് സെൻട്രൽ ബാങ്ക് ആക്രമിച്ചതിനു പിന്നിലും ഇവരായിരുന്നു.
എതിർക്കുന്നവർ പറയുന്നു
എന്നാൽ ഭാഷയുടെ അടിസ്ഥാനത്തിൽ മാത്രം ഇത് സ്ഥിരീകരിക്കാനാവില്ലെന്നാണ് ഇതിനെ എതിർക്കുന്നവർ പറയുന്നത്. അതിനാൽ തന്നെ ഫ്ലാഷ് പോയിന്റിന്റെ കണ്ടെത്തലുകളെ ഇവർ തളളിയിരിക്കുകയാണ്.
വനാക്രൈ ആക്രമണം
150 രാജ്യങ്ങളിലെ രണ്ട് ലക്ഷത്തോളം കമ്പ്യൂട്ടറുകളിലാണ് വനാക്രൈ സൈബർ ആക്രമണം ഉണ്ടായിരിക്കുന്നത്. യുകെയുടെ ദേശീയ ക്രൈം ഏജൻസി, എഫ്ബിഐ, യൂറോപോള് എന്നിവ വനാക്രൈ ആക്രമണത്തിനു പിന്നിലാരാണെന്ന് അന്വേഷിച്ചു വരികയാണ്.
കൂടുതൽ വാർത്തകൾക്ക് വൺഇന്ത്യ സന്ദർശിക്കൂ