യുറേനിയം നശിപ്പിക്കും, എന്നാലും ഇറാൻ്റെ കൈവശം വെയ്ക്കാൻ അനുവദിക്കില്ല'; ട്രംപ്
പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥയ്ക്ക് അയവുവരുമെന്ന പ്രതീക്ഷകൾ ശക്തമാകുന്നതിനിടെ വീണ്ടും കൊമ്പ് കോർത്ത് യുഎസും ഇറാനും. ടെഹ്‌റാന്റെ ഉയർന്ന നിലവാരത്തിലുള്ള യുറേനിയം ശേഖരത്തെ ചൊല്ലിയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വാക്കേറ്റവും രൂക്ഷമാകുന്നത്.
രാജ്യത്തിന്റെ ആയുധനിർമാണത്തിന് പര്യാപ്തമായ ഉയർന്ന നിലവാരമുള്ള യുറേനിയം വിദേശത്തേക്ക് അയയ്ക്കില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് മോജ്തബ ഖമേനി പ്രഖ്യാപിച്ചതാണ് പുതിയ തർക്കത്തിന് വഴിവെച്ചത്.

ഇറാൻ്റെ പ്രതികരണത്തിന് പിന്നാലെ യുഎസ് പ്രസിഡന്ർറ് ഡൊണാൾഡ് ട്രംപ് വീണ്ടും ഭീഷണി മുഴക്കി. ഇറാനെ ഒരു സാഹചര്യത്തിലും ഉയർന്ന നിലവാരമുള്ള യുറേനിയം കൈവശം വെക്കാൻ അനുവദിക്കില്ലെന്ന് ട്രംപ് പറഞ്ഞു.
"ഇല്ല. ഞങ്ങൾക്കത് ലഭിക്കും. ഞങ്ങൾക്ക് അതിന്റെ ആവശ്യമില്ല. അത് കിട്ടിയ ശേഷം ഒരുപക്ഷേ നശിപ്പിച്ചേക്കാം. പക്ഷേ ഇറാനെ അത് കൈവശം വെക്കാൻ അനുവദിക്കില്ല," ട്രംപ് പറഞ്ഞു. നിലവിലുള്ള വെടിനിർത്തൽ സാഹചര്യത്തിന്റെ ഭാഗമായി ചർച്ചകൾ തുടരുകയാണെന്നും എന്നാൽ ടെഹ്‌റാൻ ആണവായുധ ശേഷി കൈവരിക്കാനുള്ള ഏതൊരു നീക്കവും അമേരിക്ക തടയും എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
"ഇപ്പോൾ ചർച്ചകൾ പുരോഗമിക്കുകയാണ്. എന്താകും അന്തിമഫലം എന്ന് കാണാം. പക്ഷേ ഒരു കാര്യം ഉറപ്പാണ് - ഇറാനെ ഒരു ആണവായുധ ശക്തിയാകാൻ അനുവദിക്കില്ല," ട്രംപ് വ്യക്തമാക്കി.
ഇതിനിടെ, പശ്ചിമേഷ്യയിലെ ഏറ്റവും തന്ത്രപ്രധാനമായ കടൽപാതയായ ഹോർമുസ് കടലിടുക്കിനെ ചുറ്റിപ്പറ്റിയും സംഘർഷം ശക്തമായി തുടരുകയാണ്. ഹോർമുസ് മേഖലയിലെ നിയന്ത്രണങ്ങൾ കാരണം ഇറാനു പ്രതിദിനം ഏകദേശം 500 ദശലക്ഷം ഡോളറിന്റെ നഷ്ടമുണ്ടാകുന്നതായി ട്രംപ് അവകാശപ്പെട്ടു. ജലപാതയിൽ ഉപരോധം നടപ്പിലാക്കുന്നതിൽ യുഎസ് നാവികസേന നിർണായക പങ്കുവഹിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
"ഹോർമുസ് തുറന്നും സ്വതന്ത്രവുമായി നിലനിർത്തണം. അത് അന്താരാഷ്ട്ര ജലപാതയാണ്. അവിടെ ചുങ്കം ഈടാക്കേണ്ട സാഹചര്യമില്ല," ട്രംപ് കൂട്ടിച്ചേർത്തു.
അതേസമയം, ഇറാന്റെ അർദ്ധസർക്കാർ വാർത്താ ഏജൻസിയായ ഫാർസ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ഏകദേശം 400 കിലോഗ്രാം ഉയർന്ന നിലവാരമുള്ള യുറേനിയം കൈമാറാനും രാജ്യത്തിന്റെ ആണവ പ്രവർത്തനങ്ങൾ ഒരു കേന്ദ്രത്തിലേക്ക് മാത്രം പരിമിതപ്പെടുത്താനും അമേരിക്ക ടെഹ്‌റാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ചർച്ചകൾ തുടരുന്നു
പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ യുഎസും ഇറാനും തമ്മിൽ ആഴ്ചകളായി നയതന്ത്രതലത്തിൽ ചർച്ചകളും നിർദ്ദേശങ്ങളും തുടരുകയാണ്. ഏപ്രിൽ 8 മുതൽ പ്രാബല്യത്തിൽ വന്ന ദുർബലമായ വെടിനിർത്തൽ കരാറിന് കീഴിൽ ഇതിനകം ഒരു ഔദ്യോഗിക കൂടിക്കാഴ്ചയും നടന്നിട്ടുണ്ട്.
ഇതിനിടെ, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പൽ പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിൽ തങ്ങൾക്ക് പൂർണ നിയന്ത്രണമുണ്ടെന്ന് ഇറാനും ആവർത്തിച്ചു. കടലിടുക്ക് ഇതിനകം അടച്ചതായും, അതുവഴി കടന്നുപോകുന്ന കപ്പലുകളിൽ നിരക്ക് ഈടാക്കാനുള്ള സാധ്യത പരിഗണിക്കുന്നതായും ഇറാന്റെ ഐഎസ്എൻഎ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
യുറേനിയം ശേഖരം, ആണവപരിപാടി, ഹോർമുസ് കടലിടുക്ക് - ഈ മൂന്ന് വിഷയങ്ങളിലുമുള്ള കടുത്ത നിലപാടുകൾ യുഎസ്-ഇറാൻ ബന്ധം വീണ്ടും സംഘർഷഭരിതമാക്കുമ്പോൾ, പശ്ചിമേഷ്യയിലെ സമാധാനശ്രമങ്ങൾ ഏത് ദിശയിലേക്ക് നീങ്ങുമെന്ന ആശങ്കയും ശക്തമാകുകയാണ്.












Click it and Unblock the Notifications