'ഞങ്ങളുടെ ഭാഗത്ത് നിന്ന് വ്യോമാക്രമണം ഉണ്ടാകില്ല'; റഷ്യയുമായി വെടിനിർത്തൽ നിർദേശിച്ച് സെലൻസ്കി
റഷ്യയുമായി താത്കാലിക വെടിനിർത്തൽ നിർദേശം മുന്നോട്ട് വെച്ച് യുക്രൈൻ പ്രസിഡൻ്റ് വ്ളാഡിമിർ സെലൻസ്കി. തങ്ങളുടെ ഭാഗത്ത് നിന്ന് വ്യാമോക്രമണം ഉണ്ടാകില്ലെന്നാണ് സെലൻസ്കി വ്യക്തമാക്കിയത്. ട്രംപിൻ്റെ പ്രതിനിധികൾ ഈ വാരാന്ത്യം യുക്രൈൻ സന്ദർശിക്കാനിരിക്കെയാണ് സെലൻസ്കിയുടെ പ്രതികരണം. സമാധാന കരാറിനെ കുറിച്ച് ചർച്ച നടത്താൻ യുഎസ് പ്രതിനിധികളായ ജാറെഡ് കുഷ്‌നറും സ്റ്റീവ് വിറ്റ്‌കോഫുമാണ് യുക്രൈൻ സന്ദർശിക്കുന്നത്.
ഇരുവരും വരുന്ന കാര്യം സെലൻസ്കി സ്ഥിരീകരിച്ചിട്ടുണ്ട്. കുഷ്‌നറേയും വിറ്റ്‌കോഫിനേയും സ്വീകരിക്കാൻ തയ്യാറാണെന്നും അതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നും യുക്രൈനിയൻ നയതന്ത്ര ഉദ്യോഗസ്ഥരും വ്യക്തമാക്കി. അതേസമയം ഞങ്ങളായിട്ട് വ്യോമാക്രമണം നടത്തില്ലെന്നും സമാധാന ചർച്ചയ്ക്കായി യുഎസ് പ്രതിനിധികൾ യുക്രൈൻ സന്ദർശിക്കുന്ന സാഹചര്യത്തിൽ തങ്ങൾക്കെതിരായ വ്യോമാക്രമണങ്ങൾ നിർത്തിവെച്ച് യുഎസ് നീക്കത്തോട് ശക്തായി സഹകരിക്കണമെന്നും വെടിനിർത്തൽ കരാർ ഉണ്ടാക്കണെന്നും സെലൻസ്കി പറഞ്ഞു.

റഷ്യ സുരക്ഷിതമായി ഇരിക്കുന്നതിനെ കുറിച്ചല്ല പറയുന്നത്. പകരം യുഎസ് പ്രതിനിധികളുടെ സുരക്ഷയെ കുറിച്ചാണ് ആശങ്കയെന്ന് സെലൻസ്കി വ്യക്തമാക്കി. കഴിഞ്ഞ നാല് വർഷമായി നടക്കുന്ന ആക്രമണം അവസാനിപ്പിക്കാൻ് യഥാർത്ഥ വഴികളാണ് യുക്രൈൻ ആഗ്രഹിക്കുന്നതെന്നും സെലൻസ്കി പറഞ്ഞു. കുഷ്‌നറും വിറ്റ്‌കോഫും എന്ത് തരത്തിലുള്ള നിർദേശമായിരക്കും മുന്നോട്ട് വെയ്ക്കുകയെന്നതാണ് ഉറ്റുനോക്കുന്നത്.അതിൽ റഷ്യ എന്ത് നിലപാടെടുക്കുമെന്ന് കാണാമെന്നും സെലൻസ്കി പറഞ്ഞു.
കഴിഞ്ഞ ദിവസവും യുക്രൈനിൽ റഷ്യ ശക്തമായ ആക്രമണം നടത്തിയിരുന്നു. യുക്രൈൻ്റെ ഇന്റലിജൻസ് സർവീസ് ആസ്ഥാനത്തിന് നേരെ വ്യോമാക്രമാണ് നടത്തിയത്. ഇൻ്റലിജെൻസ് ഓഫീസറുടെ കാര്യാലയമാണ് റഷ്യ ലക്ഷ്യം വെച്ചത് എന്നാണ് യുക്രൈൻ ആരോപിച്ചത്.കഴിഞ്ഞ കുറച്ച് നാളുകളായി പകലാണ് റഷ്യ യുക്രൈനിൽ ആക്രമണം നടത്തുന്നത്. കീവിലും യുക്രൈൻ്റെ മറ്റ് നഗരങ്ങളിലും ആക്രമണം തുടരുകയാണ്. സാധാരണക്കാരെ ലക്ഷ്യമിട്ടാണ് ആക്രമണം. വ്യോമാക്രമണങ്ങൾ ഉൾപ്പെടെയാണ് നടത്തുന്നത്. കഴിഞ്ഞ ദിവസം ഒഡേസ മേഖലയിൽ നടന്ന റഷ്യൻ ആക്രമണത്തിൽ ഒരു കുട്ടിയുൾപ്പെടെ അഞ്ച് പേർക്ക് പരിക്കേൽക്കുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
അതേസമയം യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഇടപെടാൻ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അറിയിച്ചിരുന്നു. ഏതെങ്കിലും തരത്തിൽ സഹായം ചെയ്യാൻ ഇന്ത്യയ്ക്ക് സാധിക്കുമെങ്കിൽ തങ്ങൾ അതിന് തയ്യാറാണെന്നാണ് ഇന്ത്യ വ്യക്തമാക്കിയത്. 'യുദ്ധം തുടരുന്ന ഓരോ ദിവസവും കൂടുതൽ നാശനഷ്ടങ്ങളും മരണങ്ങളുമാണ് ഉണ്ടാകുന്നത്.ഇതിനൊരു പരിഹാരം ഉണ്ടാകണം. സമാധാനം സാധ്യമാക്കേണ്ടത് യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യങ്ങൾ തന്നെയാണ്. എന്നാൽ യുദ്ധം അവസാനിപ്പിക്കാൻ ഏതെങ്കിലും തരത്തിൽ സഹായം ആവശ്യമാണെങ്കിൽ അത് നൽകാൻ ഇന്ത്യ സന്നദ്ധമാണ്'എന്നാണ് ജയശങ്കർ വ്യക്തമാക്കിയത്.


Click it and Unblock the Notifications