യുഎസിനോട് പ്രതികാരം ചെയ്യുമെന്ന് ഖാനി പ്രഖ്യാപിച്ചു; പിന്നാലെ എംബസി ലക്ഷ്യമിട്ട് പറന്നത് 3 റോക്കറ്റ്
Recommended Video
ടെഹ്റാന്: ഖുദ്സ് ഫോഴ്സ് തലവന്‍ ഖാസിം സുലൈമാനിയെ വധിച്ചതോടെ രൂക്ഷമായ ഇറാന്-അമേരിക്ക സംഘര്‍ഷാവസ്ഥ ആഴ്ച്ചകള്‍ പിന്നിട്ടിട്ടും അയവില്ലാതെ തുടരുകയാണ്. ഖാസിം സുലൈമാനിയുടെ വധത്തിന് പ്രതീകാരമായി ഇറാഖിലെ യുഎസ് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങല്‍ ഇറാന് തുടരുകയാണ്.
ഇന്ന് പുലര്‍ച്ചേയും അമേരിക്കന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യം വെച്ച് ഇറാഖില്‍ ആക്രമണം നടന്നു. അമേരിക്കയുടെ പകരം വീട്ടുമെന്ന് ഖാസിം സുലൈമാനിയുടെ പകരക്കാരന് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ആക്രമണം നടന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..
ഇറാന് നാണക്കേട്
ജനുവരി മൂന്നിനാണ് അമേരിക്കന്‍ സേന ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം നടത്തിയ വ്യോമാക്രമണത്തില്‍ ഖാസിം സുലൈമാനി കൊല്ലപ്പെടുന്നത്. സേനാ തലവന്റെ വധം അന്താരാഷ്ട്ര തലത്തില്‍ തന്നെ ഇറാന് വലിയ നാണക്കേട് ഉണ്ടാക്കിയ സംഭവമായിരുന്നു.
പകരം വീട്ടും
സുലൈമാനിക്കൊപ്പം ഇറാഖിലെ ഷിയ സേനയായ പി.എം.എഫ് തലവന്‍ അബു മഹ്ദി അല്‍ മുഹന്ദിസുള്‍പ്പെടെയുള്ള സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. രാജ്യത്ത് വീരപരിവേഷമുള്ള സുലൈമാനിയുടെ വധത്തില്‍ പകരം വീട്ടുമെന്ന് ഇറാന് പരമോന്നത നേതാവ് ആയത്തുള്ള ഖമനേനിയും പ്രസിഡന്റ് ഹസന് റൂഹാനിയും നേരത്തെ പറഞ്ഞിരുന്നു.
ഇസ്മയില്‍ ഖാനിയും
ഇതിന് പിന്നാലെയാണ് ഖാസിം സുലൈമാനിയുടെ വധത്തില്‍ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്കി ഖുദ്സ് സേനയുടെ പുതിയ കമാന്‍ഡര്‍ ഇസ്മയില്‍ ഖാനി രംഗത്തെത്തിയിരിക്കുന്നത്. ഭീരുക്കളെപോലെയാണ് അമേരിക്കന്‍ സൈന്യം ഖാസിം സുലൈമാനിയെ വധിച്ചത്. അമേരിക്കയോട് ആണുങ്ങളെപ്പോലെ പകരം ചോദിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ജനുവരി 3 ന്
ഖാസിം സുലൈമാനിയുടെ ഡെപ്യൂട്ടി കമാന്‍ഡറായിരുന്ന ഖാനിയെ ജനുവരി 3 ന് തന്നെയായിരുന്നു ഖുദ്സ് ഫോഴ്സിന്റെ തലവനായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി നിയമിച്ചത്. 1997ലാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാര്ഡിെന്റ ഡെപ്യൂട്ടി കമാന്‍ഡറായി ഖാനി നിയമിതനാവുന്നത്.
പിന്നാലെ ആക്രമണം
ഖാനിയുടെ ഭീഷണിക്ക് പിന്നാലെ ഇറാഖിലെ അമേരിക്കന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി രൂക്ഷമായ വ്യോമാക്രമണവും നടന്നു. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ അതീവ സുരക്ഷാ മേഖലയായ ഗ്രീന്‍ സോണിലാണ് മൂന്ന് റോക്കറ്റുകള്‍ പതിച്ചത്.
ആളപായമില്ല
ശക്തമായ ആക്രമണമാണ് ഉണ്ടായതെങ്കിലും ആളപായം ഒന്നും ഇല്ലെന്നാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ഇറാന്റെ നേര്‍ക്കാണ് സംശയത്തിന്റെ മുനകള്‍ നീളുന്നത്.
|
വീഡിയോ
യുഎസ് എംബസിക്ക് സമീപം നടന്ന സ്ഫോടനം
അമേരിക്കയുടെ ആരോപണം
ഇറാന് സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സായുധ ഗ്രൂപ്പുകളാണ് ഇത്തരം ആക്രമണത്തിന് കാരണം എന്ന കുറ്റപ്പെടുത്തലുമായി അമേരിക്കയും രംഗത്ത് എത്തിയിട്ടുണ്ട്. റോക്കറ്റാക്രമണത്തിന് പിന്നാലെ വ്യോമാക്രമണ മുന്നറിയിപ്പ് നല്കുന്ന വലിയ സൈറണ്‍ മുഴങ്ങിയതായി തദ്ദേശീയരെ ഉദ്ധരിച്ച് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നേരത്തേയും ആക്രമണം
സുലൈമാനിയെ യുഎസ് സൈന്യം കൊലപ്പെടുത്തിയതിന് പിന്നാലെയും ഇറാഖിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നേരത്തെ ശക്തമായ വ്യോമാക്രമണം നടത്തിയിരുന്നു. 13 ഓളം മിസൈലുകൾ നടത്തിയ ആക്രമണത്തിൽ 80 യുഎസ് സൈനികർ കൊല്ലപ്പെട്ടെന്നായിരുന്നു അന്ന് ഇറാന് അവകാശപ്പെട്ടിരുന്നത്.
പരിക്കില്ല
എന്നാൽ ആക്രമണത്തിൽ യുഎസ് സൈനികർക്ക് പരിക്കേറ്റിട്ടില്ലെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയത്. സൈനികർക്ക് പരിക്കില്ലാത്തതിനാൽ തുടർ ആക്രമണങ്ങൾ ഉപേക്ഷിക്കുന്നതായും ഡൊണാൾഡ് ട്രംപ് അറിയിച്ചിരുന്നു. ജനുവരി എട്ടിനായിരുന്നു ഇറാഖിലെ ഐനുല്‍ അസദ്, ഇര്‍ബില്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന് 22 ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം നടത്തിയത്.
ബജറ്റ് 2020; ആദായ നികുതിയില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും; തൊഴിലില്ലായ്മ പരിഹരിക്കാനെന്ത്?
'ആര്‍എസ്എസുകാര്‍ അന്റാര്‍ട്ടിക്കയിലേക്ക് കുടിയേറിയാല്‍ ഇവിടെ ശാന്തിയും സമാധാനവും ഉണ്ടാവും'