വീണ്ടും യുദ്ധമോ? മുന്നറിയിപ്പുമായി ട്രംപ്..തിരിച്ചടിക്കാൻ മടിക്കില്ലെന്ന് ഇറാനും
ഇറാനുമായുള്ള ചർച്ചകൾ നിർണായക ഘട്ടത്തിലെത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് .വരും ദിവസങ്ങളിൽ കരാറിൽ ധാരണയായില്ലെങ്കിൽ സൈനിക നടപടികൾക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പും അദ്ദേഹം ടെഹ്‌റാന് നൽകി. 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി'യുമായി ബന്ധപ്പെട്ട വെടിനിർത്തലിന് പിന്നാലെ ആഴ്ചകളായി മന്ദഗതിയിലായിരുന്ന വാഷിംഗ്ടൺ-ടെഹ്‌റാൻ നയതന്ത്ര ശ്രമങ്ങൾക്കിടെയാണ് ട്രംപിന്റെ നിർണായക പരാമർശം.
ചർച്ചകൾ പരാജയപ്പെട്ടാൽ നയതന്ത്രപരമായ മുന്നേറ്റത്തിനും അതേസമയം കൂടുതൽ കടുത്ത നടപടികൾക്കും അമേരിക്ക തയ്യാറാണെന്ന് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. നിരവധി രഹസ്യ ചർച്ചകൾക്ക് ശേഷമാണ് ഇരുരാജ്യങ്ങളും ഇപ്പോൾ അന്തിമ ഘട്ടത്തിലേക്ക് കടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

"ഇറാനുമായി ഞങ്ങൾ അന്തിമ ഘട്ടത്തിലാണ്. ഫലം എന്താകുമെന്ന് കണ്ടറിയാം. ഒന്നുകിൽ ഒരു കരാർ ഉണ്ടാകും, അല്ലെങ്കിൽ ചില കടുത്ത നടപടികൾ സ്വീകരിക്കേണ്ടിവരും. എന്നാൽ, അത് സംഭവിക്കാതിരിക്കട്ടെയെന്നാണ് എന്റെ ആഗ്രഹം," ട്രംപ് ബുധനാഴ്ച മാധ്യമങ്ങളോട് പ്രതികരിച്ചു.
'ഓപ്പറേഷൻ എപ്പിക് ഫ്യൂറി'യുടെ ഭാഗമായി നടപ്പാക്കിയ വെടിനിർത്തൽ ട്രംപ് നിർത്തിവെച്ചതിന് ഏകദേശം ആറാഴ്ചകൾക്ക് ശേഷമാണ് ഈ പ്രതികരണം. നയതന്ത്രത്തിന് കൂടുതൽ സമയം നൽകാൻ തീരുമാനിക്കുന്നതിന് മുൻപ് അധിക സൈനികാക്രമണങ്ങൾക്ക് അനുമതി നൽകുന്നതിനോട് അടുത്ത് എത്തിയിരുന്നുവെന്നും ട്രംപ് ഈ ആഴ്ച ആദ്യം വെളിപ്പെടുത്തിയിരുന്നു.
"ഇത് ഞങ്ങൾ ഒറ്റപ്പെട്ട അവസരമായി കാണുന്നു. എനിക്ക് തിരക്കൊന്നുമില്ല," ട്രംപ് പറഞ്ഞു. "കൂടുതൽ ആളുകൾ മരിക്കുന്നതിനേക്കാൾ കുറഞ്ഞ ആളുകൾ മാത്രം മരിക്കുന്നതാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്നാൽ, ഇത് ഏത് രീതിയിലും ചെയ്യാനുള്ള ശേഷി ഞങ്ങൾക്ക് ഉണ്ട് എന്നായിരുന്നു ട്രംപിൻ്റെ വാക്കുകൾ.
ചർച്ചകൾ തടസ്സമില്ലാതെ മുന്നോട്ട് പോയാൽ മണിക്കൂറുകൾക്കകം കരാറിന്റെ അന്തിമരൂപം തയ്യാറാകാമെന്നാണ് അൽ അറബിയ റിപ്പോർട്ട് ചെയ്യുന്നത്.
കരാറിന്റെ അന്തിമ പ്രഖ്യാപനവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി പാകിസ്ഥാൻ കരസേനാ മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ വ്യാഴാഴ്ച ഇറാൻ സന്ദർശിക്കാനിടയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഹജ്ജ് സീസണിന് ശേഷം ഇസ്ലാമാബാദിൽ മറ്റൊരു ഘട്ട ചർച്ചകളും നടക്കുമെന്നാണ് സൂചന.
അതേസമയം, ട്രംപിന്റെ മുന്നറിയിപ്പിനെതിരെ ഇറാൻ ശക്തമായി രംഗത്തെത്തി. പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷാവസ്ഥ സൃഷ്ടിക്കാൻ വാഷിംഗ്ടൺ ശ്രമിക്കുകയാണെന്ന് ടെഹ്‌റാൻ ആരോപിച്ചു. നിലവിലുള്ള ചർച്ചകൾക്കിടയിലും അമേരിക്ക തങ്ങളുടെ സൈനിക ലക്ഷ്യങ്ങൾ ഉപേക്ഷിച്ചിട്ടില്ലെന്ന് ഇറാൻ ചീഫ് നെഗോഷ്യേറ്റർ മുഹമ്മദ് ബാഗർ ഗലിബഫ് ആരോപിച്ചു.
"ശത്രു പരസ്യമായും രഹസ്യമായും സാമ്പത്തിക-രാഷ്ട്രീയ സമ്മർദ്ദങ്ങൾ തുടരുകയാണ്. അതിന്റെ സൈനിക ലക്ഷ്യങ്ങൾ ഉപേക്ഷിച്ചിട്ടില്ലെന്നും പുതിയ യുദ്ധത്തിന് ശ്രമിക്കുകയാണെന്നും വ്യക്തമാണ്," ഇറാനിയൻ മാധ്യമങ്ങൾ പുറത്തുവിട്ട ഓഡിയോ സന്ദേശത്തിൽ ഖാലിബാഫ് പറഞ്ഞു. സംഘർഷം വീണ്ടും ആരംഭിച്ചാൽ ടെഹ്‌റാൻ ശക്തമായി തിരിച്ചടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ൃ
നയതന്ത്ര ചർച്ചകൾ പുരോഗമിക്കുന്ന സാഹചര്യത്തിലും വാഷിംഗ്ടണും ടെഹ്‌റാനും പരസ്യമായി ഭീഷണികൾ കൈമാറുന്നത് ചർച്ചകളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിക്കുകയാണ്. സൈനിക മുന്നേറ്റങ്ങളും തിരിച്ചടി ഭീഷണികളും നിറഞ്ഞ മാസങ്ങൾക്കു ശേഷം കരാറിനെച്ചൊല്ലിയുള്ള അനിശ്ചിതത്വം മേഖലയിൽ ആശങ്ക ഉയർത്തുന്നതായി അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നു.
സമാധാനപരമായ പരിഹാരമാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്ന് ട്രംപ് ആവർത്തിച്ചെങ്കിലും അമേരിക്കയുടെ ഉദ്ദേശ്യങ്ങളെക്കുറിച്ച് ഇറാനിയൻ നേതൃത്വം ഇപ്പോഴും സംശയത്തിലാണ്. അതിനാൽ തന്നെ നയതന്ത്ര ശ്രമങ്ങൾ തുടരുന്നതിനിടയിലും പശ്ചിമേഷ്യയിൽ പുതിയ സംഘർഷസാധ്യത പൂർണമായി ഒഴിഞ്ഞിട്ടില്ലെന്നാണ് വിലയിരുത്തൽ.












Click it and Unblock the Notifications