ഇന്ത്യ- യുഎസ് വ്യാപാര കരാർ ഉടനെന്ന് ഡൊണാൾഡ് ട്രംപ്: ഹൌഡി മോദിക്കെത്തിയ ട്രംപിന് നന്ദി പറഞ്ഞ് മോദി
വാഷിംഗ്ടൺ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നയതന്ത്ര ചർച്ചകൾക്ക് അന്ത്യമായി. ഇന്ത്യയും അമേരിക്കയും തമ്മിൽ ഉടൻ തന്നെ വ്യാപാര കരാർ സംബന്ധിച്ച് ധാരണയിലെത്തുമെന്ന് ട്രംപ് ഉറപ്പുനൽകിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം മാധ്യമങ്ങളോടായിരുന്നു ട്രംപിന്റെ പ്രതികരണം. ഐക്യരാഷ്ട്ര സഭയുടെ പൊതുസഭാ സമ്മേളനത്തിന്റെ ഭാഗമായി എത്തിയപ്പോഴായിരുന്നു ട്രംപ്- മോദി കൂടിക്കാഴ്ച. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രണ്ടാം തവണയാണ് ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ, കൊമേഴ്സ്& വ്യാവസായിക മന്ത്രി പിയൂഷ് ഗോയലും ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും യുഎസ് സംഘത്തിന്റെ ഭാഗമായിരുന്നു.
ഹൂസ്റ്റണിൽ ഹൌഡി മോദി പരിപാടിക്കെത്തിയ ട്രംപിനെ അഭിനന്ദിച്ച മോദി യുഎസ് പ്രസിഡന്റിനോട് നന്ദി പറയുകയും ചെയ്തുു. ട്രംപ് തന്റെയും ഇന്ത്യയുടേയും നല്ല സുഹൃത്താണെന്നും മോദി പ്രതികരിച്ചിരുന്നു. ഉന്നത യുഎസ് നിയമനിർമാതാക്കൾക്കൊപ്പം 50000 ഓളം വരുന്ന ഇന്ത്യൻ-അമേരിക്കക്കാരുമാണ് പരിപാടിയിൽ പങ്കെടുത്തത്.
24 മണിക്കൂറിനിടെ രണ്ടാമതും കശ്മീർ പ്രശ്നത്തിൽ ഇന്ത്യയ്ക്കും പാകിസ്താനുമിടയിലുള്ള ചർച്ചക്ക് മധ്യസ്ഥത വഹിക്കാമെന്ന് ട്രംപ് സന്നദ്ധത പ്രകടിപ്പിരുന്നു. നേരത്തെ ട്രംപ് മുന്നോട്ടുവെച്ച നിർദേശം തള്ളിക്കളഞ്ഞ് രംഗത്തെത്തിയത് ഇന്ത്യയായിരുന്നു. കശ്മീർ വിഷയം ഉഭയകക്ഷി പ്രശ്നമാണെന്നും പരിഹരിക്കാൻ പുറത്തുനിന്നുള്ള ഇടപെടൽ വേണ്ടെന്നും ഇന്ത്യ വ്യക്തമാക്കി.