'യുദ്ധം നടന്നാൽ വടക്ക്-കിഴക്കൻ സംസ്ഥാനങ്ങൾ പിടിക്കാൻ ചൈനയ്ക്കൊപ്പം കൈകോർക്കണം; ബംംഗ്ലാദേശ് മുൻ മേജർ
വിവാദ പരാമർശവുമായി ബംഗ്ലാദേശ് മുൻ സൈനിക ഉദ്യോഗസ്ഥൻ ജനറൽ അലം ഫസ്ലുർ റഹ്മാൻ. പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഇന്ത്യയുടെ വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അധിനിവേശം നടത്താൻ ചൈനയ്ക്കൊപ്പം ബംഗ്ലാദേശ് സഹകരിക്കണമെന്നാണ് ബംഗ്ലാദേശ് റൈഫില്‍സ് മുൻ തലവനും നിലവിലെ പ്രസിഡന്റ് മുഹമ്മദ് യൂനസിന്റെ വിശ്വസ്തനുമായ ഫസ്ലുർ റഹ്മാൻ പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെയാണ് പ്രതികരണം.
' ഇന്ത്യ പാക്കിസ്ഥാനെ ആക്രമിച്ചാൽ വടക്ക് കിഴക്കൻ മേഖലയിലെ 7 സംസ്ഥാനങ്ങൾ ബംഗ്ലാദേശ് കീഴടക്കണം. ഇപ്പോൾ തന്നെ സംയുക്ത സൈനിക നടപടികൾ നടത്താൻ ചൈനയുമായി ബംഗ്ലാദേശ് ചർച്ചകൾ ആരംഭിക്കണം', ഫസ്ലുൾ പറഞ്ഞു. അതേസമയം ഫസ്ലുറിന്റെ വിവാദ പരാമർശങ്ങൾ യൂനസ് സർക്കാർ തള്ളി. 'ഫസ്ലൂറിന്റെ പ്രതികരണം സർക്കാരിന്റെ നയങ്ങളോ അഭിപ്രായങ്ങളോ അല്ലെന്നും ഇത്തരം പ്രസ്താവനകളെ സർക്കാർ ഒരു തരത്തിലും അംഗീകരിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നില്ല', സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. പരമാധികാരം, പ്രദേശിക സമഗ്രത എന്നിവയിൽ ഉറച്ച് നിന്ന് മറ്റ് രാജ്യങ്ങളുമായി പരസ്പര ബഹുമാനം പുലർത്തതാണ് സർക്കാരിന്റെ നിലപാടെന്നും മന്ത്രാലയം ആവർത്തിച്ചു.

അതേസമയം ഇതാദ്യമായല്ല ബംഗ്ലാദേശ് ഇത്തരത്തിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെ കുറിച്ച് പ്രതിബാധിക്കുന്നത്. മാർച്ചിൽ ചൈന സന്ദർശിച്ചപ്പോൾ മുഖ്യ ഉപദേഷ്ടാവ് യൂനുസും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെ കുറിച്ച് പരാമർശം നടത്തിയിരുന്നു. ഇന്ത്യയുട ഏഴ് സംസ്ഥാനങ്ങളിലേക്കും ബംഗ്ലാദേശ് വഴി മാത്രമേ കരമാർഗം പോകാൻ സാധിക്കുകയുള്ളൂവെന്നായിരുന്നു പ്രതികരണം. ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഏക സംരക്ഷകർ തങ്ങളാണെന്നും യൂനസ് അവകാശപ്പെട്ടു.
അതേസമയം പ്രസ്താവനയ്കെതിരെ ശക്തമായ ഭാഷയിലാണ് ബംഗ്ലാദേശ് പ്രതികരിച്ചത്. മധ്യേഷ്യ, യൂറോപ്പ്, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളിലേക്ക് സാധനങ്ങൾ കയറ്റുമതി ചെയ്യുന്നതിനായി ബംഗ്ലാദേശിന് അനുവദിച്ചിരുന്ന ട്രാൻസ്ഷിപ്പ്മെന്റ് സൗകര്യം പിൻവലിക്കുകയാണ് സർക്കാർ ചെയ്തത്. പശ്ചിമേഷ്യ, യൂറോപ്പ് എന്നിവ ഉൾപ്പെടെയുള്ള ഇടങ്ങളിലേക്ക് കയറ്റുമതി നടത്തുന്നതിനാൽ ബംഗ്ലാദേശ് കൂടുതലായി ആശ്രയിച്ചിരുന്നത് ഇന്ത്യൻ തുറമുഖങ്ങളും വിമാനത്താവളങ്ങളുമായിരുന്നു. അതേസമയം ബംഗ്ലാദേശ് സാധനങ്ങൾ നേപ്പാളിലേക്കും ഭൂട്ടാനിലേക്കും കയറ്റുമതി ചെയ്യുന്നത് ഇന്ത്യ തടഞ്ഞിട്ടില്ല. കരയാൽ ചുറ്റപ്പെട്ട രാജ്യങ്ങൾക്ക് അത്തരം സഹായങ്ങൾ മറ്റ് രാജ്യങ്ങൾ ചെയ്തുകൊടുക്കണമെന്നാണ് ലോകവ്യാപര സംഘടനയുടെ നിർദേശം.
അതേസമയം കഴിഞ്ഞ കുറച്ച് നാളുകളായി ബംഗ്ലാദേശുമായി അത്ര മല്ല ബന്ധത്തിലല്ല ഇന്ത്യ. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് സർക്കാരിന്റെ പതനത്തിനുശേഷം ന്യൂനപക്ഷങ്ങൾക്ക്, പ്രത്യേകിച്ച് ഹിന്ദുക്കൾക്ക് നേരെ കടുത്ത ആക്രമണമാണ് നടന്നത്. ആക്രമണങ്ങൾ നിയന്ത്രിക്കുന്നതിൽ യൂനുസ് സർക്കാർ പരാജയപ്പെട്ടുവെന്ന വിമർശനമാണ് ഇന്ത്യ ഉയർത്തിയത്.
പാക്കിസ്ഥാനെതിരെ കടുത്ത നീക്കവുമായി ഇന്ത്യ
പഹൽഗാം ആക്രമണത്തിന് മറുപടിയെന്നോണം പാക്കിസ്ഥാനെതിരെ നടപടി കടുപ്പിക്കാൻ ഇന്ത്യ. പാക്കിസ്ഥാന് സാമ്പത്തിക സഹായങ്ങൾ നൽകുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ലോകബാങ്കിനേയും ഐ എം എഫിനേയും സമീപിക്കാനൊരുങ്ങുകയാണ് ഇന്ത്യ. എഫ് ടി എഫിനോട് പാകിസ്ഥാനെ വീണ്ടും ഗ്രേ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും ഇന്ത്യ ഉയർത്തും. അതേസമയം ഇന്ത്യയുടെ ആവശ്യങ്ങളോട് ലോക ഏജൻസികൾ അനുകൂലമായി പ്രതികരിച്ചാൽ അത് പാക്കിസ്ഥാനെ സംബന്ധിച്ച് കനത്ത തിരിച്ചടിയായിരിക്കും. ഇതിനോടകം തന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് പാക്കിസ്ഥാൻ കടന്ന് പോകുന്നത് . ലോകബാങ്കിന്റേയൊന്നും പിന്തുണ ഇല്ലാതെ മുന്നോട്ട് പോകാൻ പാക്കിസ്ഥാന് സാധിക്കില്ല. മെയ് 9 ന് പാക്കിസ്ഥാന് ഫണ്ട് നൽകുന്നത് സംബന്ധിച്ച കൂടുതൽ ചർച്ചയ്ക്കായി പാക് അധികൃതരെ ഐഎംഎഫ് ഉദ്യോഗസ്ഥർ സന്ദർശിക്കും. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ നീക്കം.












Click it and Unblock the Notifications